ReLook: Namukku Parkkaan Munthirithoppukal

Shari and Mohanlal in Namukku Parkkan Munthirithoppukal
മൂവിരാഗ വായനക്കാർ എഴുതുന്ന പത്മരാജൻ ചിത്രങ്ങളുടെ ആസ്വാദന പരമ്പരയിൽ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയേക്കുറിച്ച് രണ്ടു പേരാണ് എഴുതുന്നത്. മാത്തുക്കുട്ടിയും അംബികയും. ഈ ചിത്രത്തിന്റെ ആസ്വാദനം വൈകുന്നതിൽ ദുഃഖിച്ച് ആദ്യം മാത്തുക്കുട്ടിയാണ് റിവ്യൂ എഴുതി അയച്ചത്. അദ്ദേഹം നേരത്തെ കള്ളൻ പവിത്രനും ആസ്വാദനം എഴുതിയിരുന്നു. തൊട്ടുപിന്നാലെ, അംബികയുടെ ആസ്വാദനവും എത്തി. സിനിമയേക്കുറിച്ച് എഴുതാൻ വായനക്കാരെയും ക്ഷണിക്കുന്നു.
ജോണ്‍സണ്‍ മാഷിന്റെ മാന്ത്രിക ഈണത്തിനിടയിലൂടെ, പത്മരാജന്‍ കണ്ട
രാത്രിമൈസൂറിന്റെ മനോഹാരിതയെ വകഞ്ഞു മാറ്റി, രാത്രിയുടെ അവസാന യാമത്തില്‍ വഴി നീളെ മൂത്രിക്കുന്ന ഒരു ടാങ്കര്‍ ലോറി ഒരു കവിതപോലെ ഒഴുകി ഒരു ഗേറ്റിനു മുന്‍പില്‍ വന്നു നിന്നു. ആ വണ്ടിയുടെ ഹോണടി കേട്ടാണ് ആന്റണി ഞെട്ടിയുണരുന്നത്. മമ്മയ്‌ക്ക് ഈ ഹോണടി ശബ്ദം പുതുമയല്ല. സോളമന്‍ (മോഹൻലാൽ) അങ്ങനെയാണ്. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ രാത്രിയില്‍ എപ്പോഴെങ്കിലും തണുത്ത കാറ്റത്തു ഡ്രൈവ് ചെയ്തു മമ്മയുമായി പിണങ്ങാനും, പരിഭവം പറയാനും ‘മമ്മയുടെ കൈ‘ കൊണ്ടുണ്ടാക്കിയത് കഴിക്കാനും ഒക്കെയായി എത്തും. നേരം വെളുക്കുന്നതിനു മുന്‍പ് ആരെയും അറിയിക്കാതെ സ്ഥലം വിടുകയും ചെയ്യും. സോളമന്റെ കസിന്‍ ആന്റണി (വിനീത്) ഉള്ളത് കൊണ്ട് ഇത്തവണ നേരം വെളുക്കുമ്പോള്‍ സ്ഥലം വിടുകയില്ല എന്ന് മമ്മയ്ക്കു (കവിയൂർ പൊന്നമ്മ) ഉറപ്പു കൊടുത്തു. സോളമന്റെ പപ്പ മരിച്ചുപോയി. ദൂരെയുള്ള ഫാമിലെ മുന്തിരിതോട്ടങ്ങളും, മല്‍ബറിയും മറ്റും ഇപ്പോള്‍ നോക്കി നടത്തുന്നത് സോളമനാണ്. ഹയര്‍സ്റ്റഡീസിനായി ആന്റണി മൈസൂരില്‍ എത്തിയിട്ട് അധികം ആയില്ല. വേറെ ആ വീട്ടില്‍ മമ്മയ്ക്കു കൂട്ടായിട്ട് സോളമന്റെ പപ്പയുടെ വകയിലുള്ള ‘ക്വീന്‍ മേരി‘ മാത്രമാണുള്ളത്.
കാലത്ത് ഉറക്കം ഉണരുന്ന സോളമന്‍ അയൽവീട്ടില്‍ പുതിയതായി എത്തിയ വാടകക്കാരന്‍ പോള്‍ പൈലോക്കാരന്റെ (തിലകൻ) മകള്‍ സോഫിയയെയും (ശാരി)അനിയത്തി എലിസബത്തിനെയും ജനലിലൂടെ കാണുന്നു. പോള്‍ ഫുള്‍ ടൈം തണ്ണിയാണെന്നും റെയില്‍വേയില്‍ ജോലി ഉള്ള ആളാണെന്നും ആന്റണി സോളമനെ ധരിപ്പിക്കുന്നു. എപ്പോഴും എന്തെങ്കിലും പണി ചെയ്യുന്ന സോഫിയയെ സോളമന്‍ ശ്രദ്ധിക്കുന്നു. സോളമന്റെ മനസ് അറിയാതെ സോഫിയയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ടാങ്കര്‍ ലോറി മടക്കയാത്രയെ പറ്റി മറന്നു പോവുന്നു. ലോറിക്ക് ഒരു ദിവസം കൂടി റസ്റ്റ്, സോളമനും. {ആന്റണി ഉള്ളതു കൊണ്ട് സോളമന് പോവാന്‍ തോന്നുന്നേയില്ല:)}
ബൈബിളിലെ സോളമന്‍ രാജാവ് എഴുതിയ ഉത്തമഗീതം എന്ന അധ്യായത്തിലെ പ്രേമത്തിന്റെ മനോഹര വരികളിലൂടെ നമ്മുടെ സോളമന്‍ സോഫിയയോട് ഇഷ്ടം അറിയിക്കുന്നു. സോഫിയയുമായി ടാങ്കര്‍ ലോറിയില്‍ മൈസൂര്‍ മുഴുവന്‍ ചുറ്റിയടിച്ച സോളമന്‍ അവളുമായി കൂടുതല്‍ അടുത്തു. പോള്‍ സോഫിയയുടെ രണ്ടാനച്‌ഛന്‍ മാത്രമാണെന്നും മമ്മിയുടെ രണ്ടാം കെട്ടില്‍ പോളിനുണ്ടായ മകളാണ് എലിസബത്ത് എന്നും സോളമന്‍ മനസിലാക്കുന്നു. സഹപ്രവർത്തകനായ വക്കച്ചന്‍ സ്ഥിരമായി പോളിന്റെ വീട്ടില്‍ തണ്ണിയടി പാര്‍ട്ടിക്ക് വരും. അധികം പൈസ ഒന്നും കൊടുക്കാതെ എങ്ങനെയെങ്കിലും സോഫിയയെ വക്കച്ചനെ കൊണ്ട് കെട്ടിച്ചു വിടുക, അതിനു ശേഷം സ്വന്തം മകള്‍ എലിസബത്തിനെ മാന്യമായി കല്യാണം കഴിപ്പിക്കുക എന്ന പോളിന്റെ കണക്കു കൂട്ടൽ ആ പാർട്ടിക്കു പിന്നിലുണ്ട്. സോഫിയക്കോ എലിസബത്തിനോ അവരുടെ മമ്മിയ്ക്കോ ആ ബന്ധം ഇഷ്ടമായിരുന്നില്ല. ഇതിനിടയില്‍, വീടിനു വെളിയില്‍ സോളമനുമായി സോഫിയ സംസാരിച്ചിരിക്കുന്നത് വക്കച്ചന്‍ കാണുകയും രാത്രിയില്‍ തന്നെ പോളിനെ വിവരം ധരിപ്പിക്കുയും ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സോഫിയയെ പോള്‍ തല്ലുന്നു. ഇതു കണ്ട് അവരുടെ കുടുംബ വഴക്കില്‍ ഇടപെടേണ്ടി വരുന്ന സോളമനും പോളും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലെത്തുന്നു. തുടർന്ന് കഥ പുതിയ തലത്തിലേക്ക് മാറുന്നു.
സോഫിയയുടെ വിഷയത്തില്‍ സോളമന് സ്വന്തം മമ്മയുടെ പിന്തുണയില്ല. ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ബുദ്ധിയല്ലെന്നും മടങ്ങിവരും..വിവാഹം കഴിക്കും എന്നും സോഫിയയെ അറിയിച്ച് മുന്തിരിത്തോപ്പിലേക്ക് മടങ്ങിപ്പോവുകയാണ് സോളമൻ. വക്കച്ചനെ എന്ത് വന്നാലും കെട്ടുകയില്ല എന്ന് സോഫിയയും ഉറപ്പു നൽകുന്നു. ഇങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോകുന്നു.
വക്കച്ചനുമായുള്ള ബന്ധം സമ്മതിക്കാത്തതിനാൽ പോള്‍ ഏതു വൃത്തികെട്ട പണിയും ചെയ്യുമെന്നും ഉടനടി എന്തെങ്കിലും ചെയ്യണം എന്നും ആന്റണി സോളമനെ അറിയിച്ചു. സോളമന്‍ നാട്ടില്‍ എത്തി, മമ്മയെ പറഞ്ഞു സമ്മതിപ്പിച്ച് അവരുടെ അനുവാദത്തോടെ സോഫിയയുടെ അമ്മയെ കണ്ടു വിവാഹ താല്പര്യം അറിയിക്കുന്നു. അവര്‍ക്ക് ഈ ബന്ധത്തിനു നൂറു വട്ടം സമ്മതം. തുടർന്ന് വിവാഹാലോചനയുമായി വീട്ടിലേക്കു വന്ന സോളമനെയും മമ്മ റീത്തായേയും പോള്‍ അപമാനിച്ചയയ്ക്കുന്നു. പോളിനെ അറിയിക്കാതെ ഈ കല്യാണം നടത്താന്‍ രണ്ടു കൂട്ടരും തീരുമാനിച്ചു. അക്കാര്യത്തില്‍ പള്ളിയില്‍ നിന്നുള്ള എല്ലാ പിന്തുണയും വികാരിയച്ചന്‍ അറിയിക്കുകയും ചെയ്തു. അച്ചന്റെ പിന്തുണയില്‍ സന്തോഷിച്ചു പള്ളിയില്‍ നിന്നും മടങ്ങി വന്ന അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് മനസിലാക്കിയ പോള്‍ ആരുമില്ലാത്ത തക്കം നോക്കി സോഫിയയെ മാനഭംഗപ്പെടുതിയിരിക്കുന്നു!
ക്ലോക്കിലെ സൂചി രാത്രിയിലോട്ടു കറങ്ങുന്നു…
“അങ്ങേരിനിയും വന്നിട്ടില്ല, വരാതിരുന്നാല്‍ മതിയായിരുന്നു… എലിസബത്ത് ഒന്നും അറിഞ്ഞിട്ടില്ല. അവളറിയരുത്”
“അത്രേയുള്ളമ്മച്ചീ”
” ഭ്രാന്ത് കയറിയ ഒരു മൃഗം ആക്രമിക്കാന്‍ വന്നു എന്ന് കൂട്ടിയാല്‍ മതി”
“അത്രേയുള്ളമ്മച്ചീ”
“ഒന്നും സംഭവിച്ചിട്ടില്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല”
” ഒന്നും നഷ്‌ടപ്പെട്ടെന്നു വിചാരിക്കാന്‍ എനിക്ക് മനസ് വരുന്നില്ല, എനിക്കെന്റെ അമ്മച്ചി അമ്മച്ചില്ലാതെയായി, അനിയത്തി അനിയത്തിയല്ലാതെയായി. എനിക്ക് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന എന്റെ അമ്മച്ചിയും എന്റെ അനിയത്തിയുമാണ്”
സോഫിയയ്ക്ക് വേണ്ടി വീണ്ടും വാദിക്കാന്‍ ചെന്ന സോളമനെ ഇനി തനിക്കു കാണേണ്ടന്നും, അതാണ് നല്ലതെന്നും റീത്ത കട്ടായം പറയുന്നു. അതോടെ വ്യസനത്തോടെ, ദേഷ്യത്തോടെ ‘ഇനി വീട്ടിലേക്കില്ല‘ എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങി പോയ സോളമന്റെ ബൈക്കിന്റെ ഇരമ്പല്‍ നിര്‍വികാരികതയോടെ ഇരിക്കുന്ന സോഫിയയുടെ കാതുകളില്‍ നിന്നും അകന്നു പോകുന്നു.
രാത്രിയുടെ ഏതോ യാമത്തില്‍ സോഫിയുടെ വീടിനു മുന്നില്‍ നീണ്ട ഹോൺ മുഴങ്ങുന്നത് കേട്ട് വീണ്ടും ആന്റണി ഞെട്ടിയുണര്‍ന്നു. ആദ്യ ഹോൺ കേള്‍ക്കുമ്പോള്‍ ഇറങ്ങി വരുമെന്ന വാക്ക് തന്ന സോഫിയയെ കാണാതായപ്പോള്‍, വാക്ക് തെറ്റിച്ച അവളെ കാണാന്‍ സോളമന്‍ വേലി തല്ലിപ്പൊളിച്ചു വീടിനടുത്തേയ്ക്ക് പായുന്നു. പിന്നിലൊളിപ്പിച്ച കത്തിയുമായി സോളമനെ കാത്തിരുന്നത് സാക്ഷാല്‍ പോള്‍ പൈലോക്കാരന്‍!
“കൊണ്ട് പോവാന്‍ വന്നതാണോ, ഇനി കൊണ്ട് പൊയ്ക്കോ” എന്ന് പറഞ്ഞ പോളിനെ അടിച്ചു വീഴ്ത്തി, പോളിന് ഒരിക്കലും കവര്‍ന്നെടുക്കാന്‍ പറ്റാത്ത വെള്ളരി പ്രാവിന്റെ നൈര്‍മല്യം മനസ്സില്‍ സൂക്ഷിക്കുന്ന ആ മാലാഖയെ പൊക്കിയെടുത്തു, പ്രേമം നുരയുന്ന മുന്തിരി തോട്ടത്തിലെ സ്വര്‍ഗത്തിലേക്ക് ആ ടാങ്കര്‍ ലോറി പാഞ്ഞു പോകുമ്പോള്‍ അവസാനിക്കുന്നു, പത്മരാജന്റെ ഏറ്റവും മികച്ച ചിത്രമായ “നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍”
പത്മരാജന്‍ എന്ന സംവിധായകന്റെ ഏറ്റവും പെര്‍ഫെക്റ്റ് എന്ന് എനിക്ക് തോന്നിയ ചിത്രമാണിത്. ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്നു. ബൈബിളിലെ സോളമന്റെ പ്രേമ ഗീതങ്ങളും മനോഹരമായ മുന്തിരിത്തോപ്പും നന്നായി ഈ പടത്തില്‍ ബ്ലെൻഡ് ചെയ്തിരിക്കുന്നു. പോളായി തിലകന്റെ അഭിനയം ഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍! പോള്‍ ഇല്ലെങ്കില്‍ ഈ കഥയേക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെയാവില്ല. അപ്പന്റെ കല്ലറയില്‍ കാണിക്കുന്ന കുസൃതിയും, മമ്മയോടു “ഇതിനൊക്കെ വേണ്ടീട്ടല്ലയോ ഇങ്ങോട്ട് വരുന്നത് തന്നെ” എന്നുമൊക്കെ സോളമന്‍ (മോഹന്‍ലാല്‍) പറയുന്നത് കേട്ടാല്‍ തന്നെ ചുണ്ടില്‍ അറിയാതെ ഒരു ചിരി വരുന്നത് സ്വാഭാവികം. എലിസബത്ത് എന്ന കഥാപാത്രം ഒഴിച്ച് എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തു. ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും രണ്ടു പാട്ടുകളും എടുത്തു പറഞ്ഞില്ലെങ്കില്‍ ഈ പടത്തിന്റെ ആസ്വാദനം പൂര്‍ത്തിയാവില്ല.
ഓരോ ഫ്രെയിമിലും പത്മരാജന്റെ കയ്യൊപ്പുള്ള ഏക ചിത്രം. ഏതു മൃഗം വിചാരിച്ചാലും മനസിന്റെ കന്യാകത്വത്തിനെ കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്ന് ഉറക്കെ പ്രസ്താവിക്കുന്ന, ബന്ധങ്ങളുടെ വില എന്തെന്ന് കാണിച്ചു തരുന്ന, ആണത്തം എന്നതിന് വേറെയും അര്‍ഥം ഉണ്ടെന്നു പഠിപ്പിക്കുന്ന, ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്ന, ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പ്രേമകാവ്യം.
| Mathukkutty

Namukku Parkkan Munthirithoppukal
കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന നോവലിനെ അടിസ്ഥാനമാക്കി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു 1986-ൽ പുറത്തിറങ്ങിയ, പത്മരാജന്റെ മാന്ത്രിക സ്പര്‍ശം ഓരോ സീനിലും ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്ന ചലച്ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. അസാധാരണങ്ങളല്ലാത്ത ചുറ്റുപാടുകളും, അതിമാനുഷകരല്ലാത്ത കഥാപാത്രങ്ങളും ആണ് പത്മരാജന്റെ തൂലികയ്ക്ക് ഏറെയും വിഷയമായിട്ടുള്ളത്. നായകന്‍ സോളമന്‍ (മോഹന്‍ ലാല്‍), അമ്മ റീത്ത (കവിയൂര്‍ പൊന്നമ്മ), കസിന്‍ ആന്റണി (വിനീത്) എന്നിവരും അയല്‍ക്കാരായി വരുന്ന പോൾ പൈലോക്കാരന്‍ (തിലകന്‍), ശ്രീമതി പൈലോക്കാരന്‍, മക്കളായ സോഫിയ (ശാരി), എലിസബത്ത് എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.
അച്ഛന്‍ നേരത്തെ മരിച്ചു പോയ സോളമൻ പൈതൃകമായി കിട്ടിയ മുന്തിരിപാടങ്ങളില്‍ കൃഷിയും മറ്റുമായി ഫാമില്‍ തന്നെയാണ് താമസം. മൈസൂരിലെ വീട്ടില്‍ അയാളുടെ അമ്മയും, ബന്ധുവും സഹായിയുമായ മേരിയും, രണ്ടു മാസം മുന്‍പ് മൈസൂരില്‍ താമസിച്ചു പഠിക്കാനെത്തിയ കസിന്‍ ആന്റണിയും ആണുള്ളത്. ഒരു പാതിരാത്രി ടാങ്കർ ലോറി ഓടിച്ചു കഥയിലേക്ക് കടന്നു വരുന്ന സോളമന്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങുന്നത് വീട്ടു മുറ്റത്തേക്കല്ല, നമ്മുടെ മനസ്സിലേക്ക് തന്നെ ആണെന്ന് ഈ സിനിമ കാണുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. പാതിരാത്രി വന്നു പുലർച്ചയ്‌ക്ക് തിരിച്ചു പോകുന്നതാണ് അയാളുടെ എപ്പോഴത്തെയും ശീലം. ഇത്തവണ കസിന്‍ ആന്റണിയെ കുറേക്കാലത്തിനു ശേഷം കാണുന്ന സോളമന്‍ കുറച്ചു സമയം കൂടി വീട്ടില്‍ തങ്ങാന്‍ തീരുമാനിക്കുന്നു. അതിനിടയില്‍ അയാളുടെ അമ്മ ഇനിയും കല്യാണം കഴിക്കാത്തതിന് അയാളോട് പരിഭവം പറയുകയും ഒന്ന് രണ്ടു ആലോചനകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായാണ് അടുത്ത വീട്ടില്‍ പുതുതായി വന്ന സോഫിയ എന്ന പെണ്‍കുട്ടിയിൽ അയാളുടെ ശ്രദ്ധ ഉടക്കുന്നത്. സോഫിയയുടെ അമ്മ നേഴ്സ് ആണ്, അച്ഛന്‍ പോൾ പൈലോക്കാരന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. മദ്യപാനിയും വഴക്കാളിയുമാണ് അയാള്‍.
സോളമന്‍ പതിവിനു വിപരീതമായി തിരിച്ചു പോകാന്‍ ധൃതി കാണിക്കാത്തതിൽ മമ്മിയും മേരിയും ആന്റണിയുമൊക്കെ അയാളെ നോട്ടമിടുന്നുണ്ട്. അടുത്ത വീട്ടിലെ അത്ര സന്തോഷകരമല്ലാത്ത അവസ്ഥ സോളമന്‍ മനസ്സിലാക്കുകയും സോഫിയയെ എന്തിന്റെയൊക്കെയോ പേരില്‍ അയാള്‍ ഇഷ്ടപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. അവളോട് അയാള്‍ അത് മനോഹരമായ രീതിയില്‍ തുറന്നു പറയുന്നുമുണ്ട്. പക്ഷേ, പിന്നീട് സോഫിയയുടെ യഥാർഥത്തിലുള്ള പിതാവ് പൈലോക്കാരനല്ല എന്നും, കൊച്ചിയിലെ പ്രഗല്‍ഭനായ ഒരു ഡോക്ടര്‍ ആണെന്നും, പൈലോക്കാരനെ അമ്മ പിന്നീട് വിവാഹം കഴിച്ചതാണെന്നും, എലിസബത്ത് അതിലുള്ള മകളാണെന്നും സോഫിയ സോളമനോട് പറയുന്നുണ്ട്. പൈലോക്കാരന്റെ സോഫിയയോടുള്ള പെരുമാറ്റത്തിലെ പൊരുത്തക്കേട് സോളമന്‍ മനസിലാക്കുന്നു. എന്നിട്ടും അയാൾക്ക് അവളോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഉണ്ടാകുന്നില്ല. എന്നുമാത്രമല്ല അയാള്‍ അവളെ വിവാഹം കഴിക്കാനുള്ള തീരുമാനം മമ്മിയെ അറിയിക്കുകയും ചെയ്യുന്നു. കുടുംബ മഹിമയിലുള്ള അന്തരം അയാളുടെ മമ്മയെ സങ്കടപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ മകന്റെ തീരുമാനത്തിന് സമ്മതം മൂളുകയും വിവാഹാലോചനയുമായി സോഫിയയുടെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യുന്നു. മകള്‍ക്ക് കിട്ടാന്‍ പോകുന്ന നല്ല ബന്ധത്തില്‍ ശ്രീമതി പൈലോക്കാരന്‍ സന്തോഷിക്കുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും പൈലോക്കാരന്‍ എതിരാണ്. മാത്രമല്ല അയാള്‍ക്ക് താല്പര്യം സോഫിയയെ മദ്യപാനിയും കൂടെ ജോലി ചെയ്യുന്നവനുമായ വര്‍ക്കിയെ കൊണ്ട് കെട്ടിക്കാനാണ്. റീത്തയും ശ്രീമതി പൈലോക്കാരനും ചേര്‍ന്ന് രഹസ്യമായി പള്ളിയില്‍ ചെന്നു വികാരിയച്ചനെ കാണുവാനും കല്യാണം നടത്താനും മറ്റും തീരുമാനിക്കുന്നത് പൈലോക്കാരന്‍ ഒളിഞ്ഞു നിന്ന് കേള്‍ക്കുന്നു. അയാള്‍ അയാളുടെ കുടില ബുദ്ധിയില്‍ ചില തീരുമാനങ്ങളെടുക്കുന്നു. സോളമനും റീത്തയും ശ്രീമതി പൈലോക്കാരനും പള്ളിയിലും എലിസബത്ത് കോളജിലും പോയ നേരത്ത് പൈലോക്കാരന്‍ സോഫിയ അറിയാതെ വീടിനകത്ത് കയറുകയും അവളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു. പള്ളിയില്‍ നിന്നും വിവാഹം തീരുമാനിച്ചു തിരിച്ചു വരുന്ന സോളമനും റീത്തയും ശ്രീമതി പൈലോക്കാരനും കാണുന്നത് രണ്ടാനച്‌ഛൻ മാനഭംഗപ്പെടുത്തിയ സോഫിയയെ ആണ്. റീത്ത സോളമനെ വിളിച്ചുകൊണ്ടു അവിടെ നിന്ന് പോകുകയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ചു പറഞ്ഞയക്കുകയും ചെയ്യുന്നു.
അന്ന് രാത്രി എപ്പോഴോ ഹോണ്‍ മുഴക്കികൊണ്ട് ആ ടാങ്കർ ലോറി വീണ്ടും വരുന്നു. പത്മരാജന്റെ മനസ്സുകൊണ്ട് കരുത്തനായ നായകൻ പ്രണയിച്ചവളെ കൊണ്ടുപോകാൻ വരുന്നതാണത്. വാതില്‍ തുറന്നു ആദ്യം പുറത്തു വരുന്ന പൈലോക്കാരനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് സോഫിയയെ വിളിച്ചിറക്കുന്നു. സോഫിയ ആ വരവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവളെയും ആ ടാങ്കർ ലോറിയിൽ കയറ്റി അയാള്‍ ആ ഇരുട്ടിലൂടെ ഓടിച്ചു പോകുന്നു!
പത്മരാജന്റെ ഇന്ദ്രജാലം തുടിച്ചു നില്‍ക്കുന്ന തിരക്കഥയും സംവിധാനവും. ഇതിലേതിനാണ് കൂടുതല്‍ മാര്‍ക്ക് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല. അതിസാധാരണമായ ഒരു കഥാതന്തുവിനെ അസാധാരണമായ രീതിയില്‍ ആഖ്യാനം ചെയ്യുന്നതാണ് പത്മരാജന്‍ ശൈലി. അതിവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്. പ്രണയത്തെ ഇത്രയും വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളില്‍ ഇത്രയും പുതുമകളോടെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും നാം ഞെട്ടുന്ന രീതിയില്‍ ചിത്രീകരിച്ച കഥാകാരനോ സംവിധായകനോ ഇല്ല. അഭ്രപാളികളിലെ മനസ്സില്‍ തട്ടുന്ന പ്രണയങ്ങള്‍ നമുക്ക് വേറെ എത്രയുണ്ട് എടുത്തു പറയാന്‍, ഒരു സോളമനും ജയകൃഷ്ണനും അല്ലാതെ?
ശലമോന്റെ song of songs വായിച്ചിട്ടുണ്ടോ?
ന്ഗൂഹും
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത വരി എന്താനെന്നറിയോ?
ഇല്ല!
അല്ലെങ്കി വേണ്ട, പോയി ബൈബിള്‍ എടുത്തു വെച്ച് നോക്ക്.
(പോയി ബൈബിള്‍ എടുത്തു മറിച്ചു നോക്കുന്നു)
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും!
ഇതിനെക്കാള്‍ innovative ഉം കാവ്യാത്മകവും റൊമാന്റിക്കും ആയി ഒരു ആണ് ഒരു പെണ്ണിനോട് എങ്ങിനെയാണ് സ്വന്തം പ്രണയം തുറന്നു പറയുക? കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോകുമെന്നുള്ള ഭയം വല്ലാതെയുണ്ട്.
ഈ സിനിമ കണ്ടെണീക്കുമ്പോള്‍ സോളമനോട് പ്രണയവും, പൈലോക്കാരനോട് അറപ്പും വെറുപ്പും തോന്നാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. അത് പത്മരാജന്‍ എന്ന പ്രതിഭയുടെ മിടുക്ക് മാത്രമല്ല, മോഹന്‍ ലാലിന്റെയും തിലകന്റെയും അസാമാന്യ അഭിനയ പാടവം കൊണ്ട് കൂടിയാണ്. ഈ ലാലിനെ ആണല്ലോ കാലം നമുക്ക് നഷ്ടപ്പെടുത്തിയത് എന്നു കൂടിയാണ് കാസനോവയെ വിമര്‍ശിക്കുന്നവര്‍ സങ്കടപ്പെടുന്നത്. പത്മരാജനെ നമുക്ക് ഭൌതികമായാണ് (physically) നഷ്ടപ്പെട്ടതെങ്കില്‍ ലാലിനെയും തിലകനെയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് in spirit (ക്ഷമിക്കണം, മലയാളത്തിൽ കൃത്യമായ വാക്ക് കിട്ടുന്നില്ല.) ആണ്!!! കൂടെ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ, വിനീത് എന്നിവരും മറ്റു അഭിനേതാക്കളും മോശമല്ലാത്ത പ്രകടനം തന്നെ ആയിരുന്നു. ശാരി ഒരു വേറിട്ട മുഖം ആയിരുന്നു എങ്കിലും സോളമന്റെ പ്രണയത്തിന്റെ തീവ്രതയും ആഴവും (സോളമന്‍ അത് അത്രയൊന്നും വ്യക്തമാക്കിയിരുന്നില്ലെങ്കില്‍ കൂടി) നാം അനുഭവിച്ചറിഞ്ഞപ്പോള്‍ സോഫിയയുടെ reciprocation അത്രയ്ക്കങ്ങോട്ട് ഉള്ളിൽ തട്ടിയില്ല. ഒരു യഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി അത്ര പ്രകടിപ്പിച്ചാല്‍ മതിയെന്ന് പത്മരാജന്‍ ഓര്‍ത്തോ ആവോ?
രണ്ടാനച്‌ഛനാല്‍ മാനഭംഗത്തിനിരയായ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരാന്‍ കാമുകന്മാര്‍ ആലോചിക്കുക പോലും ചെയ്യാതിരുന്നൊരു കാലഘട്ടത്തിലാണ് (ഇന്നും അതിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല) പത്മരാജന്‍ തന്റെ നായകനെ കൊണ്ട് ആ സാഹസം ചെയ്യിക്കുന്നത്. വ്യവസ്‌ഥാപിതങ്ങളായ ചിന്തകള്‍ക്കും ശീലങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും തനിക്കുള്ള മറുപടി ആയിരിക്കണം സിനിമകളിലൂടെ അദ്ദേഹം പറയാന്‍ ശ്രമിച്ചത്. പത്മരാജന്റെ നായകന്മാര്‍ ഹൃദയം പറയുന്നത് മാത്രം അനുസരിക്കുന്നവരായിരുന്നു.
ഒ എൻ വി രചിച്ചു ജോൺസൺ മാഷ് ഈണം നല്‍കി യേശുദാസ് പാടിയ ‘ആകാശമാകേ‘ പവിഴം പോല്‍’ എന്ന രണ്ടു ഗാനങ്ങളും ഹൃദ്യം! ജോൺസൺ മാഷിന്റെ പശ്ചാത്തലസംഗീതത്തേക്കുറിച്ച് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. violin- ന്റെ വേറിട്ട് കേള്‍ക്കുന്ന മാസ്മരിക നാദം സോളമന്റെയും സോഫിയയുടെയും പ്രണയം പോലെ തന്നെ മനോഹരം!
പ്രയാണത്തിനായി വേറിട്ടൊരു വഴി തിരഞ്ഞെടുത്ത കലാകാരന്റെ പകരം വെക്കാനില്ലാത്ത ഒരപൂര്‍വ ചലച്ചിത്രം.
| Ambika

ഞാന്‍ കണ്ട ഏറ്റവും മനോഹരമായ മലയാളം സിനിമ, ഒരു പക്ഷെ ഈ പടം കണ്ട എല്ലാവര്ക്കും ഇത് തോന്നുന്നുണ്ടാവും.
തൂവനത്തുംബികളിലെ ജയകൃഷ്ണന്‍, അരപെട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയ, മുന്തിരിതോപ്പുകളിലെ സോളമെന്‍ – ഇവരാണ് പദ്മരാജന്റെ “archetype” ആയ കഥാപാത്രങ്ങള്‍. – ഒരു സൂക്ഷ്മമായ പരിശോധനയില്‍ ഇവര്‍ ഒരേ ആള്‍ക്കാര്‍ തന്നെയാണെന്ന് മനസ്സിലാവും – തൃശ്ശൂരില്‍ ഉള്ള ജയകൃഷ്ണനെ മതം മാറ്റി കര്‍ണാടകത്തില്‍ പ്രതിഷ്ടിച്ചാല്‍ സോളമെന്‍ ആയി. ഇത് രണ്ടും കൂടിയാല്‍ സക്കറിയ ആയി. A good filmmaker makes the same film again and again and hides his tracks എന്നാരോ പറഞ്ഞത് എത്ര ശരി.
ഒരു പെണ്ണിന്റെ മണം അറിയാന്‍ ആഗ്രഹമുള്ള, പുര നിറഞ്ഞു നില്‍കുന്ന നായകന്മാര്‍ മലയാള സിനിമയില്‍ പ്രശസ്തി ആര്ജിക്കുന്നത് പദ്മരജനനിലൂടെയാണ് – ഇവരെയാണ് രഞ്ജിത്ത് മുതലായവര്‍ പിന്നീടുള്ള കാലങ്ങളില്‍ ഒരു “template” ആക്കിയത്. ഇത് കണ്ടു വളര്‍ന്ന ഒരു തലമുറ മലയാളികളും ഉണ്ട് – പലര്ക്കും അറിഞ്ഞോ അറിയാതയോ ജയകൃഷ്ണന്‍ ആകാന്‍ ആഗ്രഹം – ക്ലാര വഴി കാമം, അതിന്റെ മൂച്ച് തീരുമ്പോള്‍ അത്യാവശ്യം സ്ത്രീധനമൊക്കെ വാങ്ങി സ്വന്തം ജാതിയിലുള്ള ഒരു പെണ്ണിനെ “arranged cum love” കല്യാണം – കെട്ടുന്ന പെണ്ണ് നടി പാര്‍വതിയെപോലെ ഉരുണ്ടിരുന്നാല്‍ ഗംഭീരമായി.
പക്ഷെ ആര്‍ക്കും സോളമന്‍ ആകേണ്ട – ബലാല്‍സംഗം ചെയ്യപെട്ട ഒരു പെണ്ണിനെ കൂടെ കൂട്ടാന്‍ മാത്രം ധൈര്യം ഇല്ല – ജയകൃഷ്ണന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ “ചുള്ളന്റെ ഡിംഗ് ഡോങ്ങിനു ഉറപ്പില്ല”
സക്കറിയ വേറിട്ട് നില്കുന്നതിന്റെ ഒരു കാരണം മമ്മൂട്ടി തന്നെ – മമ്മൂട്ടി എവിടെയോ പറഞ്ഞിടുണ്ട് ഒന്നു കൂടി അവതരിപ്പിക്കാന്‍ ആഗ്രഹമുള്ള ഒരു കഥാപാത്രമാണ് സക്കറിയ. പിന്നീട് മമ്മൂട്ടിയും ബാക്കി കുഞ്ഞു നടന്മാരും സക്കറിയയെ ഒരു “template” ആക്കി. പോലീസ്, ഗുണ്ട വേഷമിട്ടു ചാടുന്ന വളിപ്പന്മാര്‍ സക്കറിയയില്‍ നിന്നും പ്രചോദനം ലഭിച്ചു.
പക്ഷെ ഈ കഥാപാത്രങ്ങളില്‍ മിഴിവുള്ളത് സോളമെന്‍ തന്നെ. സിനിമയില്‍ നമ്മുടെ ആദരവ് പിടിച്ചു പറ്റുന്ന നായകന്മാര്‍ കുറവാണു. സോളമനെ നമ്മള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പദ്മരാജന്റെ നായകന്മാരില്‍, മലയാള സിനിമ നമുക്ക് തന്ന കഥാപാത്രങ്ങളില്‍ ഏറ്റവും മനുഷ്യത്വമുള്ളവന്‍ സോളമന്‍ ആണ് (കൂടുതല്‍ എഴുതാനുള്ള ഒരു വിഷയം ആണ് – സോളമന്‍, ക്ലാര, സക്കറിയ – ഇവരെ എന്ത് കൊണ്ട് പദ്മരാജന്‍ ക്രിസ്ത്യാനി ആക്കി? – “ചാണ്ടി” എന്ന പേര് കണ്ടു ഞാന്‍ ക്രിസ്ത്യാനി പ്രേമി ആണെന്ന് കരുതരുത് – അതൊരു pen name മാത്രമാണ്) Humphrey Bogart എന്ന അമേരിക്കന്‍ നടന്‍ അവതരിപ്പിച്ച ചില കഥാപാത്രങ്ങളെ സോളമന്‍ ഓര്‍മ്മിക്കുന്നു.
ഒരു നല്ല നടന്‍ അവരുടെ സകല കഴിവുകളും പുറത്തെടുക്കുന്നത് പലപ്പോഴും കൂടെ അഭിനയിക്കുന്നവരുടെ പ്രകടനം കാരണമാണ്. ശാരിയുടെത് ഒരു “inspired casting” ആണ്. ശാരി സോഫിയയെ വളരെ മനോഹരമാക്കുകയും ചെയ്തു. തിലകനെ പോലുള്ള ഒരു അസാമാന്യ പ്രതിഭയുടെ കൂടെ – വെള്ളിത്തിര വല്ലാതെ സ്നേഹിക്കുന്ന മോഹന്‍ലാലിനൊപ്പം – ശാരിയുടെ ആദ്യ സിനിമ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം. മുന്തിരിത്തോപ്പുകള്‍ സോളമെന്റെ കഥയല്ല – സോഫിയയുടെ കഥയാണ്.
ചില കഥാപാത്രങ്ങള്‍ “iconic” ആകാറുണ്ട് – അവയെ മനോഹരമാക്കിയ നടീ നടന്മാര്‍ക്ക് അതിനെ മറികടക്കാന്‍ പ്രയാസമാവും. “Love Story” എന്ന അമേരിക്കന്‍ സിനിമയില്‍ Ali McGraw അവതരിപിച്ച കഥാപാത്രം – Jennifer Cavillary – ഓര്മ വരുന്നു. ശാരി എന്ന നടി സോഫിയയില്‍ ഒതുങ്ങി പോയതുപോലെ.
പക്ഷെ തിരനാടകം കാച്ചിയ പദ്മരജനാണോ മൂലകഥയെഴുതിയ കെ കെ സുരേന്ദ്രന്‍ ആണോ കൂടുതല്‍ അധ്വാനിച്ചത് ? തൂവനത്തുംബികളിലെ തമാശക്ക് ഉപയോഗിച്ച ബൈബിള്‍ മുന്തിരിതോപ്പുകളില്‍ പ്രാധാന്യം കൈവന്നു (Pulp Fiction എന്ന സിനിമയില്‍ Tarantino ബൈബിള്‍ ഉപയോഗിച്ചത് പോലെ) മലയാള സിനിമയിലെ ഏറ്റവും സ്വാഭാവികമായ പ്രണയ രംഗങ്ങള്‍ നമുക്ക് ലഭിച്ചു. സോഫിയയെ കണ്ടെത്തിയ സോളമന്‍ ആകാന്‍ ആഗ്രഹിചില്ലെങ്കിലും വെളുത്ത പെയിന്റ് അടിച്ച ഒരു വേലിയും, badminton കളിക്കാന്‍ അറിയാവുന്ന പൈങ്കിളി അയല്‍വക്കവും വേണമെന്ന് മലയാളി ആഗ്രഹിച്ചു.
കിട്ടിയ കഥാപാത്രങ്ങളെ കവിയൂര്‍ പൊന്നമ്മ ഒഴിച്ചുള്ള അഭിനേതാക്കള്‍ ഗംഭീരമാക്കി. കവിയൂര്‍ പൊന്നമ്മ സ്ക്രീന്‍ നിറഞ്ഞു നില്‍കുന്ന ഒരു രൂപം – അല്ലാതെ വേറൊന്നുമില്ല – മലയാള സിനിമക്ക് കവിയൂര്‍ പൊന്നമ്മയുടെ ഭാവമാണെന്നു ഒരു തമിഴ് എഴുത്തുകാരന്‍ അഭിപ്രായപെട്ടു – എത്ര ശരി – അവരെ അമ്മ വേഷത്തില്‍ നിന്നും “അമ്മ” തന്നെ മാറ്റേണ്ടി വരും.
നമ്മുടെ വെറുപ്പ് ഇത് പോലെ അര്‍ഹിക്കുന്ന ഒരു പ്രതിനായകനെ അധികം കണ്ടിട്ടില്ല – തിലകന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ആന്റണി പൈലോക്കാരന്‍ ഉള്‍പെടും. ലോറിയിലെ അച്ഛന്‍ കുഞ്ഞിനെ ഓര്മ വന്നു – അത്രയ്ക്ക് സ്വാഭാവികം. ഒരു Method Acting തലമുറക്കാരനായ തിലകന്‍ നേരെ വിപരീതമായി അഭിനയത്തെ സമീപിക്കുന്ന മോഹന്‍ലാല്‍ – ഇതൊന്നും അറിയില്ലാത്ത മനോധൈര്യം മാത്രം പിന്‍ബലമുള്ള ഒരു തുടക്കക്കാരി – ശാരി. ഇവരെയാരെയും ജീവിതത്തില്‍ നമ്മള്‍ മറക്കില്ല.
സോളമന്‍ ഓടിക്കുന്ന ടാങ്കര്‍ ലോറി ജയകൃഷ്ണന്റെ ബിയര്‍ കുപ്പി പോലെ ഒരു വേഷം കെട്ടല്ല – കഥയില്‍ അതിനു പ്രാധാന്യം കിട്ടുന്നു – ഒരു നല്ല സിനിമയില്‍ മാത്രമേ ഒരു അചേതന വസ്തു കഥയുടെ ഒരു പ്രധാന ഭാഗമാകുകയുള്ള്. സ്കൂളില്‍ പഠിക്കുമ്പോഴാണ് ഈ സിനിമ കണ്ടത് – ടാങ്കര്‍ ലോറി ഒരു ഷോ ആണോ എന്ന് സിനിമയുടെ തുടക്കത്തില്‍ എനിക്ക് സംശയമുണ്ടായി…പക്ഷെ സോഫിയയെ സോളമന്‍ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ ആ സംശയം തീരുന്നു.
ഉഴപ്പ് മൂലമുള്ള കല്ലുകടികള്‍ പദ്മരാജന്റെ സിനിമകളുടെ ഭംഗി കളയുന്നു. മുന്തിരിതോപ്പുകളിലും അതുണ്ട് – സോളമെന്റെ അച്ഛനെ കാണാന്‍ സെമിത്തേരിയില്‍ പോകുന്ന മെലോഡ്രാമ, മേരി എന്ന കഥാപാത്രം, ചെറുക്കനെ “porn” കാണിക്കല്‍, ചെറുക്കനും സോഫിയയുടെ അനുജത്തിയും തമ്മിലുള്ള ഒരു parallel റോമന്‍സ്, സോഫിയയും പൈലോക്കാരനും ചിത്രം തൂക്കാന്‍ ആണി അടിക്കുന്നത് (ആണി അടിച്ചുള്ള ഒളിഞ്ഞു നോട്ടം ഇല്ലാതെ തന്നെ പൈലോക്കാരന്‍ സോഫിയയെ ആഗ്രഹിക്കും) – ഇതൊന്നും ഒരാവശ്യവുമില്ല. ഇതൊന്നും വാണിജ്യ വിജയത്തിന് വേണ്ടി ചേര്‍ത്ത കോപ്പുകളല്ല – സിനിമയുടെ നീളം കൂട്ടാന്‍ ശ്രമിച്ചതായിരിക്കും – 90 മിനിറ്റില്‍ പറയാവുന്ന കഥ 2 മണിക്കൂര്‍ ആക്കെണ്ടേ? എന്നാലല്ലേ വിവരവും വിദ്യാഭാസവും ഇല്ലാത്ത വിതരണക്കാര്‍ സമ്മതിക്കൂ?
പക്ഷെ സോഫിയയും, സോളമെനും എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നു തോന്നുന്നു.
ആ തോന്നലല്ലേ ഈ സിനിമ മനോഹരമാക്കുന്നത്?
malayalam thilae ettavum mikicha pranya katha. padmarajantae ettavum mikacha film. jhonsontae mikacha music. venuvintae camera.
kathirikkayayirunnu ee chithrathinte reviewinu vendi. kathirippu veruthe ayillennu mathramallaa iratttimaduram thanne ayi. orayiram nandi mathukuttikkum ambikakkum pinne indulekhakkum.
malayalathile ettavum mikacha pranyachithram, malayalathile mikacha chithrangalude koottathil munnil nillikkunna chithram, padmarajante ettavum mikacha chithram. ithil kooduthalokke enganeyanu ee chithrathe visesippikkukaa. malayala cinema annuvare kandittillatha oru chankoottamanu padamarajan ee chithrathile climaxiloode kanichathu. ( sri MT yude nirmalyathile climax evide ormikkunnu. theerchayayum athum oru dheeramaya kalasrishtti thanneyanu enkilum manassil padmarajanulla thattu alppam pongithanne nilkkunnu. kshamikkukaa).
malyayal cinemakku oru mattamundakan valluthayittonnum cheyyanda. abhinava bharathapadmarajanmar ennu ahankarikkunnavar… yethu cinema edukkunnathinu munneyum ee sargakalakaranmarude kurachu cinimakal mathram kandal mathi. ullil cinema enna kalayodu enthelum prathibadhathayundel oru avarage cinema enkilum namukku nalkan ivarkku kazhiyum.
enthu kondu padamarajan ennu chodikkunnavarkkulla lalithamaya marupadi. kazhinja varsathe mikacha cinimakalaya traffikum adaminte makan abuvumokke, avayokke mikachathannenu malayalam angeekaricha sathyamnekil koodi, oru 2 varsam kazhinjal namma ee cinemakal ormmikumooo. enthinu epoozhe athile scnokke kuresse njan marannu poi. ivideyanu padamarajane polulla yadartha “kalakranmar” vthyastharakunnathu..athu kondu thanneyanu manmaranju poya a kalakaranekurichu indulekha ingane oru ormmaputhukkal orukkiyappol vayanakkar avesathode sweekarichathum
kathapthrangal thiraseelayil chalikkumbozhala, kandathinu sesavum prekshakante manassil jeevikkumbozhanu ethu srishttyum ethu kalakaranum anaswaramakunnathu.
excellent reviews. kudos to Mathukutty & Ambika
//ശലമോന്റെ song of songs വായിച്ചിട്ടുണ്ടോ?
ന്ഗൂഹും
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത വരി എന്താനെന്നറിയോ?
ഇല്ല!
അല്ലെങ്കി വേണ്ട, പോയി ബൈബിള്‍ എടുത്തു വെച്ച് നോക്ക്.//
What a way to propose, I just fall in love with it. Can it be any more stylish and sweeter than this? പൈങ്കിളി സംസാരങ്ങള്‍ ഇല്ല, സ്പെഷ്യല്‍ ഇഫെക്ട്സ് ഇല്ല, ആളും അമ്പാരിയും ഇല്ല… മനോഹരം! പദ്മരാജന്‍ എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ സംഭാഷണങ്ങള്‍. വെറുതെ ആണോ ഈ കലാകാരനെയും അയാളുടെ കഥകളും നമ്മള്‍ ഇപ്പോഴും സ്നേഹിക്കുന്നത്?
സിനിമയുടെ തുടക്കത്തില്‍ വിവരിക്കുക മാത്രം ചെയ്യുന്ന മുന്തിരി തോപ്പുകളിലേക്ക് നാം ഭാവനയില്‍ അറിയാതെ ഒരു യാത്ര പോകുന്നു, ചുറ്റി നടന്നു കാണുന്നു. – (പിന്നീട് അവ കാണിക്കുന്നുണ്ട് എങ്കിലും).
പവിഴം പോല്‍.. എന്നാ പാട്ടിന്നിടയില്‍ ശാരി ധരിച്ചിരിക്കുന്ന ചുരിദാര്‍ നോക്കൂ.. ഇപ്പോളും അവ ഫാഷന്‍ അല്ലെ?
ആണുങ്ങളില്‍ ആണായി പിറന്നവന്‍ – സോളമന്‍. സോളമന്‍ ആണ് അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട നായകന്‍. ഇന്നുവരെ ഞാന്‍ കണ്ടിട്ടുള്ള സിനിമകളിലെ നായകന്‍മാരൊക്കെ ചങ്കുറപ്പിന്റെ കാര്യത്തില്‍ എനിക്ക് സോളമന് ഒരു പടി താഴയെ നില്‍ക്കൂ.. നെടുങ്കന്‍ ഡയലോഗുകള്‍ ഇല്ലാതെ എല്ലാം മുന്‍കൂട്ടി കാണുന്ന അകക്കണ്ണുകള്‍ ഇല്ലാതെ, മസ്സില്‍ പവ്വര്‍ ഇല്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയി അപ്രതീക്ഷിതമായി സംഭവിച്ചതിനെ ഒക്കെയും സ്നേഹവും കരളുരപ്പും കൊണ്ട് മാത്രം നേരിട്ടവന്‍ – എന്നാല്‍ ഈ ആടആഭരണങ്ങള്‍ എല്ലാം ഉള്ളവരില്‍ നൂറു കാതം മുന്നില്‍ നില്‍ക്കുന്നവന്‍ . എന്തോ… എത്ര പറഞ്ഞാലും സോളമന്‍ അതിനെക്കാളും ഒക്കെ ഉയരെ ആണെന്നൊരു തോന്നല്‍. തിരികെ വന്നു സോളമന്‍ സോഫിയെ ലോറിയില്‍ കയറ്റിക്കൊണ്ടു പോകുന്ന സിനിമയുടെ ക്ലൈമാക്സ് അതി മനോഹരം.
പെണ്ണിന്റെ ചരിത്ര്യവും മാനവും അവളുടെ മനസ്സിലും അവളുടെ ആണിനു അവളോടുള്ള സ്നേഹത്തിലും അവന്റെ കരളുറപ്പിലും ആണെന്ന് ഈ സിനിമ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
പൊതുവേ പദ്മരാജന്‍ അധികം അശ്രദ്ധകള്‍ ഒന്നും കാണിക്കാത്ത ഒരു ചിത്രമാണ് ഇത് എന്നാണു എനിക്ക് തോന്നുന്നത്. പദ്മരാജന്‍ അറ്റ് ഹിസ് ബെസ്റ്റ് ആണ് ഈ ചിത്രത്തില്‍ എന്നാണു എന്റെ വ്യതിപരമായ അഭിപ്രായം. തിരക്കഥ പദ്മരാജന്റെ ആണ്. ജോണ്‍സണ്‍ മാഷ് പതിവ് പോലെ സംഗീതം ഗംഭീരം ആകിയിരിക്കുന്നു.
@അംബിക:
//ലാലിനെയും തിലകനെയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് in spirit (sorry i am not getting the malayalam translation for this word!) ആണ്!!! // – അവരുടെ അഭിനയത്തിന്റെ ‘ ആത്മാവ് ‘ ആണ് നമുക്ക് നഷ്ടപ്പെട്ടത്.
@മാത്തുക്കുട്ടി:
അച്ചായോ… സിനിമയെ അച്ചായന്‍ വിലയിരുത്തിയത് അല്പം കുറഞ്ഞു പോയില്ലേ എന്നൊരു സംശയം. കഥ പറഞ്ഞു കാര്യം കഴിച്ച പോലെ തോന്നി.
വിനീതിന് പകരം അശോകന്‍ ആയിരുന്നെകില്‍ കുറച്ചുകൂടി നന്നായിരുന്നു
Dear Mathukutti and Ambika.,
ശ്രമകരമായ ഒരു ദൌത്യമാണ് മുന്തിരിത്തോപ്പിനു ഒരു ആസ്വാദനം എഴുതുക എന്നത്, കാരണം പ്രണയത്തിന്റെ പല വര്‍ണ്ണ സ്വഭാവങ്ങള്‍ ഓരോ പ്രേക്ഷക മനസ്സിലും ശില പോലെ പ്രതിഷ്ടിച്ച ചിത്രമാണ് പദ്മരാജന്റെ ഈ മാസ്റ്റര്‍ പീസ്. സിനിമാകാര്‍ക്ക് പ്രേമം എന്ന വിഷയം എന്നും പൈങ്കിളിയാണ് ( ബ്ലെസിയുടെ പ്രണയത്തെ മറക്കുന്നില്ല ) അങ്ങിനെയുള്ള സിനിമാകാര്‍ക്ക് പദ്മരാജന്റെ പ്രണയം എന്നത് വായും പൊളിച്ചിരുന്നു പേടിച്ചു കാണാനേ സാധിക്കുള്ളൂ. മുല്ലപ്പെരിയാര്‍ പൊട്ടിയാലും അതിന്റെ മുന്‍പില്‍ നെഞ്ചും വിരിച്ചു നില്‍ക്കും നമ്മുടെ ആണത്തം, പക്ഷെ സ്വപ്രണയിനിയുടെ കന്യകാത്വം കൈമോശം വന്നു എന്നറിഞ്ഞാല്‍ കഴിഞ്ഞു കഥ. അങ്ങിനെയുള്ള നര ജടില ബോധ ചിന്തകളില്‍ വലിയ ഒരു ചാട്ടുള്ളി കുത്തിയിറക്കിയാണ് സോളമന്റെ വിജയം ആഘോഷിച്ചു പദ്മരാജന്‍ ചിത്രം അവസാനിപ്പിക്കുന്നത്. അടുത്തകാലത്തായി ഈ ചിത്രം കാണുമ്പോള്‍ തമാശയോടെ തോന്നിയ ഒരു കാര്യമുണ്ട്. ഈ സോളമന്‍ പുതിയ ചിന്തകളുള്ള നമ്മുടെ രഞ്ജിത്തിന്റെതായിരുന്നുവെങ്കില്‍ എന്താവുമായിരുന്നു ക്ലൈമാക്സ്. പൈലോകാരന്റെ മേഢ്രകം അരിഞ്ഞു പട്ടിക്കു ഇട്ടു കൊടുത്ത് സോഫിയയെയും കൊണ്ട് പോയേനെ രഞ്ജിത്തിന്റെ സോളമന്‍.
പദ്മരാജന്‍ എന്താണ് എന്നു ചോദിക്കുന്നവര്‍ക്ക് പദ്മരാജന്‍ ഇതാണ് എന്നു പറയാന്‍ പറ്റുന്ന ഒരു ഹൃദയ സ്പര്‍ശ്ശിയായ ഒരു സംഭാഷണമുണ്ട് ഈ ചിത്രത്തില്‍ : ഒന്നും നഷ്‌ടപ്പെട്ടെന്നു വിചാരിക്കാന്‍ എനിക്ക് മനസ് വരുന്നില്ല, എനിക്കെന്റെ അമ്മച്ചി അമ്മച്ചില്ലാതെയായി, അനിയത്തി അനിയത്തിയല്ലാതെയായി. എനിക്ക് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന എന്റെ അമ്മച്ചിയും എന്റെ അനിയത്തിയുമാണ്. അമ്മയുടെ ഭര്‍ത്താവില്‍ നിന്ന് അപമാനം ഏറ്റ ഒരു പെണ്‍കിടാവിന്റെ മനസ്സിനെ കുറിച്ച് ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് ഒരു കഥാകൃത്തിനു പറയാന്‍ സാധിക്കുക.
ഈ പടത്തിന്റെ ഇങ്ങനെയൊരു ധീരമായ ക്ലൈമാക്സിനു നാം നന്ദിയോടെ ഓര്‍ക്കേണ്ട ഒരു പേരുണ്ട്, ക്യാമറമാന്‍ വേണു. പദ്മരാജനും നിര്‍മ്മിതാവിനും ഇങ്ങനെയൊരു ക്ലൈമാക്സ് എങ്ങിനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് വലിയ പേടിയായിരുന്നു. ഒരു ഘട്ടത്തില്‍ പദ്മരാജന്‍ ക്ലൈമാക്സ് പൊളിച്ചെഴുതി , സോഫിയ ആത്മഹത്യ ചെയ്യുകയും സോളമന്‍ വന്ന് പൈലോകാരനെ കുത്തി മലര്‍ത്തുകയും ചെയ്യുന്നു. പക്ഷെ വേണു ഒട്ടേറെ വാദ പ്രദിവാദങ്ങളിലൂടെ ഈ ചിത്രം ഇങ്ങനെ അവസാനിക്കണമെന്ന് ശഠിക്കുകയും ഇല്ലെങ്കില്‍ താനീ പടം ഇട്ടെറിഞ്ഞു പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വേണുവിന്റെ ഒരു ആത്മവിശ്വാസത്തില്‍ ഊന്നിയാണ് പല്‍മരാജന്‍ വീണ്ടും ധീരമായ ആ ക്ലൈമാക്സ് ചിത്രീകരിച്ചത് എന്നു പറയപ്പെടുന്നു.
ഈ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടു പാട്ടുകളിലും നായകന് ലിപ് മൂവ്മെന്റ് ഇല്ല. പടം പൂര്‍ണമായും ചിത്രീകരിച്ച ശേഷമാണത്രേ രണ്ടു ഗാനങ്ങളും എഴുതുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത്. ഷൂട്ടിംഗ് സമയത്ത് ഗാനങ്ങള്‍ക്ക് ചേരുന്നത് പോലെയുള്ള സോളമന്റെയും സോഫിയയുടെയും പ്രണയ സീനുകള്‍ ഷൂട്ട് ചെയ്തു. പിന്നീടു ഗാനങ്ങള്‍ ഉണ്ടാക്കി ആ ഈണത്തിനനുസരിച്ച് ഷൂട്ട് ചെയ്ത സീനുകള്‍ ചേര്‍ത്തു. ഗാനങ്ങളില്ലാതെ ഗാന ചിത്രീകരണം നടത്തിയ ആദ്യത്തെ സിനിമയും മുന്തിരിത്തോപ്പു തന്നെ. അതും അനുഗ്രീത കലാകാരന്‍ പദ്മരാജന്റെ മറ്റൊരു പരീക്ഷണം.
പദ്മരാജന്റെ സോളമന്റെ ആണത്തത്തെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു രീതിയില്‍ കടം കൊണ്ടു കമലും ശ്രീനിവാസനും അഴകിയ രാവണനിലെ ശങ്കര്‍ദാസിനു വേണ്ടി. ശങ്കര്‍ദാസിന്റെ പൂര്‍വ പ്രണയിനി തനിക്കു വേണ്ടപ്പെട്ടത് എല്ലാം നഷ്ടപെടുന്ന കാമുകന് അവസാന ദിവസം ഒരു വൈരാഗ്യ ബുദ്ധിയോടെ സ്വയം സമര്‍പ്പിച്ചു അവനില്‍ നിന്ന് വിട പറഞ്ഞു ശങ്കര്‍ദാസിന്റെ ഭാര്യ ആവുന്നു. ഭാര്യ എല്ലാം കാമുകന് നഷ്ടപ്പെടുത്തി തന്നെ തോല്‍പ്പിച്ചു എന്നറിയുമ്പോഴും തോറ്റു പോവാന്‍ മനസ്സില്ല എന്നു പറഞ്ഞു അവളെ വീണ്ടും സ്വന്തം ജീവതത്തിലോട്ടു ചേര്‍ക്കുന്നു. കളങ്കപ്പെട്ട ഭാര്യയുടെ അടുത്തു ചെന്ന് നിനക്ക് ഒന്ന് സംഭവിച്ചിട്ടില്ല, എല്ലാ പരിശുദ്ധിയോടും കൂടി നീ ഇപ്പോഴും എന്റെ മനസ്സിലുണ്ട് എന്നു പറഞ്ഞു മനോഹരമായ ഒരു സീനിലൂടെ ആ ചിത്രവും അവസാനിക്കുന്നു.
“പ്രണയം ” മനസിനെ മോഹിപ്പിക്കുന്ന, ഒറ്റക്കിരിക്കുമ്പോള്‍ സ്വാന്തനമായി പൊഴിയുന്ന, മനസിനെ നീരിപുകയ്ക്കുന്ന വികാരം. പ്രണയം എന്നാ വികാരത്തെ ഇത്രയധികം പവിത്രമായി പ്രകടിപിച്ച കലാകാരന്‍ (പദ്മരാജന്‍) നമുക്ക് വേറെ ഉണ്ടാവില്ല. സോളമനും, ജയകൃഷ്ണനും ഒക്കെ അധിനു ഉദാഹരണം. ഈ സിനിമ ആദ്യമായി കണ്ട നാള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു മൂന്ന് ,നാലു അഴച്ചയോളം ഈ പടത്തിന്റെ ഹാങ്ങ് ഓവര്‍ മനസില്‍ ഉണ്ടായിരുന്നു. ഈ സിനിമ കണ്ടു കഴിഞ്ഞു ബൈബിള്‍ എടുത്തു ഉത്തമ ഗീതം മുഴുവനും ആദ്യമായി വായിച്ചു തീര്‍ത്തു. ലാലിനോട് ആരാധനയും, പ്രണയവും ഒക്കെ തോനിതുട്ങ്ങിയത് ഈ സിനിമ കണ്ടതിനു ശേഷമാണ്. (ആരാധനാ എന്ന് പറഞ്ഞാല്‍ ഇപ്പഴത്തെ ഫാന്‍സ് കാണിക്കുന്ന കോമാളിത്തരങ്ങള്‍ അല്ലാട്ടോ.) അന്നത്തെ കൌമാരകുമാരികളുടെ ഒത്തു ചേരലുകളില്‍ ഒരു ചര്‍ച്ച വിഷയമായിരുന്നു ലാല്‍ അഭിനയിച്ചു അനശ്വരമാക്കിയ സോളമന്‍. അംബിക പറഞ്ഞത് നേരാണ്. അന്നത്തെ ലാല്‍ നമുക്ക് നഷ്ടപെട്ടിരിക്കുന്നു. നമുക്ക് വരുത്തി വച്ച നഷ്ടം എത്രയാണെന്ന് ലാല്‍ അറിയുന്നുണ്ടോ ആവോ. കസ്നോവ എന്നാ പടത്തിന്റെ റിവ്യൂ യില്‍ വാര്യര്‍ സര്‍ ലാലിനെഴുതിയ തുറന്ന കത്തെങ്കിലും അദ്ദേഹം ഒന്ന് വായിച്ചിരുന്നെങ്കില്‍.
In both the reviews there is no mention of Venu, the cinematographer. Contribution of Venu with his camera in this film is very very very important. I read somewhere that while shooting the climax, some crew members were of the opinion that the climax should be changed and Venu opined that this is the real climax of this film and Padmarajan accepted it.
@Chandy:
//ഉഴപ്പ് മൂലമുള്ള കല്ലുകടികള്‍ പദ്മരാജന്റെ സിനിമകളുടെ ഭംഗി കളയുന്നു. മുന്തിരിതോപ്പുകളിലും അതുണ്ട് – സോളമെന്റെ അച്ഛനെ കാണാന്‍ സെമിത്തേരിയില്‍ പോകുന്ന മെലോഡ്രാമ, മേരി എന്ന കഥാപാത്രം, ചെറുക്കനെ “porn” കാണിക്കല്‍, ചെറുക്കനും സോഫിയയുടെ അനുജത്തിയും തമ്മിലുള്ള ഒരു parallel റോമന്‍സ്, സോഫിയയും പൈലോക്കാരനും ചിത്രം തൂക്കാന്‍ ആണി അടിക്കുന്നത് (ആണി അടിച്ചുള്ള ഒളിഞ്ഞു നോട്ടം ഇല്ലാതെ തന്നെ പൈലോക്കാരന്‍ സോഫിയയെ ആഗ്രഹിക്കും) – ഇതൊന്നും ഒരാവശ്യവുമില്ല. ഇതൊന്നും വാണിജ്യ വിജയത്തിന് വേണ്ടി ചേര്‍ത്ത കോപ്പുകളല്ല – സിനിമയുടെ നീളം കൂട്ടാന്‍ ശ്രമിച്ചതായിരിക്കും – 90 മിനിറ്റില്‍ പറയാവുന്ന കഥ 2 മണിക്കൂര്‍ ആക്കെണ്ടേ? എന്നാലല്ലേ വിവരവും വിദ്യാഭാസവും ഇല്ലാത്ത വിതരണക്കാര്‍ സമ്മതിക്കൂ? //
ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഉള്ളത് കൊണ്ടല്ലേ, ഇത് വെറുമൊരു നാടകമോ, ഒരു കഥ പറച്ചിലോ മാത്രമായി പോകാതെ ഭംഗിയുള്ള, ജീവസ്സുറ്റ ഒരു ചലച്ചിത്രം ആയി മാറിയത്? കഥാപാത്രങ്ങള്‍ ഒരു വെള്ളരിക്ക പട്ടണത്തില്‍ അല്ല മറിച്ചൊരു സഹൂഹതിലാണ് ജീവിക്കുന്നതെന്നും, അവര്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട് എന്നും, സോളമന്‍ ഒരു ചെറുപ്പക്കാരന്റെ എല്ലാ കയ്യിളിരിപ്പുകളും ഉള്ള ഒരു സാധാരണക്കാരന്‍ ആണ് എന്നും പ്രേക്ഷകനെ ചിന്തിപ്പിക്കുന്നത് ഇതൊക്കെ അല്ലെ? ഈ സീനുകളല്ലേ ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ ജീവിതത്തോട് ചേര്‍ത്തു ഭൂമിയില്‍ നിര്‍ത്തുന്നത്?
ഈ പടം കണ്ടത് വളരെ കാലങ്ങള്‍ക്ക് മുന്‍പാണ്. A watchable movie എന്നാണു കണ്ടപ്പോള്‍ തോന്നിയത്. അഭിനേതാക്കള്‍ എല്ലാവരും പ്രത്യേകിച്ച് ലാല്‍, തിലകന്‍ എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ക്ലൈമാക്സ് അത്രയ്ക്ക് ആകര്‍ഷണീയം ആയി തോന്നിയില്ല. ഒരു പക്ഷെ വില്ലന്റെ കയ്യില്‍ നിന്നും നായകന് തന്റെ പ്രണയിനിയെ രക്ഷിയ്ക്കാന്‍ കഴിയാതിരുന്നത് കൊണ്ടാവാം. (കഥയിലെ പ്രണയം അത്രത്തോളം മനസ്സില്‍ തട്ടിയത് കൊണ്ടാവാം അത്തരത്തില്‍ ഒരു നിരാശ തോന്നിയത്)
@chandy
well said !
//സോളമെന്റെ അച്ഛനെ കാണാന്‍ സെമിത്തേരിയില്‍ പോകുന്ന മെലോഡ്രാമ, മേരി എന്ന കഥാപാത്രം, ചെറുക്കനെ “porn” കാണിക്കല്‍, ചെറുക്കനും സോഫിയയുടെ അനുജത്തിയും തമ്മിലുള്ള ഒരു parallel റോമന്‍സ്, സോഫിയയും പൈലോക്കാരനും ചിത്രം തൂക്കാന്‍ ആണി അടിക്കുന്നത് (ആണി അടിച്ചുള്ള ഒളിഞ്ഞു നോട്ടം ഇല്ലാതെ തന്നെ പൈലോക്കാരന്‍ സോഫിയയെ ആഗ്രഹിക്കും)//
ഇതില്‍ പയ്യനെ porn കാണിക്കുന്നത് ഒഴിച്ച് മറ്റെല്ലാം കല്ലുകടിയായി തോന്നിയിട്ടുണ്ട്, എങ്കിലും ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് .
റിവ്യൂ രണ്ട് പേരും മനോഹരമാക്കീ. എനിക്ക് ഈ സിനിമയേ കുറിച്ച് പറയണം എന്നു തോന്നിയ കാര്യങ്ങള്‍ മറ്റോരു രീതിയിലാണെങ്കിലും, നിങ്ങള്‍ പറഞ്ഞു… നന്ദി. ‘wonderful filim ‘ അതേ ഈ സിനിമയേക്കുറിച്ച് പറയാണുള്ളൂ…. വേറേ എന്തു പറയാന്‍.
@ jay
സങ്കതി നന്നായി പറഞ്ഞൂ. പക്ഷേ, സൊളമനു മുന്‍പ്, അഴകിയ രാവണനു മുന്‍പ് ഒരു നായകന്‍, വില്ലന്‍ മാനഭംഗം ചെയ്ത നായികയേ സ്വീകരിക്കുന്നുണ്ട്..”ഓളുടെ ശരീരേ അനക്ക് വഴങ്ങീട്ടുള്ളൂ, മനസ്സു വഴങ്ങീട്ടില്ല” എന്നും പറഞ്ഞ്… ഓളവും, തീരവും എന്ന സിനിമയിലെ നായകന്‍ ബാപ്പുട്ടി. അഴകിയ രാവണന്‍ പറഞ്ഞ സ്ഥിതിക്കു ഒാളവും തീരവും ചേര്‍ക്കാമായിരുന്നൂ.
നോവേലെഴുതിയ പാവം കെ കെ സുധാകരന്‍ വെറും ശശി
നന്ദി മതുകുട്ടിചായാ, നന്ദി അംബിക..അഭിനന്ദനാര്‍ഹാമായ ഈ ശ്രമത്തിനു..ഈ ശ്രമം ഏറ്റെടുക്കാന്‍ കാണിച്ച മനസിനു. കള്ളന്‍ പവിത്രന്‍ എന്നാ റിവ്യൂ വില്‍ സംഭവിച്ച ആ ഒരു അശ്രദ്ധ ഇത്തവണ എന്തായാലും മതുകുട്ടിച്ചയന്‍ കാണിച്ചിട്ടില്ല..കുറച്ചു കൂടി വിശദമായി തന്നെ ഈ പടത്തെ പറ്റി എഴുതിയിരിക്കുന്നു. നിരീക്ഷങ്ങന്ള്‍ക്ക് ഒരു സ്പെഷ്യല്‍ അഭിനന്ദനം..
അംബിക. നന്നായിരിക്കുന്നു റിവ്യൂ. നല്ല നരേഷന്‍. എനിക്കിഷ്ട്ടപെട്ടു. എന്താണ് കൂടുതല്‍ ഇഷ്ട്ടപെട്ടത് എന്ന് ചോദിച്ചാല്‍ കഥ പറഞ്ഞതിന് ശേഷമുള്ള കുറച്ചു വിശദമായ ആ നിരീക്ഷണം തന്നെ. ഒരു റിവ്യൂ വിനു വേണ്ടത് എന്ന് ഞാന്‍ വിചാരിക്കുന്ന ഏറ്റവും നല്ല ഒരു ക്വാളിറ്റി തന്നെ അത്. നിങ്ങള്‍ മുമ്പത്തെ ഒരു ത്രെഡില്‍ എഴുതിയിരുന്ന പോലെ ഈ ശുദ്ധമായ മലയാള ഭാഷ നിങ്ങളെ വിട്ടു എങ്ങും പോയിട്ടില്ല, അത് കൂടുതല്‍ പ്രകാശമാര്‍ജിച്ചു നിങ്ങളില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നു എന്ന് ഈ റിവ്യൂ ഓര്‍മിപിക്കുന്നു..താങ്ങളെയും ഞങ്ങളെയും..
പദ്മരാജന്‍ എന്നാ സംവിധായകന്‍ പദ്മരാജന്‍ എന്നാ തിരകതകൃതിന്റെ ഒപ്പം ഉയര്‍ന്ന ചിലപോഴൊക്കെ മുന്നിട്ടു നിന്ന ഒരു ചിത്രമാണ് മുന്തിരിത്തോപ്പുകള്‍. അദ്ധേഹത്തിന്റെ മിക്ക ചിത്രങ്ങളിലും പദ്മരജനിലെ തിരകഥകൃത്ത് സംവിധയനെക്കാള്‍ ഉയര്‍ന്നു നിന്നിരുന്നു. പക്ഷെ കെ കെ സുധാകരന്‍ എന്നാ ഇതിന്റെ കഥാകാരനെ പറ്റി അധികം ആരും പറഞ്ഞു കേട്ടില്ല. പദ്മരാജന്റെ മാന്ത്രിക തിരകഥയിലും മനോഹര അവതരണത്തിലും മയങ്ങിപോയ പ്രേഷകര്‍ സോളോമന്‍ എന്നാ അമാനുഷന്റെ (കടപ്പാട് ബാബു ചേട്ടന്‍) സ്രഷ്ട്ടവിനെ മറക്കുന്നത് ഉചിതമായില്ല. മലയാള സിനിമയിലെ അമാനുഷ കഥപാത്രങ്ങളുടെ ആദ്യ രൂപം ഈ സോളമന്‍ ആണെന്ന്നു തോന്നുന്നു. പക്ഷെ അത് രഞ്ജിത്തിനെ പോലുള്ളവര്‍ സൃഷട്ടിചെടുത്ത ആസുരാവതരങ്ങള്‍ പോലെയല്ല. ആര്‍ക്കും അസധ്യാമാനെന്നു നമ്മുക്ക് തോനിപ്പിക്കുന്ന ഒരു പ്രവൃത്തിയിലൂടെ എല്ലാവരിലും ഉയര്‍ന്നു നില്‍ക്കുന്ന ഒരു മനസിലൂടെ അയാള്‍ നമ്മടെ ഹൃദയങ്ങള്‍ കവര്‍ന്നെടുക്കുന്നു. മോഹന്‍ലാലിനെയും തിലകനെയും പറ്റി എന്ത് പറയാന്‍. ഏറെ പറഞ്ഞു കഴിഞ്ഞു..എന്ത് കൊണ്ടാണ് മോഹന്‍ലാലിനെ പറ്റി പറഞു നമ്മുടെ പ്രേഷകര്‍ വിലപിക്കുന്നത് എന്ന് ഈ പടം നമ്മെ ഓര്‍മപെടുത്തുന്നു. അതുപോലെ ഇക്കാലതിറങ്ങിയ മറ്റനേകം പടങ്ങളും…
//ഈ സിനിമ കണ്ടെണീക്കുമ്പോള്‍ സോളമനോട് പ്രണയവും, പൈലോക്കാരനോട് അറപ്പും വെറുപ്പും തോന്നാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല//
ഈ വാചകം എത്ര ശരിയാണെന്ന് എന്റെ ചേച്ചി എന്നെ ഒര്മാപെടുതുന്നു. അക്കാലത്തു ചേച്ചി മോഹന്‍ലാലിനെ പറ്റി (അല്ല സോളമനെ പറ്റി) ഏറെ വാചാലയാവുന്നതൊക്കെ എനിക്ക് ഓര്‍മയുണ്ട്. എനിക്ക് തോന്നുന്നു അക്കാലത്തു പെണ്‍കുട്ടികള്‍ മോഹന്‍ലാലിനെ ഏറെ ഇഷ്ട്ടപെട്ടിരുന്നു. സോളമനും, ജയകൃഷ്ണനും, ഗോപാലകൃഷ്ണപണിക്കരും, രാജീവും, സേതുമാധവനും..ഒക്കെ അവരെ ആരാധകരാക്കിയത്തില്‍ അധ്ബുധമില്ല..
@ജയ്
ക്ലൈമാക്സിനെ പറ്റി പറഞ്ഞത് ഞാനും കേട്ടിടുണ്ട്. എനിക്ക് തോന്നുന്നത് അത് പറഞ്ഞത് പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ ആണെന്ന് തോനുന്നു. ഒരിക്കല്‍ യുടുബില്‍ ഒരു ഇന്റര്‍വ്യൂ വില്‍ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നു. സോളമന്റെ ആദ്യ മടക്കയാത്രയില്‍ ഡ്രൈവ് ചെയുമ്പോള്‍ തന്നെ ശാരിയെ നോക്കിക്കൊണ്ട് പോകുന്ന ഒരു സീന്‍ ഉണ്ട്. എന്തൊരു നോട്ടമാണ് അത്. ആ നോട്ടം ഇപ്പോഴും മനസിലുണ്ട്..
@ചാണ്ടി
ഇതിന്റെ മൂലകഥ എഴുതിയത് കെ കെ സുധാകരന്‍ ആണ്. തങ്ങളുടെ കവിയൂര്‍ പോന്നമ്മയെ പറ്റിയുള്ള വാചകം ശരിയാണ്. അമ്മ വേഷങ്ങളില്‍ വന്നു വന്നു മലയാള സിനിമയുടെ അമ്മ മുഖം അവര്‍ ആയിരിക്കുന്നു. അവരുടെ കഥാപാത്രത്തെ ബേസ് ചെയ്തുള്ള തിങ്കളാഴ്ച നല്ല ദിവസത്തില്‍ പോലും അവരെക്കാള്‍ നന്നായി പെര്‍ഫോം ചെയ്തത് കരമന ആയിരുന്നു..as usual എന്നെ അവരുടെ മിക്ക പ്രകടനങ്ങളെയും പറ്റി പറയാന്‍ കഴിയൂ..
ജോണ്‍സന്‍ മാഷിന്റെ ബി ജി എം ഗംഭീരം എന്നെ പറയേണ്ടൂ. ഇപ്പോഴും മിക്കവരുടെയും caller tune ആയി അത് കേള്‍ക്കുമ്പോള്‍ മലയാളികള്‍ അത് എത്ര മാത്രം ഇഷ്ട്ടപെടുന്നു എന്ന് മനസിലാകുന്നു.
@ ചാണ്ടി അവര്‍കള്‍
//കിട്ടിയ കഥാപാത്രങ്ങളെ കവിയൂര്‍ പൊന്നമ്മ ഒഴിച്ചുള്ള അഭിനേതാക്കള്‍ ഗംഭീരമാക്കി. കവിയൂര്‍ പൊന്നമ്മ സ്ക്രീന്‍ നിറഞ്ഞു നില്‍കുന്ന ഒരു രൂപം – അല്ലാതെ വേറൊന്നുമില്ല – മലയാള സിനിമക്ക് കവിയൂര്‍ പൊന്നമ്മയുടെ ഭാവമാണെന്നു ഒരു തമിഴ് എഴുത്തുകാരന്‍ അഭിപ്രായപെട്ടു – എത്ര ശരി – അവരെ അമ്മ വേഷത്തില്‍ നിന്നും “അമ്മ” തന്നെ മാറ്റേണ്ടി വരും.//
കവിയൂര്‍ പൊന്നമ്മയുടെ വേഷം താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു! അവരുടെ രൂപം താങ്കള്‍ പറഞ്ഞത് പോലെ തടിച്ചിട്ടാണ്. കിരീടത്തിലും ആ രൂപം അങ്ങനെയോക്കെതന്നെ ആയിരുന്നു. ഓരോ ആള്‍ക്കാര്‍ക്ക് ഓരോ ശരീര പ്രക്രിതിയല്ലേ. അവര്‍ക്ക് എന്നാ ചെയ്യാന്‍ പറ്റും. അവര്‍ ഒരുപാടു റേഞ്ച് ഉള്ള നടിയൊന്നും അല്ല. എന്നിരുന്നാലും അവരുടെ അഭിനയം ഈ പടത്തില്‍ മോശം ആണെന്ന് പറയാന്‍ ആവില്ല. ഒരു പക്ഷെ താങ്കള്‍ക്ക് പൊന്നമ്മയെ ഒരു ക്രിസ്ത്യാനി ആയി കാണാന്‍ സാധിക്കുന്നുണ്ടാവില്ല. പിന്നെ, തമിഴന്മാര്‍ അങ്ങനെ പലതും പറയും. മലയാള സിനിമയ്ക്ക് എ പടം എന്നാണ് കുറച്ചു നാള്‍ മുന്‍പ് വരെ പറഞ്ഞോണ്ടിരുന്നത്. അത് കൊണ്ട് അത് വിട്. പിന്നെ അവരെ അമ്മ വേഷത്തില്‍ നിന്നും “അമ്മ”വിലക്കണം എന്ന് വരെ താങ്കള്‍ക്ക് തോന്നുന്ന സ്ഥിതിയ്ക്ക് ഇനിമുതല്‍ ഇത്തരം വേഷങ്ങള്‍ വന്നാല്‍ കൊളപ്പുള്ളി ലീലയെ ഏല്‍പ്പിക്കണം എന്ന് ഞാന്‍ നിര്‍ദേശിക്കുന്നു.
// ഉഴപ്പ് മൂലമുള്ള കല്ലുകടികള്‍ പദ്മരാജന്റെ സിനിമകളുടെ ഭംഗി കളയുന്നു. മുന്തിരിതോപ്പുകളിലും അതുണ്ട് – സോളമെന്റെ അച്ഛനെ കാണാന്‍ സെമിത്തേരിയില്‍ പോകുന്ന മെലോഡ്രാമ, മേരി എന്ന കഥാപാത്രം, ചെറുക്കനെ “porn” കാണിക്കല്‍, ചെറുക്കനും സോഫിയയുടെ അനുജത്തിയും തമ്മിലുള്ള ഒരു parallel റോമന്‍സ്, സോഫിയയും പൈലോക്കാരനും ചിത്രം തൂക്കാന്‍ ആണി അടിക്കുന്നത് (ആണി അടിച്ചുള്ള ഒളിഞ്ഞു നോട്ടം ഇല്ലാതെ തന്നെ പൈലോക്കാരന്‍ സോഫിയയെ ആഗ്രഹിക്കും) – ഇതൊന്നും ഒരാവശ്യവുമില്ല.//
സുഹൃത്തേ താങ്കള്‍ അന്യഗ്രഹത്തില്‍ നിന്നെങ്ങാനും വന്ന ആളാണോ? ഭൂമിയില്‍ ഇത്തരം കാര്യങ്ങള്‍ ഒക്കെയാണ് ടയിലി നടക്കുന്നത്. താങ്കള്‍ക്കെന്താ സെമിത്തേരി പേടിയാണോ? പിന്നെ ചെക്കനെ porn കാണിച്ചത് അവനു കിംഗ് കോന്‍ഗ് ഇഷ്ടാപെടാത്തത് കൊണ്ടല്ലേ? അതും അവിടെയും ഇവിടെയും അല്‍പ സ്വല്പം മാത്രമുള്ള ഏതോ ഒരു ചിന്ന ഐറ്റം.അല്ല, താങ്കളുടെ അഭിപ്രായത്തില്‍ സോളമന്‍ പിന്നെ അപ്പോള്‍ എന്ത് ചെയ്യണം ആയിരുന്നു. ചെക്കനെ പിടിച്ചിരുത്തി ബൈബിളിലെ ഉത്തമഗീതവും അത് തീരുമ്പോള്‍ സദൃശ്യ വാക്യങ്ങളും നേരം പുലരുവോളം ചൊല്ലി കേള്‍പ്പിക്കണമായിരുന്നോ? ഒരു porn വീഡിയോ പോലും! ലോകത്ത് മനുഷ്യരാരും ഇതൊന്നും കാണാറില്ലേ? ഞാന്‍ കണ്ടിട്ടുണ്ട് കേട്ടോ. താങ്കള്‍ ഒരു കപട സദാചാര വാദിയാവാന്‍ ശ്രമിക്കുന്നതെന്തിനു? പിന്നെ ചെറുക്കനും സോഫിയയുടെ അനുജത്തിയും തമ്മിലുള്ള ഒരു parallel റോമന്‍സ്-അത് വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. അതൊക്കെ സംവിധായകന്‍റെ സ്വാതന്ത്ര്യം.
//പദ്മരാജന്റെ നായകന്മാരില്‍, മലയാള സിനിമ നമുക്ക് തന്ന കഥാപാത്രങ്ങളില്‍ ഏറ്റവും മനുഷ്യത്വമുള്ളവന്‍ സോളമന്‍ ആണ് (കൂടുതല്‍ എഴുതാനുള്ള ഒരു വിഷയം ആണ് – സോളമന്‍, ക്ലാര, സക്കറിയ – ഇവരെ എന്ത് കൊണ്ട് പദ്മരാജന്‍ ക്രിസ്ത്യാനി ആക്കി? – “ചാണ്ടി” എന്ന പേര് കണ്ടു ഞാന്‍ ക്രിസ്ത്യാനി പ്രേമി ആണെന്ന് കരുതരുത് – അതൊരു pen name മാത്രമാണ്//
കന്ഫ്യുഷന്‍ ഇപ്പഴങ്ങു മാറി.
അതെന്തിന് എന്നറിയാന്‍ താല്പര്യം ഉണ്ട്.വിശദീകരിച്ചാല്‍ ചര്‍ച്ച ചെയ്യാം. പിന്നെ ചാണ്ടി എന്ന പേര് കേട്ട് ഞാന്‍ ഇത് വരെ ധരിച്ചിരുന്നത് താങ്കള്‍ ഒരു നായര്‍ ആയിരിക്കും എന്നാണ്
@അംബിക:
//ലാലിനെയും തിലകനെയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് in spirit (sorry i am not getting the malayalam translation for this word!) ആണ്!!- ചാരായം എന്നാണ് അതിന്‍റെ മലയാളം പരിഭാഷ. ഗൂഗിളില്‍ തപ്പി കണ്ടു പിടിച്ചതാണ്. താങ്കളുടെ സെന്‍സ് ഓഫ് ഹ്യുമര്‍ ഇഷ്ടപ്പെട്ടു. പോണ പോക്കിന് ഒരു കൊട്ടിരിക്കട്ടെ, അല്ലെ?
@ വാര്യര്‍
//അച്ചായോ… സിനിമയെ അച്ചായന്‍ വിലയിരുത്തിയത് അല്പം കുറഞ്ഞു പോയില്ലേ എന്നൊരു സംശയം. കഥ പറഞ്ഞു കാര്യം കഴിച്ച പോലെ തോന്നി. //
വാര്യര്‍ സാറെ,പദ്മരാജന്‍ പടത്തെ വിലയിരുത്താനൊന്നും ഞാന്‍ ആയിട്ടില്ല. ഒരു ശ്രമം നടത്തി,അത്രേയുള്ളൂ.
മ പ്രസിധീകരനത്തിലെ മൂനാം കിട പൈങ്കിളി നോവലിന്റെ standarad ആയിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ. അമ്മയ്ക്ക് അബദ്ധത്തില്‍ ഉണ്ടായ കുട്ടി, രണ്ടാനച്ചാണ് കുട്ടിയിലോടുള്ള കാമ മോഹം, നായകന് ഈ കുട്ടിയോടുള്ള പ്രേമം, രണ്ടാനച്ചന്‍ കുട്ടിയെ മനബങ്ങപ്പെടുതുന്നു, …..
ഈ സോളമന്റെ കന്യകാത്വം നേരത്തെ നഷ്ടപ്പെട്ടുകാണാന്‍ വല്ല ചാന്‍സും ഉണ്ടോ ? അല്ല ഈ ” warranty void if seal is broken ” എന്ന തത്വം പെണ്ണുങ്ങള്‍ക്ക് മാത്രമേ ബാധകമായുള്ളോ ആവോ ? ചില ആംഗിളില്‍ നിന്ന് നോക്കുമ്പോ നായകന്‍റെ ഈ ത്യാഗസുരഭിലമായ വീരശൂര പ്രവര്‍ത്തിക്ക് ഒരു വല്ലാത്ത ചവര്‍പ്പ് അനുഭവപ്പെടുന്നു .
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍! നിങ്ങളുടെ ആസ്വാദനം മോശമായില്ല.
/നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും!//
പ്രണയം എന്ന് പറയുമ്പോള്‍ ഈ വാക്കുകള്‍ അല്ലെ നമ്മുടെ മനസ്സില്‍ എപ്പോഴും വരുന്നത്.
ലളിതമായ ഒരു വിഷയം . ബോറടിപ്പിക്കാത്ത നല്ല പ്രണയ രംഗങ്ങള്‍ . മനോഹര ഗാനങ്ങള്‍. മോഹന്‍ലാലിന്റെയും, തിലകന്റെയും കിടിലന്‍ അഭിനയം. പിന്നെ പദ്മരാജന്റെ സ്പര്‍ശം . അവിസ്മരണീയമായ ക്ലൈമാക്സ് . ഇതൊക്കെ തന്നെയാണ് ഈ പടത്തെ മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നായി വിലയിരിത്തുന്നത്
സോളമന്‍ സോഫിയയെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുവെങ്കില്‍ അയാള്‍ നോര്‍മല്‍ ആയി ചെയ്യേണ്ടിയിരുന്ന ഒരു കാര്യം, ഇവിടെ എന്തോ വലിയ മലമറിച്ചു എന്ന രീതിയില്‍ ആണ് ( ത്യാഗം ) അവതരിപ്പിക്കപ്പെട്ടത്. അതും ശാരീരികവും മാനസികവും ആയി തകര്‍ന്ന ഒരവസ്ഥയില്‍ ഉള്ള ഒരു പെണ്‍കുട്ടിക്ക് ഏറ്റവും കൂടുതല്‍ കെയര്‍ കൊടുക്കാന്‍ ബാധ്യസ്ഥനായ അയാള്‍ അമ്മ എതിര് നില്‍ക്കുന്നു എന്ന ഒറ്റ കാരണത്താല്‍ അവിടം വിട്ടു പോവുകയാണ് ഉണ്ടായത്. പിന്നീട് തിരിച്ചു വന്നു ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നു എങ്കിലും സോളമന്റെ കഥാപാത്രത്തിന്റെ മഹത്വം കെടുത്താന്‍ അയാളുടെ ആ ഭീരുത്വം കാരണമായില്ലേ എന്ന് സംശയിക്കുന്നു. കല്യാണത്തിന് മുന്‍പ് എന്തെങ്കിലും ഒരു ആക്സിഡന്റില്‍ ആ പെണ്‍കുട്ടിക്ക് അംഗഭംഗം സംഭവിച്ചാലും റീത്താമാവിയുടെ പ്രതികരണം ഇതാവുമോ ? കല്യാണം കഴിഞ്ഞായിരുന്നു ഈ ബലാല്‍സംഗം എങ്കില്‍ സോളമന്‍ അതിനോടെങ്ങനെ പ്രതികരിച്ചേനെ, എന്നൊക്കെ ആലോചിക്കുന്നത് രസകരമായിരിക്കും. രണ്ടിനും അപകടം എന്ന വിവക്ഷ കൊടുക്കാം എന്ന് തോന്നുന്നു.
@ Babu Alex
അച്ചായോ എന്താ ഇത്? ഇത്രക്ക് ഐഡിയകള്‍ എടുത്തു ഇവിടെ വീശല്ലേ…. ആ സുരേഷ്കുമാര്‍ എങ്ങാനും കണ്ടാല്‍ ഇതിനും റീമേക്ക് വരും. ഇനി ഇതും കൂടി നശിപ്പിക്കണോ?
@മാത്തുക്കുട്ടി:
// – അതിപ്പോ ഇവിടെ കുറിപ്പുകള്‍ എഴുതുന്ന എല്ലാവരും ഏകദേശം അങ്ങനെ ഒക്കെ തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ആരില്ലേലും ഞാന്‍ എന്തായാലും ആ ഗണത്തില്‍ പെടും. കുറ്റം പറഞ്ഞതല്ലേ കേട്ടോ. ആസ്വാദനം നന്നായിട്ട് തന്നെ ചെയ്തിട്ടുണ്ട്. വായിച്ചപ്പോള്‍ പെട്ടന്ന് തീര്‍ന്നു പോയപോലെ തോന്നി. (ഈ സിനിമ എന്റെ എവര്‍ ടൈം ഫേവറൈറ്റ് ആയ കൊണ്ട് ഒരു പക്ഷെ അമിതമായി പ്രതീക്ഷിച്ച്ചതാവാം കാരണം)
//വാര്യര്‍ സാറെ,പദ്മരാജന്‍ പടത്തെ വിലയിരുത്താനൊന്നും ഞാന്‍ ആയിട്ടില്ല. ഒരു ശ്രമം നടത്തി,അത്രേയുള്ളൂ.
@Shahim
വിനീതെനിന്നു പകരം അശോകനല്ല, രഹ്മാനെയയിരുന്നു പരിഗണിച്ചത്, അന്ന് രഹ്മാനു ഡേട്ടില്ലത്തത് കാരണമാണ് വിനീതിന കാസ്റ്റ് ചെയ്തത്, പടം കണ്ടപ്പോള്‍ റഹ്മാന്‍ തന്നെയാണ് ഇവള്‍ രണ്ടു പെരെക്കളും ഭേതമെന്നു തോന്നി.
@BABU ALEX
സോളമന്റെ പ്രവര്‍ത്തിയെ ത്യാഗമായി അല്ല, ആണത്തം ആയി ആണ് ഇവിടെ പലരും എഴുതിയിരിക്കുന്നത്. അച്ചായന്‍ comments എഴുതുന്നതിനു മുന്പ് റിവ്യൂ വായിച്ചില്ല എന്നുണ്ടോ? അംബിക നല്ല പച്ച മലയാളത്തില്‍ എഴുതിയിട്ടുണ്ട് .ഇനി വായിക്കാന്‍ മനപൂര്‍വം മറന്നതാനെങ്കില്‍ താങ്കള്ക് വേണ്ടി കോപ്പി ആന്‍ഡ് പേസ്റ്റ് ചെയ്യുന്നു.
//രണ്ടാനച്‌ഛനാല്‍ മാനഭംഗത്തിനിരയായ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരാന്‍ കാമുകന്മാര്‍ ആലോചിക്കുക പോലും ചെയ്യാതിരുന്നൊരു കാലഘട്ടത്തിലാണ് (ഇന്നും അതിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല) പത്മരാജന്‍ തന്റെ നായകനെ കൊണ്ട് ആ സാഹസം ചെയ്യിക്കുന്നത്. //
താന്‍ സ്നേഹിക്കുന്ന പെണ്ണിന്റെ കന്യാതം നഷ്ടപ്പെട്ട് എന്ന് മനസിലാക്കി അത് അവളുടെ തെറ്റല്ലെങ്ങില്‍ കൂടി അവളെ സ്വീകരിക്കാന്‍ എത്ര ആണുങ്ങള്‍ തയ്യാറാവും നമ്മുടെ സമൂഹത്തില്‍. അതും ഈ കഥ നടക്കുന്ന കാലഘട്ടത്തില്‍. ഇതുപോലെ അബദ്ധങ്ങള്‍ സംഭവിക്കുന്ന കുട്ടികളെ ചീത്തആയെ സമൂഹം കണ്ടിട്ടുള്ളു. അത് അവളുടെ തെറ്റല്ലെങ്ങില്‍കൂടി. പിന്നെ സോളമന്റെ കന്യാത്വം. അതിനു സിനിമയില്‍ പ്രസക്തിയില്ല. അതിനു കാരണം നമ്മുടെ സമൂഹത്തിന്റെ മൂടമായ കുറെ വിശ്വാസങ്ങള്‍. അതിനെ കുറിച്ച് ഇവിടെ പറഞ്ഞു തുടങ്ങിയാല്‍ ഈ ത്രെഡ് ദിശ മാറി പോകും. അത് കൊണ്ട് തല്‍കാലം അതിലേക്കു പോകുന്നില്ല.
@BABU ALEX
//അല്ല ഈ ” warranty void if seal is broken ” എന്ന തത്വം പെണ്ണുങ്ങള്‍ക്ക് മാത്രമേ ബാധകമായുള്ളോ ആവോ ? //
I think you should have been explained this in a better way. I mean better words. A women deserves more respect than this.
ചേട്ടന്മാരേ…. നായകന്‍റെ ഹീറോയിസം (ത്യാഗം) കാണിക്കാനാണ് ഈ പടം എടുത്തിട്ടുള്ളത് എന്നെനിക്കു തോന്നിയിട്ടില്ല. പദ്മരാജന്റെ നായകന്മാരൊന്നും ത്യാഗി കളോ , പുണ്യവാന്മാരോ അല്ല. കഥാപാത്രങ്ങളിലും കഥയിലും ബ്ലാക്ക് & വൈറ്റ് എന്നൊരു വേര്‍തിരിവ് കണ്ടിട്ടില്ല.
അവിശ്വസനീയമായ കഥകള്‍ വളരെ convincing ആയി പറയാനുള്ള കഴിവ് വേറെ ആര്‍ക്കുമില്ല. പദ്മരാജന്റെ പടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതിലെ ഒരു രംഗത്തില്‍ പോലും അസ്വാഭാവികത തോന്നില്ല. പക്ഷെ പിന്നീട് ആലോചിക്കുമ്പോള്‍ ഇതൊക്കെ നടക്ക്വോ ? എന്ന് തോന്നുകയും ചെയ്യും. ക്രാഫ്റ്റ് തന്നെ!
ചാണ്ടി പറഞ്ഞത് പോലെ ഒരു ഉഴപ്പ് ഒന്നും ഫീല്‍ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ സിനിമ യുടെ ഒരു പേസ് അങ്ങനെയാണ്. “കരിയില കാറ്റു പോലെ ” ഒക്കെ കണ്ടാല്‍ അത് മനസ്സിലാവും.
പിന്നെ, കവിയൂര്‍ പൊന്നമ്മ ഒരു overhyped നടിയാണ്.
@ chandy
എന്ന് പറയാതെ വയ്യ. ഈ സീന്‍, ഇന്ന ആള്‍ക്കാര്‍, ഇങ്ങനെ ചെയ്താലേ ശരിയാവൂ , എന്നൊക്കെയുള്ള പിടിവാശികള്‍ എന്തിനാ ചാണ്ടി സാറേ? കഥാപാത്രങ്ങളുടെ ജാതീം മതോം ഒക്കെ ഇത്ര പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കുന്നത് കണ്ടിട്ട് ഓക്കാനം വരുന്നു. അച്ചുതനും അന്തോണിക്കും അലവിക്കുഞ്ഞിനും ഒക്കെ സംഭവിക്കാവുന്നതല്ലേ ഉള്ളൂ ഈ വക കാര്യങ്ങള്‍? പിന്നെ കവിയൂര്‍ പൊന്നമ്മ അമ്മ വേഷം കെട്ടിയത് കൊണ്ട് എന്ത് അപകടമാണ് ഈ സിനിമയ്ക്കു സംഭവിച്ചത് ?
ഒരുപാട് മുന്‍വിധികളുടെ തടവുകാരനാണ് ശ്രീ.ചാണ്ടി നായര്‍
\\കെട്ടുന്ന പെണ്ണ് നടി പാര്‍വതിയെപോലെ ഉരുണ്ടിരുന്നാല്‍ ഗംഭീരമായി.//
പാര്‍വതിയെക്കാള്‍ ഏഴുമടങ്ങ് സെക്സ് അപ്പീല്‍ സുമലതക്ക് തന്നെ ആണന്നു ഏതു പൊട്ടക്കണ്ണനും അറിയാം. പിന്നാ ജന്മനാല്‍ പുലി ആയ നമ്മുടെ ജയകൃഷ്ണന് . അത് കൊണ്ടല്ലേ പുള്ളി ക്ലാരയെ പുറം പണിക്കു വിടാതെ മണ്ണാറതൊടിക്ക് കൊണ്ട് പോവാന്‍ ഒരു ആത്മാര്‍ഥ ശ്രമം നടത്തി നോക്കിയത്. അതുമല്ല , തേങ്ങാ അടിച്ചതും പുള്ളി തന്നെ. പിന്നെന്തു വേണം? അല്ലാതെ യഥാര്‍ഥത്തില്‍ കുറ്റബോധം കൊണ്ട് ഒന്നും അല്ലന്നേ .
\\വെളുത്ത പെയിന്റ് അടിച്ച ഒരു വേലിയും, badminton കളിക്കാന്‍ അറിയാവുന്ന പൈങ്കിളി അയല്‍വക്കവും വേണമെന്ന് മലയാളി ആഗ്രഹിച്ചു. //
ഹോ ഹോ ഹോ ചാണ്ടിച്ചായാ ” നീങ്ക എങ്കെയോ പോയിട്ടാന്‍ “. പൈങ്കിളി ചിലക്കാത്ത ചില കളികള്‍ പറഞ്ഞു തരുമോ ? കുട്ടിയും കോലും? ഒറ്റക്കാലേല്‍ ചാട്ടം? കിളിത്തട്ട് ? ഒളിച്ചു കളി ? ഭാവിയില്‍ സിനിമ എടുക്കുന്നവര്‍ക്ക് ഒരു സഹായം ആവട്ടെ .
താങ്കളുടെ അഭിപ്രായത്തില്‍ ഈ സിനിമകളിലെ അനാവശ്യ കഥാപാത്രങ്ങളായ കവിയൂര്‍ പൊന്നമ്മ , സോഫിയേടെ അനിയത്തി , അമ്മ , വക്കച്ചന്‍, മേരി , മുന്തിരിത്തോട്ടത്തിലെ പണിക്കാരന്‍ ചേട്ടന്‍ , അവിടുത്തെ പട്ടി എന്നിവയെ ഒക്കെ ഒഴിവാക്കിയാല്‍ മിച്ചം മോഹന്‍ലാല്‍ , ശാരി , തിലകന്‍ ചേട്ടന്‍ ..പിന്നെ ആ…. ഏതാണ്ടിന്റെ ഒക്കെ സൂചകം ആയ പഴേ ലൈലാന്‍ഡു ലോറിയും മാത്രം . അല്ലിയോ ?
ഞങ്ങള് ഒറിജിനല്‍ നസ്രാണികളുടെ ( തൂലികാനാമം ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലാതവരുടെ ) പേര് കളയല്ലേ സുഹൃത്തേ.
@babualex
വെറുതെ ആലോചിച് കാട് കയറേണ്ട
One of my favorite movies!
Other than the romance,I liked the scene Solomon kicking Antony Pilokkaran. Really natural
I hope it didnt take more than one shot
Also the small conversations in Solomon’s house also seemed real.
@Babu Alex
മുന്‍വിധികള്‍ നിങ്ങള്‍ക്കാണ് എന്ന് തോന്നുന്നു . കവിയൂര്‍ പൊന്നമ്മ ഈ പടത്തില്‍ എന്നല്ല ഒരു പടത്തിലും ഭയങ്കരമായ അഭിനയമൊന്നും കാഴ്ച വച്ചിട്ടില്ല . അമ്മ വേഷം അല്ലാതെ അവര്‍ക്ക് വേറൊന്നും കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം . മോഹന്‍ലാല്‍ -കവിയൂര്‍ പൊന്നമ്മ ഈ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമായിരുന്നു , ആ വൈകാരികത ചൂഷണം ചെയ്യാന്‍ പിന്നീട് വന്ന പല പടങ്ങളിലും ഇവരെ മോഹന്‍ലാലിന്‍റെ അമ്മയായി പ്രതിഷ്ഠിക്കുക പതിവായിരുന്നു.
പഴയ മൊഹന്‍ ലാലിനെ നഷ്ട്ടപെദുതിയതു കാലം ആനു. അല്ലതെ മൊഹന്‍ ലാലൊ സംവിധായകരൊ അല്ല മൊഹന്‍ ലാലിനു ഇനിയൊരിക്കലും സൊലൊമനൊ ജയക്രിഷ്നൊ ആ പഴയ ദാസനൊ ആകാന്‍ പറ്റില്ലാ. ഏത്ര പ്രതിഭയുല്ലാ സംവിധായകനൊ മൊഹന്‍ ലാലൊ വിചരിചാല്‍ അതു പറ്റില്ലാ കാരനൊം കാലതെ തിരിചു പിദിക്കാന്‍ പറ്റില്ലല്ലൊ.
@anikutty
ചില കാര്യങ്ങള്‍ നേരേ കേള്‍ക്കുമ്പോ ഒരു ചെടിപ്പു തോന്നുമെങ്കിലും വളച്ചു കെട്ടില്ലാതെ പറയുന്നത് തന്നെയാണ് ഭംഗി. ഞാന്‍ അങ്ങേയറ്റം സ്ത്രീകളോട് ബഹുമാനം ഉള്ള ആള് തന്നെ ആണ് . അത് കൊണ്ടാണ് എനിക്ക് പുനര്‍ചിന്തയില്‍ ഈ സിനിമയില്‍ ഒരു കല്ലുകടി അനുഭവപ്പെട്ടതും. മകന്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്ണ് പരിശുദ്ധ ആയിരിക്കണം എന്ന് നിര്‍ബന്ധം ഉള്ള റീത്താമ്മ ( ആ പെണ്‍കുട്ടി ഒരു മൃഗത്തിന്റെ കടന്നാക്രമണത്തിന് വിധേയ ആവുകയാണ് ഉണ്ടായത് എങ്കില്‍ കൂടി ) മകന്‍ പരിശുദ്ധനാണോ എന്ന് ചിന്തിക്കുന്നേ ഇല്ല . വൃക്ഷങ്ങള്‍ക്ക് ഓരോ വര്‍ഷവും ഓരോ വലയങ്ങള്‍ കൂടുന്നത് പോലെ ( Annual growth rings ) വല്ല ഇടപാടും ആണുങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ പല പുണ്യവാളന്മാരും നന്നായിട്ട് വെള്ളം കുടിച്ചേനെ. ഈ സിനിമയെ ഒരു നല്ല പങ്ക് ആള്‍ക്കാര്‍ എങ്കിലും അശരണയും അബലയും സര്‍വ്വോപരി കളങ്കപ്പെട്ടവളും ആയ സോഫിയയെ ടാങ്കര്‍ ലോറി എന്ന പുഷ്പകവിമാനത്തില്‍ വന്നു രക്ഷിച്ചു കൊണ്ട് പോവുന്ന ത്യാഗിയായ സോളമന്റെ വീരഗാഥ ആയെ കണ്ടു കാണൂ . പഴയ തമിള്‍ പടങ്ങളില്‍ എം.എന്‍ നമ്പ്യാരാല്‍ തട്ടിക്കൊണ്ടു പോകപ്പെടുന്ന ജയലളിതയെ എം .ജി .ആര്‍ കുതിരപ്പുറത്തു ചെന്ന് രക്ഷിക്കുന്നത് പോലെ
പൊന്നമ്മയോട് മാത്രമല്ല , കെട്ടിയ പെണ്ണിനോടും കെട്ടാന്‍ പോണ പെണ്ണിനോടും ഒക്കെ ഇത്തിരി respect ഉള്ളത് നല്ലതാണ് .
Excellent reviews. Cant say which one is better, Congrats to Mathukutty and Ambika.
@ Jay. What you have said about Venu is right. Climax maataruthu ennu vaasi pidichathu Venu ayirunnu ennu ketitundu.
@ പലരോടും
ഞാന്‍ “ക്രിസ്തിയാനി പ്രേമി” അല്ലന്നേ പറഞ്ഞുള്ളൂ. ക്രിസ്ത്യാനി അല്ലെന്നു പറഞ്ഞില്ല. ആണെന്നും പറഞ്ഞില്ല. ക്രിസ്തിയാനി, മുസ്ലിം, ഹിന്ദു അങ്ങനെ എന്തുമാകാമല്ലോ?
പക്ഷെ നിങ്ങള്‍ എന്നെ നായരാക്കി? ഒരു വിശേഷണം തരാന്‍ അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ പുലയന്‍, മുസ്ലിം, ബ്രാഹ്മിണന്‍ ഇതൊക്കെയാണ് എനിക്ക് കൂടുതല്‍ താല്പര്യം.
ഒരു എഴുത്തുകാരന്‍ എന്ത് കൊണ്ട് ഒരു കഥാപാത്രത്തിന് ഒരു സവിശേഷ പശ്ചാത്തലം (backstory) കൊടുക്കുന്നു? പദ്മരാജന്‍ മലയാളി മധ്യവര്‍ഗത്തെകുറിച്ചു സിനിമയുണ്ടാക്കി, ഈ സിനിമകള്‍ ഇഷ്ടപെട്ടതും മലയാളി മധ്യ വര്‍ഗം തന്നെ. ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ല. പക്ഷെ എന്ത് കൊണ്ട് ചില കഥാപാത്രങ്ങള്‍ ക്രിസ്ത്യാനി ആയി, ചിലര്‍ ഹിന്ദു ആയി?
@anikutty
\\താന്‍ സ്നേഹിക്കുന്ന പെണ്ണിന്റെ കന്യാതം നഷ്ടപ്പെട്ട് എന്ന് മനസിലാക്കി അത് അവളുടെ തെറ്റല്ലെങ്ങില്‍ കൂടി അവളെ സ്വീകരിക്കാന്‍ എത്ര ആണുങ്ങള്‍ തയ്യാറാവും നമ്മുടെ സമൂഹത്തില്‍. അതും ഈ കഥ നടക്കുന്ന കാലഘട്ടത്തില്‍. ഇതുപോലെ അബദ്ധങ്ങള്‍ സംഭവിക്കുന്ന കുട്ടികളെ ചീത്ത ആയെ സമൂഹം കണ്ടിട്ടുള്ളു. അത് അവളുടെ തെറ്റല്ലെങ്ങില്‍കൂടി. പിന്നെ സോളമന്റെ കന്യാത്വം. അതിനു സിനിമയില്‍ പ്രസക്തിയില്ല. അതിനു കാരണം നമ്മുടെ സമൂഹത്തിന്റെ മൂടമായ കുറെ വിശ്വാസങ്ങള്‍.//
അത് എനിക്ക് മനസ്സിലാവില്ല . virginity എന്നത് സ്ത്രീകള്‍ക്ക് മാത്രം വേണ്ട ഒന്നാണോ ? തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും , പെണ്ണുപിടിയന്‍ കാസനോവക്കും വരെ അചുംബിത പുഷ്പങ്ങളെ മതി . എന്തൊരു ലോകമെഡേ ഇത് ? ഇത്തിരി jolly ടൈപ്പ് ആയ സോളമന്‍ മുന്തിരിത്തോട്ടത്തിലെ ഏതെങ്കിലും പണിക്കാരിയുമായി പൊടി നേരംപോക്ക് തരമാക്കിയിട്ടില്ല എന്നാരു കണ്ടു ?
@ Babu Alex
//സോളമന്‍ സോഫിയയെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുവെങ്കില്‍ അയാള്‍ നോര്‍മല്‍ ആയി ചെയ്യേണ്ടിയിരുന്ന ഒരു കാര്യം, ഇവിടെ എന്തോ വലിയ മലമറിച്ചു എന്ന രീതിയില്‍ ആണ് ( ത്യാഗം ) അവതരിപ്പിക്കപ്പെട്ടത്. അതും ശാരീരികവും മാനസികവും ആയി തകര്‍ന്ന ഒരവസ്ഥയില്‍ ഉള്ള ഒരു പെണ്‍കുട്ടിക്ക് ഏറ്റവും കൂടുതല്‍ കെയര്‍ കൊടുക്കാന്‍ ബാധ്യസ്ഥനായ അയാള്‍ അമ്മ എതിര് നില്‍ക്കുന്നു എന്ന ഒറ്റ കാരണത്താല്‍ അവിടം വിട്ടു പോവുകയാണ് ഉണ്ടായത്. പിന്നീട് തിരിച്ചു വന്നു ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നു എങ്കിലും സോളമന്റെ കഥാപാത്രത്തിന്റെ മഹത്വം കെടുത്താന്‍ അയാളുടെ ആ ഭീരുത്വം കാരണമായില്ലേ എന്ന് സംശയിക്കുന്നു. കല്യാണത്തിന് മുന്‍പ് എന്തെങ്കിലും ഒരു ആക്സിഡന്റില്‍ ആ പെണ്‍കുട്ടിക്ക് അംഗഭംഗം സംഭവിച്ചാലും റീത്താമാവിയുടെ പ്രതികരണം ഇതാവുമോ ? കല്യാണം കഴിഞ്ഞായിരുന്നു ഈ ബലാല്‍സംഗം എങ്കില്‍ സോളമന്‍ അതിനോടെങ്ങനെ പ്രതികരിച്ചേനെ, എന്നൊക്കെ ആലോചിക്കുന്നത് രസകരമായിരിക്കും. //
ഹോ ഹോ ഹോ ബാബുചായോ നീങ്ക എങ്കെയോ പോയിട്ടാന്‍!!!
ഒന്നാമതു സോളമന്‍ ചെയ്തത് ത്യാഗം അല്ല. ത്യാഗം എന്നാ വാക്കിന്റെ അര്‍ഥം ശരിക്ക് മനസ്സിലാക്കാത്തത് കൊണ്ടുള്ള കുഴപ്പമാണിത്. സ്വയം ബലിയാടായി മറ്റൊരാളെ രക്ഷിക്കുന്നതാണ് ത്യാഗം. ഇവിടെ സോളമന് സോഫിയയെ അത്രമാത്രം ആവശ്യമായിരുന്നു ഇനിയുള്ള കാലം ജീവിക്കാന്‍. അതായതു അയാള്‍ അവളെ അത്രമാത്രം പ്രണയിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു! അവള്‍ക്കു എന്തൊക്കെ സംഭവിച്ചാലും അത് മാനബംഗംയാലും അപകടംയാലും അംഗഭംഗമായാലും അത് വിവാഹത്തിന് മുന്‍പായാലും പിന്പയാലും പരസ്പരം പ്രണയിക്കുന്നു, ആഗ്രഹിക്കുന്നു എങ്കില്‍ ഒരു പ്രശ്നമാണോ ബാബു ചേട്ടാ????
സോളമന്‍ ചെയ്തത് വളരെ normal ആയിത്തന്നെ ആയിരുന്നു, താങ്കള്‍ക്ക് എന്ത് കൊണ്ടാണ് എന്തോ വലിയ മലമറിച്ചു എന്ന രീതിയില്‍ തോന്നാന്‍ കാരണം എന്നറിയില്ല! സിനിമയിലെങ്ങും അങ്ങിനെ പറഞ്ഞിട്ടുമില്ല. പിന്നെ അന്നേരം അവിടെ വിട്ടു പോയത്, അവിടെ നിന്നിട്ട് ഇനി ഒരു സീനുണ്ടാക്കണ്ട എന്ന് കരുതിയാവം എന്നെ തോന്നുന്നുള്ളൂ. അവളെ ജീവിതത്തില്‍ കൂടെ കൂട്ടാന്‍ തീരുമാനിച്ച സ്ഥിതിക്ക് ബാക്കിയൊക്കെ അപ്രസക്തം!!!
@ Varrier
//ലാലിനെയും തിലകനെയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് in spirit (sorry i am not getting the malayalam translation for this word!) ആണ്!!! // – അവരുടെ അഭിനയത്തിന്റെ ‘ ആത്മാവ് ‘ ആണ് നമുക്ക് നഷ്ടപ്പെട്ടത്.
Thanks varrier. പക്ഷെ ഞാന്‍ ഉദ്ദേശിച്ച വാക്ക് അവരുടെ അഭിനയത്തിന്റെ ആര്‍ജ്ജവം എന്നോ ജീവന്‍ എന്നോ എന്തൊക്കെയോ ആയിരുന്നു, അതങ്ങ് ശരിയായി വന്നില്ല. പലപ്പോഴും english നെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യേണ്ട ഗതികേട് വരാറുണ്ട്! ലജ്ജയും തോന്നാറുണ്ട്!!
@ Mathukkutty
അങ്ങിനെ ഉദ്ദേശിച്ചിരുന്നില്ല!
@ Outspoken, Jay, anikkutty, Vijayan S, John, Shabeer,
Thanks buddies…ആസ്വാദനത്തെ കുറിച്ച് വലിയ വിവരമൊന്നും ഉണ്ടായിട്ടല്ല, ഇഷ്ടപ്പെട്ട ഒരു പടം, ഇഷ്ടപ്പെട്ട സംവിധായകന്‍…പിടി താരത്തെ ഒഴിഞ്ഞു മാറി നടക്കുന്ന എന്റെ സ്വന്തം ഭാഷ! ഒരു കൈ നോക്കാമെന്ന് വെച്ചു, അത്രേയുള്ളൂ!!!
@ ചാണ്ടി
കലയിലെങ്കിലും (മൂവി രാഗയിലും) ജാതിമത കണക്കെടുപ്പുകള്‍ നടതതിരുന്നു കൂടെ? അതിനു വേറെ എത്ര സ്ഥലം കിടക്കുന്നു!!!
@ മുകില്വര്ണന്‍
//ക്ലൈമാക്സ് അത്രയ്ക്ക് ആകര്‍ഷണീയം ആയി തോന്നിയില്ല. ഒരു പക്ഷെ വില്ലന്റെ കയ്യില്‍ നിന്നും നായകന് തന്റെ പ്രണയിനിയെ രക്ഷിയ്ക്കാന്‍ കഴിയാതിരുന്നത് കൊണ്ടാവാം. (കഥയിലെ പ്രണയം അത്രത്തോളം മനസ്സില്‍ തട്ടിയത് കൊണ്ടാവാം അത്തരത്തില്‍ ഒരു നിരാശ തോന്നിയത്) //
കണ്ടും കെട്ടും ശീലിച്ചതില്‍നിന്നും വ്യതിചലിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമാനത്. വില്ലന്റെ കൈയില്‍നിന്നും നായികയെ നായകന്‍ രക്ഷിച്ചാല്‍ പിന്നെ ഇവിടെ ഈ പദത്തിന്റെ relook ന്റെ ആവശ്യം വരില്ലായിരുന്നു!!!
@Babu Alex
/ virginity എന്നത് സ്ത്രീകള്‍ക്ക് മാത്രം വേണ്ട ഒന്നാണോ ?//
തീര്‍ച്ചയായും അല്ല ബാബു അലക്സ്. കാലമൊക്കെ മാറി. സ്ത്രീയ്ക്ക് വേണമെങ്കില്‍ അത് പുരുഷനും വേണം എന്നത് നിര്‍ബന്ധം തെന്നെ ആണ്. അങ്ങനെ ഒരു പുരുഷ മേധാവിത്വം ഒന്നും നമ്മുടെ സമൂഹത്തില്‍ നിലവില്‍ ഇല്ല. ഒരിയ്ക്കല്‍ മറ്റൊരുവളുടെ കൂടെ കഴിഞ്ഞിട്ടുള്ള പുരുഷന്മാരെ സ്വീകരിയ്ക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ തയ്യാറാവും എന്ന് താങ്കള്‍ കരുതുന്നുണ്ടോ? തൂവാന തുംബികളിലെ രാധ ഒരു exceptional case മാത്രം.
//ഇത്തിരി jolly ടൈപ്പ് ആയ സോളമന്‍ മുന്തിരിത്തോട്ടത്തിലെ ഏതെങ്കിലും പണിക്കാരിയുമായി പൊടി നേരംപോക്ക് തരമാക്കിയിട്ടില്ല എന്നാരു കണ്ടു ?//
ഉണ്ടായിരിയ്ക്കാം ഇല്ലായിരിയ്ക്കാം. അത് കൊണ്ടാണല്ലോ സോളമന്‍ ചെയ്തത് വലിയ ത്യാഗം ഒന്നും അല്ലെന്നു പറയുന്നത്. അയാളുടെ കടമ നിറവേറ്റാന്‍ അയാള്‍ ബാധ്യസ്ഥനായിരുന്നു, അത്തരത്തില്‍ ഒരു സാഹചര്യത്തില്‍ പലരും അതിനു നേരെ കണ്ണടയ്ക്കുകയാണല്ലോ പതിവ്. എന്നാല്‍ അയാള്‍ അതിനു നേരെ കണ്ണടയ്ക്കാതെ അത് ഭംഗിയായി നിറവേറ്റി. അത്ര മാത്രം. അല്ലാതെ മഹാത്യാഗം എന്നൊന്നും അതിനെ വിശേഷിപ്പിയ്ക്കാന്‍ കഴിയില്ല
@ Chandy
//ഒരു എഴുത്തുകാരന്‍ എന്ത് കൊണ്ട് ഒരു കഥാപാത്രത്തിന് ഒരു സവിശേഷ പശ്ചാത്തലം (backstory) കൊടുക്കുന്നു? പദ്മരാജന്‍ മലയാളി മധ്യവര്‍ഗത്തെകുറിച്ചു സിനിമയുണ്ടാക്കി, ഈ സിനിമകള്‍ ഇഷ്ടപെട്ടതും മലയാളി മധ്യ വര്‍ഗം തന്നെ. ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ല. പക്ഷെ എന്ത് കൊണ്ട് ചില കഥാപാത്രങ്ങള്‍ ക്രിസ്ത്യാനി ആയി, ചിലര്‍ ഹിന്ദു ആയി?//
താങ്കളെ പോലെ മറ്റൊരാള്‍ക്ക് തൂവനതുംബികളില്‍ കൂടികൊടുപ്പ് കാരനായ ബാബു നബൂതിരിക്ക് തങ്ങള്‍ എന്ന് എന്തുകോട് പേര് നല്‍കി എന്നായിരുന്നു പ്രശ്നം! താങ്കള്‍ക്കനെങ്കില്‍ ക്ലാരയും സക്കറിയയും സോലമെനും christianikal ആയതിലാണ് വിഷമം. കലാകാരന്റെ സ്വാതന്ത്ര്യമാണ് അയാളുടെ സൃഷ്ടികള്‍. അത് നായരോ, പുലയനോ, ക്രിസ്തയാനിയോ, മുസ്ലീമോ ആണോ പെണ്ണോ ഹിജടയോ എന്ത് വേണമെങ്കിലും ആകാം. താങ്കള്‍ക്കു വേണമെങ്കില്‍ പദ്മരാജന്റെ കൃതികളിലെ ജാതി ചിന്തകള്‍ എന്നാ വിഷയത്തില്‍ ഉറക്കെ ചിന്തിക്കുകയും research നടത്തി PhD എടുക്കുകയും ചെയ്യാം, പക്ഷെ പരതിപ്പെടാമോ? കലാകാരനെയും സഹിട്യകരനെയുമൊക്കെ അയാളുടെ പാട്ടിനു വിടുന്നതല്ലേ നല്ലത്?
@ Babu Alex
viginity എന്നുള്ളത് അണിനായാലും പെണ്ണിനായാലും വലിയ കാര്യമൊന്നുമല്ല എന്നും, പരസ്പരമുള്ള ‘desire’ ആണ് ഒരുമിച്ചു ജീവിക്കാന്‍ ആവശ്യം എന്നും പദ്മരാജന്‍ 25 കൊല്ലം മുന്‍പ് പറയാന്‍ ശ്രമിച്ചിട്ടും, നമ്മുടെ ആണുങ്ങള്‍ കുറ്റിയില്‍ കെട്ടിയ പശുവിനെ പോലെ അവിടത്തന്നെ കിടന്നു കറങ്ങുന്നത് കാണുമ്പോളാണ് പദ്മരാജന്റെ ദീര്‍ഘ വീക്ഷണം ബോധ്യപ്പെടുന്നത്! ഇതുകൊണ്ട് കൂടിയാണ് പദ്മരാജന്‍ കാലത്തിനു മുന്‍പേ നടന്നവനാകുന്നത്!!!
മനോഹരമായ ആസ്വാദനത്തിനു അഭിനന്ദനങ്ങള്‍ മാത്തുകുട്ടിക്കും അമ്ബികക്കും. മലയാള സിനിമയിലെ കവിതയാണ് എന്നും ഈ മുന്തിരി തോപുകള്‍ ..അത്ര മേല്‍ ഇതിലെ ഓരോ രംഗങ്ങളും മനസിനെ പ്രണയതുരം ആക്കും..ലോറിയുടെ മുരള്‍ച്ച കേള്കുംബോശോക്കെ പലപ്പോഴും solomaneyum മുന്തിരി തോപുകളെയും ഓര്‍ത്തു പോകും. ശാരിയുടെ പൂച്ച കണ്ണുകളും ജോണ്‍സന്‍ സംഗീതവും എങ്ങനെ മറക്കും..ഇന്നും കാമ്പസുകളിലും ഫേസ് ബുക്ക് statusukalilum ഏറ്റവും കൂടുതല്‍ പകര്‍ത്ത പെടുന്ന വരികള്‍ ..
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും! ആത്മര്തമായ പ്രണയം മനസുകളുടെ കൂടിച്ചേരല്‍ ആണെന്ന് വീണ്ടും വീണ്ടും ഒര്മിപിച്ചു കൊണ്ട് മലയാളം കട്ണ്ട ഏറ്റവും നല്ലൊരു ക്ലൈമാക്സ് ..
“ഇത്തിരി jolly ടൈപ്പ് ആയ സോളമന്‍ മുന്തിരിത്തോട്ടത്തിലെ ഏതെങ്കിലും പണിക്കാരിയുമായി പൊടി നേരംപോക്ക് തരമാക്കിയിട്ടില്ല എന്നാരു കണ്ടു ?”
നമിച്ചിരിക്കുന്നു ബാബുച്ചയന്റെ കണ്ടു പിടുതത്തെ ..ഒരു കവിതയെ അതും നന്മ നിറഞ്ഞ ഒരു പ്രണയത്തെ ഇത് പോലുള്ള ഒരു വീക്ഷണ കോണില്‍ ഇരുന്നു കണ്ടാല്‍ ഒരികലും പൂര്‍ണമായും ആസ്വദിക്കാന്‍ സാധികില്ല .. സോലോമോന്റെ കന്യകാത്വം …. ഒന്നുറപ്പ് സോലോമോന്‍ ഒരികലും ജയകൃഷ്ണന്‍ ലെവലില്‍ ഉള്ള ഒരു കഥാപാത്രം അല്ല..അത് കൊണ്ട് തന്നെ മലയാളിക് ലഭിച്ച യഥാര്‍ത്ഥ ആണത്തമുള്ള ഒരാള്‍ ആണ് solomon ..അമ്മയുടെ വികാരത്തെ മാനിക്കുന്ന solomanu കാമുകിയെ വേണ്ടെന്നു വകാന്‍ ആവില്ലെന്ന തിരിച്ചറിവും അതിനു കാട്ടിയ തന്ടെടവും ഒരു തരത്തിലുള്ള അതിഭാവുകത്വവും ഇല്ലാതെ പദ്മരാജന്‍ ചിത്രീകരിച്ചു. ഇവിടെക് ജാതി മതം എല്ലാം വലിച്ചു വാരിയിട്ടു സൃഷ്ടിയോട് നീതികേട് കാട്ടണമോ ? solomonte യഥാര്‍ത്ഥ പ്രണയത്തെ ജയകൃഷ്ണനുമായി
താരതമ്യം വേണോ അംബിക ??
@ Chandy
ഒരിക്കല്‍ പി. ടി. കുഞ്ഞിമുഹമ്മദിനോട് ‘എന്ത് കൊണ്ടാണ് താങ്കള്‍ മുസ്ലിം കഥകള്‍ മാത്രം സിനിമയാക്കുന്നത് ‘ എന്ന് ചോദിച്ച പത്രക്കാരനോട്, “എന്തുകൊണ്ടാണ് നായന്മാരുടെ കഥകള്‍ മാത്രം സിനിമയാക്കുന്നത് എന്ന് താങ്കള്‍ അടൂരിനോട് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? ” എന്നാണ് കുഞ്ഞിമുഹമ്മദ് തിരിച്ചു ചോദിച്ചത്.
വാസ്തവത്തില്‍ ഇത്തരം ഒരു ചോദ്യത്തിനു തന്നെ സാംഗത്യം ഉണ്ടോ?
@Ambika
മുകളില്‍ anikutty എഴുതിയ കമന്റിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു .
\\\\താന്‍ സ്നേഹിക്കുന്ന പെണ്ണിന്റെ കന്യാതം നഷ്ടപ്പെട്ട് എന്ന് മനസിലാക്കി അത് അവളുടെ തെറ്റല്ലെങ്ങില്‍ കൂടി അവളെ സ്വീകരിക്കാന്‍ എത്ര ആണുങ്ങള്‍ തയ്യാറാവും നമ്മുടെ സമൂഹത്തില്‍. //
സങ്ങതീടെ കിടപ്പുവശം മനസ്സിലായില്ലേ ? ഒരുമാതിരിപ്പെട്ട ആണുങ്ങള്‍ ഒക്കെ ചെയ്യാന്‍ മടിക്കുന്ന കാര്യം ചെയ്യാനുള്ള ” ആണത്തം ” അല്ല , മറിച്ചു ” ത്യാഗം ” തന്നെ ആണ് സോളമന്‍ കാണിച്ചത് എന്ന് .
\\സ്വയം ബലിയാടായി മറ്റൊരാളെ രക്ഷിക്കുന്നതാണ് ത്യാഗം. //
അങ്ങിനെ തന്നെ വേണമെന്ന് നിര്‍ബന്ധം ഇല്ല . തട്ടുകേടൊന്നും പറ്റാത്ത ഒരു പെങ്കൊച്ചിനെ അമ്മ സന്ഖടിപ്പിച്ചു കൊടുക്കാന്‍ എല്ലാ സാധ്യതയും ഉണ്ടായിട്ടും അത് വേണ്ടാന്ന് വെച്ച് കളങ്കിതയായ സോഫിയയെ സ്വീകരിക്കുന്നതിനു ത്യാഗം എന്ന പേര് തന്നെ അല്ലെ ഒന്ന് കൂടി ചേരുക?
\\പിന്നെ അന്നേരം അവിടെ വിട്ടു പോയത്, അവിടെ നിന്നിട്ട് ഇനി ഒരു സീനുണ്ടാക്കണ്ട എന്ന് കരുതിയാവം എന്നെ തോന്നുന്നുള്ളൂ.//
അത് അത്ര ശരിയാവുമോ അംബികേ? സോഫിയയുടെ അടുത്ത് ചെന്ന് ഒരുപാട് ആശ്വാസ വചനങ്ങള്‍ ഒക്കെ ഉരുവിട്ട് കഴിഞ്ഞ് , ” ചേട്ടന്‍ അടുത്ത ദിവസം നമ്മടെ ടാങ്കര്‍ ലോറിയുമായി വന്നു മോളെ കൊണ്ടോക്കോളാം , ഇപ്പൊ ഞാനായിട്ട് ഇവിടെ ഒരു ചോരപ്പുഴ ഒഴുക്കുന്നില്ല ” എന്നൊക്കെ പറഞ്ഞിട്ടാണോ സോളമന്‍ വിട്ടു പോയത് ? ഇക്കണക്കിനു എന്ത് വിശ്വസിച്ചു ഇയാളുടെ കൂടെ പൊറുക്കും ? കല്യാണം കഴിഞ്ഞാണ് ഇങ്ങനൊരു സംഭവം ഉണ്ടാകുന്നതെങ്കില്‍ അപ്പോഴും ഇയാള്‍ സീനുണ്ടാക്കേണ്ട എന്ന് കരുതി ഒഴിവാകുമല്ലോ .
\\കലയിലെങ്കിലും (മൂവി രാഗയിലും) ജാതിമത കണക്കെടുപ്പുകള്‍ നടതതിരുന്നു കൂടെ? അതിനു വേറെ എത്ര സ്ഥലം കിടക്കുന്നു!!!//
ചില ആള്‍ക്കാര് പാണ്ടി ലോറി ഇടിച്ചു ആശുപത്രിയില്‍ വലിച്ചു വലിച്ചു കിടക്കുകയാണന്നു വിചാരിക്കുക. രക്തം വേണം. പക്ഷെ അവര് ബ്ലഡ് ബാങ്കില്‍ നിന്നൊന്നും കണ്ണുമടച്ചു സാധനം സ്വീകരിക്കില്ല . നല്ല വെളുത്തു ചുവന്ന, സ്വജാതി , മതം , ശുദ്ധ ജാതകം , നാല് തലമുറ മുന്നോട്ടു മുന്നാധാരം ഇവകളൊക്കെ പരിശോധിച്ചു തൃപ്തിയായിട്ടെ സമ്മതിക്കൂ . ഇതൊന്നും ചേര്‍ന്നില്ലങ്കില്‍ പോട്ടെ പുല്ല് എന്നും പറഞ്ഞു ജീവന്‍ വെടിഞ്ഞു മോക്ഷപ്രാപ്തി അടയും
@chandy
\\പക്ഷെ എന്ത് കൊണ്ട് ചില കഥാപാത്രങ്ങള്‍ ക്രിസ്ത്യാനി ആയി, ചിലര്‍ ഹിന്ദു ആയി? //
ആ ..ആര്‍ക്കറിയാം .പപ്പേട്ടന്‍ ഉണ്ടങ്കില്‍ അദ്ദേഹത്തോട് ചോദിക്കാമായിരുന്നു . ഇനിയിപ്പോ അടൂര്‍ സാറിനോടെങ്ങാനും ചോദിച്ചു സംശയ നിവൃത്തി വരുത്തുക എന്നേ ഉള്ളു. ” സ്വയംവരം ” മുതലിങ്ങോട്ട് പുള്ളിക്കാരന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രമേ ജാതീം മതവും ഒന്നും ഇല്ലാത്തവരായി ഉള്ളു . സ്ഥിരം കണ്ണുനീര്‍ നായിക ആയ ശാരദയെയും അഭിനയ സാമ്രാട്ട് മധുവിനെയും ഒക്കെ കാസ്റ്റ് ചെയ്യാനുള്ള തന്റേടം കാണിച്ച ആളാണ് ( ഒരു പക്ഷെ അവരൊന്നും കവിയൂര്‍ പൊന്നമ്മയെ പോലെ ക്ലീഷേഡ് അല്ലായിരുന്നിരിക്കണം .)
@ചാണ്ടി സര്‍?
താങ്കള്‍ ഈ മുസ്ലിം, ഹിന്ദു, ബ്രാഹ്മണന്‍, ക്രിസ്ത്യാനി എന്നൊക്കെ പറയുന്നതല്ലാതെ കാര്യം എന്താണെന്നു പറയുന്നില്ല. ഇവരൊക്കെ കേരളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ആണ് എന്നറിയാം. ഓരോ ജാതിയിലും നല്ല സ്വഭാവം ഉള്ളവരും ചീത്ത സ്വഭാവം ഉള്ളവരും ഉള്ളതായിട്ടും അറിയാം. ഈ സ്വഭാവം അനുസരിച്ച് മനുഷ്യരെ ക്ഷത്രിയന്‍,ബ്രാഹ്മണന്‍,വൈശ്യന്‍ ക്ഷൂദ്രര്‍ എന്ന് പണ്ട് നാലായി തിരിച്ച വര്‍ണത്തില്‍ നിന്നും താങ്കള്‍ക്ക് ഇനിയും മോചനം ആയില്ലേ? (അല്ല, ഒളിച്ചു വച്ചിട്ട് കാര്യമില്ല,സമൂഹത്തില്‍ ഇപ്പോഴും അത് നില നില്‍ക്കുന്നുണ്ടല്ലോ എന്നൊരു എക്ഷ്ക്യുസ് ആവാമല്ലോ അല്ലെ? ) ഉള്ളത് പറഞ്ഞാല്‍, പദ്മരാജന്‍ ആരെയെങ്കിലും പ്രത്യേകമായി ഹിന്ദുവോ,ക്രിസ്ത്യനോ ഒന്നും ആക്കിയതായി/ആക്കി തീര്ത്തതായി എനിക്ക് തോന്നുന്നില്ല.താങ്കള്‍ക്ക് അങ്ങനെ തോന്നാന്‍ കാരണം എന്തെന്ന് വ്യക്തമായി പറയാതെ കൂടുതല്‍ ഞാനെന്തു പറയാന്‍.സീരിയസ് ഡിസ്കഷന് താല്പര്യം ഉണ്ടെങ്കില്‍ ആവാം.
@ ബാബു അലെക്സ്
//അത് എനിക്ക് മനസ്സിലാവില്ല . virginity എന്നത് സ്ത്രീകള്‍ക്ക് മാത്രം വേണ്ട ഒന്നാണോ ? തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും , പെണ്ണുപിടിയന്‍ കാസനോവക്കും വരെ അചുംബിത പുഷ്പങ്ങളെ മതി . എന്തൊരു ലോകമെഡേ ഇത് ?
കേരളത്തില്‍ 80 ശതമാനത്തോളം സ്ത്രീകള്‍ക്കെങ്കിലും താങ്കള്‍ ഉദ്ദേശിക്കുന്ന virginity ഉള്ളവരാണ് എന്നാണ് എന്റെ വിശാസം (സര്‍വ്വേ ഒന്നും എടുത്തിട്ടില്ല കേട്ടോ), പുരുഷന്മാരില്‍ വേലി ചാടുന്ന അച്ചന്മാരും, കണ്ടരര് ഗുണേശരരും, ബാക്കിയുള്ള അലവലാതികളും കൂടെ ഏകദേശം 80 ശതമാനത്തോളം പേരും താങ്കള്‍ ഉദ്ദേശിക്കുന്ന നേരം പോക്കുകള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നു. ബാക്കിയുള്ള 20 ശതമാനം പുരുഷന്മാര്‍ (??) പൊതുവേ എണ്ണത്തില്‍ കൂടുതല്‍ ആയ 80 ശതമാനം സ്ത്രീകള്‍ക്ക് തികയാതെ വരും. അപ്പോള്‍ പിന്നെ ചില അഡ്ജസ്റ്റ് മേന്ട്ടുകള്‍ ഒക്കെ പ്രജനന പ്രക്രിയകള്‍ക്കും മനുഷ്യ വംശം നിലനിര്‍ത്തുന്നതിനും ഒക്കെ ആവശ്യമല്ലേ?
സ്ത്രീകളില്‍ എണ്‍പത് ശതമാനവും virginity ഉള്ളവര്‍ ആയതിനാല്‍ മറ്റേ ഇരുപതില്‍ നിന്നെ ഞാന്‍ കെട്ടുകയുള്ളൂ എന്ന് ആരെങ്കിലും വാശി പിടിക്കുമോ? ആ എണ്‍പതില്‍ ഒന്നിനെ കിട്ടിയാല്‍ നന്നായി എന്ന് ഒരു പുരുഷന്‍ ആഗ്രഹിച്ചാല്‍ അത് അത്ര വലിയ അതിമോഹം ആണെന്ന് വരുമോ? പിന്നെ ഈ ത്യാഗികള്‍ക്ക് അങ്ങനെ ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. ഇപ്പോഴും ത്യാഗം, സഹാനുഭൂതി, കൈ താങ്ങള്‍ അതൊക്കെയാണ് അവരുടെ ലൈന്‍. അതും ഒരു തെറ്റല്ല.
ഇത്തിരി jolly ടൈപ്പ് ആയ സോളമന്‍ മുന്തിരിത്തോട്ടത്തിലെ ഏതെങ്കിലും പണിക്കാരിയുമായി പൊടി നേരംപോക്ക് തരമാക്കിയിട്ടില്ല എന്നാരു കണ്ടു ?//
ഛെ ഛെ., എന്താ ബാബുവേട്ടാ ഇത്.ബാബു ചേട്ടന്‍റെ ഭാവനകള്‍ക്ക് ഈയിടെയായി ഒരു കൌമാരക്കാരന്റെ പച്ചപ്. നൊയംബാണേ, പറഞ്ഞില്ലെന്നു വേണ്ട.
@ അംബിക
ഇല്ലാത്ത അര്‍ഥം എന്റെ വാക്കുകള്‍ക്ക് കൊടുക്കരുത്. അതിനു വളച്ചൊടിക്കല്‍ എന്നാണ് പറയുക. ഈ കഥാപാത്രങ്ങള്‍ ക്രിസ്തിയാനി ആയതില്‍ എനിക്കൊരു വിഷമവും ഇല്ല, ഞാന്‍ അങ്ങനെ എഴുതിയും ഇല്ല. ഒരു ചോദ്യം ചോദിച്ചു…അതിനു നിങ്ങള്‍ ഉത്തരമാണ് തരാന്‍ ശ്രമിക്കേണ്ടത്, അല്ലാതെ എന്നെ PhD എടുപ്പിക്കാന്‍ നിര്‍ബന്ധിക്കണോ?
@ Chandy
// പക്ഷെ നിങ്ങള്‍ എന്നെ നായരാക്കി? ഒരു വിശേഷണം തരാന്‍ അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ പുലയന്‍, മുസ്ലിം, ബ്രാഹ്മിണന്‍ ഇതൊക്കെയാണ് എനിക്ക് കൂടുതല്‍ താല്പര്യം //
അബ്ദുള്ള കുട്ടി എഴുതിയത് പോലെ നിങ്ങളെന്നെ നായരാക്കി എന്ന ടൈറ്റലില്‍ ഒരു ആത്മകഥക്ക് സ്കോപ്പ് ഉണ്ട്
// …. ഇത്തിരി jolly ടൈപ്പ് ആയ സോളമന്‍ മുന്തിരിത്തോട്ടത്തിലെ ഏതെങ്കിലും പണിക്കാരിയുമായി പൊടി നേരംപോക്ക് തരമാക്കിയിട്ടില്ല എന്നാരു കണ്ടു ? … // / virginity എന്നത് സ്ത്രീകള്‍ക്ക് മാത്രം വേണ്ട ഒന്നാണോ ?//
ഈയടുത്ത് എവിടെയോ വായിച്ചു, പഴയ കാലത്ത് മലയാള സിനിമയിലെ അതി സുന്ദരിയായ ഒരു നായക നടി ആത്മഹത്യ ചെയ്തപ്പോള്‍ autopsy ടേബിളില്‍ കിടത്തിയ അവരുടെ നഗ്ന ശരീരം കാണാന്‍ മോര്‍ച്ചറിയിലേക്ക് ഡോക്ടര്‍മാരുടെ അടക്കം പലരുടെയും ഉന്തും തള്ളും ആയിരുന്നുവത്രേ… ): പറഞ്ഞു പറഞ്ഞ് നമ്മുടെ ചര്‍ച്ച ആ ഒരു ലെവലിലോട്ടു താഴരുത്, ഈ ഒരു നല്ല സിനിമയെ ഓര്‍ത്തെങ്കിലും പ്ലീസ്……
ഇത്തിരി നാടകീയത സൃഷ്ടിക്കാന്‍ മാത്രമായി ഉണ്ടാക്കിയ ക്ലൈമാക്സ് ആയാണ് എനിക്ക് തോന്നിയത് .” നായകന്‍ തിരിച്ചു വരുമോ, അതോ നായിക ഫുറഡാന്‍ കഴിക്കുമോ ” എന്ന് പ്രേക്ഷകരെ ആകാംക്ഷാഭരിതര്‍ ആക്കാനുള്ള അടവ് . അതിലും മനോഹരമായേനെ നായകന്‍റെ പ്രതികരണം ഉടനടി ഉണ്ടായിരുന്നെങ്കില്‍ . ഇത് godfather ല് മുകേഷ് ജഗദീഷിനോട് പറയുന്നതുപോലെ ” വരട്ടെ, എനിക്കിനിയും പലതും ആലോചിക്കാനുണ്ട് ” എന്ന പോലെ ആയി പോയില്ലേ?
ഈ ഒരു സിനിമയില്‍ എന്ന് മാത്രമല്ല പദ്മരാജന്റെ ഒരു സിനിമയിലെയും നായകന്മാര്‍ ( നായികമാരും മറ്റു കഥാപാത്രങ്ങളും ) ഒന്നും സമൂഹം കാലാകാലങ്ങളായി ഉണ്ടാക്കി വെച്ചിരിക്കുന്ന ചട്ടക്കൂടുകളിലും സദാചാര സംഹിതകളിലും ഒതുങ്ങുന്നവരല്ല. സല്‍ഗുണ സമ്പന്നരായ അന്തിക്കാടന്‍ നായകരല്ല അവര്‍. പരിപൂര്‍ണ്ണര്‍ ആയി അവതരിപ്പിക്കപ്പെട്ടിരുന്നു എങ്കില്‍ അവര്‍ നമുക്ക് ഇത്രത്തോളം പ്രിയങ്കരര്‍ ആവുമായിരുന്നില്ല. കാരണം തുറന്നു സമ്മതിക്കാന്‍ പലര്‍ക്കും മടി കാണുമെങ്കിലും സമൂഹത്തില്‍ ഒരു നല്ല പങ്ക് ആളുകളും ഇങ്ങനെയൊക്കെ തന്നെ ആണല്ലോ. സര്‍വ്വരോഗ സംഹാരി ആയ ഉട്ടോപ്പിയന്‍ നായകന്മാരെ സൃഷ്ടിച്ചില്ല എന്നത് പദ്മരാജന്റെ മഹത്വം തന്നെ.
@ Sujith
Thanks for your appreciation!
//solomonte യഥാര്‍ത്ഥ പ്രണയത്തെ ജയകൃഷ്ണനുമായി താരതമ്യം വേണോ അംബിക ?? //
സുജിതിന്റെത് ഒരു തെറ്റിധാരണയാണ്. ഞാന്‍ താരതമ്യം നടത്തിയിട്ടില്ല. പറഞ്ഞത് അഭ്രപാളികളിലെ മനസ്സില്‍ തട്ടുന്ന പ്രണയങ്ങള്‍ നമുക്ക് വേറെ എത്രയുണ്ട് എടുത്തു പറയാന്‍, ഒരു സോളമനും ജയകൃഷ്ണനും അല്ലാതെ? അതായതു സിനിമയില്‍ നമുക്ക് പടമാരാജന്‍ ചിത്രങ്ങളിലെതല്ലാതെ വ്യത്യസ്തങ്ങളായ പ്രണയങ്ങലോന്നുമില്ല ഓര്‍മ്മിക്കാന്‍ എന്നെ ഉധേഷിച്ചുള്ളൂ.
നമുക്ക് ജാതി, മത ചർച്ചകൾ ഇനി മൂവിരാഗയിൽ വേണ്ട, അതല്ലേ അതിന്റെ ഒരു ഭംഗി.
@Editor:
അതെ, അതാണതിന്റെ ശരി. സമയോചിത ഇടപെടലിന് അഭിനന്ദനങ്ങള്‍ !
@ ബാബു അലക്സ്
അടൂര്‍, അടൂരിന്റെ കരയുന്ന കഥാപാത്രങ്ങള്‍ ഇതൊക്കെ ഉപയോഗിച്ച് മടുത്തില്ലേ? ഇതൊക്കെ വീണ്ടും വീണ്ടും ഒരു ചര്‍ച്ചയില്‍ കൊണ്ടുവരുന്നതല്ലേ ക്ലീഷേ?
പദ്മരാജനെ പപ്പേട്ടന്‍ ആകുന്നതും, സിബി മലയില്‍ “സിബി സാര്‍” ആകുന്നതും, മോഹന്‍ലാല്‍ ലാലേട്ടന്‍ ആകുന്നതും മമ്മൂട്ടി മമൂക്ക ആകുന്നതും മലയാളിക്കുള്ള മറ്റൊരു അസുഖമാണ്. അതിനുള്ള മരുന്ന് കാലം തന്നോളും.
@chandy
ശ്രീ. വൈക്കം മുഹമ്മദ് ബഷീറിനോട് അനിയന്‍, അദ്ദേഹത്തിന്റെ ഒരു കൃതി വായിച്ച് ” ഇക്കാക്കാ , ഇതിലെ ആഖ്യയും ആഖ്യാതവും എവിടെ ” എന്ന് ചോദിച്ചത് പോലെ ഒരു തമാശ ആയേ എനിക്ക് താങ്കളുടെ ചോദ്യത്തെ കാണാന്‍ കഴിയുന്നുള്ളൂ .
@chandy
പ്രായത്തില് മുതിര്‍ന്നവരെ പേര് വിളിക്കാതെ ചേട്ടന്‍ എന്ന് ഒക്കെ ചേര്‍ത്ത് വിളിക്കുന്നത് ഗുരുത്വം ആയി കരുതുന്ന കേരളസംസ്ഥാനത്തിന്റെ ഒരു ഭാഗത്താണേ ഈയുള്ളവന്റെ കൂര. താങ്കളുടെ അങ്ങോട്ടൊക്കെ അതൊരു അസുഖമാണ് എന്ന് ഇപ്പോഴാ അറിയുന്നത് . ബെസ്റ്റ് സ്ഥലം.
വാലും തുമ്പും ഇല്ലാത്ത ഓരോ ചോദ്യങ്ങള് ചോദിച്ചിട്ട് അര്‍ഹിക്കുന്ന മറുപടി കിട്ടുമ്പോ വളച്ചു , ഒടിച്ചു എന്നൊക്കെ പരാതി പറഞ്ഞിട്ടെന്തു കാര്യം?
@മാത്തുക്കുട്ടി
\\എന്താ ബാബുവേട്ടാ ഇത്.ബാബു ചേട്ടന്‍റെ ഭാവനകള്‍ക്ക് ഈയിടെയായി ഒരു കൌമാരക്കാരന്റെ പച്ചപ്.//
എന്റെ താഴ്വരകള്‍ എത്ര ഹരിതാഭമായിരുന്നു ( How green was my valley ) എന്നറിയാമോ മാത്തുക്കുട്ടിച്ചായാ? മനസ്സ് വിഫലമായ മടക്കയാത്രകള്‍ക്ക് ശ്രമിക്കുന്നതാവാം
@ babu alex
പ്രായത്തില്‍ മുതിര്‍ന്നവരെ ചേട്ടാ ചേച്ചി എന്ന് വിളിക്കുന്ന മലയാളി തന്നെ പോടാ പോടീ എന്നും വിളിക്കും. അതിനു യഥാര്‍ത്ഥ ബഹുമാനവുമായി ബന്ധമൊന്നുമില്ല – അതൊരു വേഷം കെട്ടല്‍ മാത്രം – മലയാളിക്കുള്ള പല വേഷം കെട്ടില്‍ ഒരെണ്ണം. ഉത്തരം തരാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം വാലും തലയുമില്ലാത്ത ചോദ്യം ആക്കാനാണ് എളുപ്പം.
@ambika
//കണ്ടും കെട്ടും ശീലിച്ചതില്‍നിന്നും വ്യതിചലിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമാനത്.//
അങ്ങനെയങ്ങ് വിധിയെഴുതാതെ പെങ്ങളെ. കണ്ടും കെട്ടും ശീലിച്ചതില്‍ നിന്നും വ്യത്യസ്തമായ ഇന്നലെ എന്നാ പടത്തിന്റെ ക്ലൈമാക്സ് എനിയ്ക്ക് ഇഷ്ടപ്പെട്ട ഒന്ന് തന്നെയാണ്. പക്ഷെ ഒരിയ്ക്കലും ഒരു കഥയിലും വില്ലന്‍ (തിന്മ) ജയിയ്ക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അതിനെ നല്ല കഥ എന്ന് വിശേഷിപ്പിയ്ക്കാന്‍ കഴിയില്ല. “ഇനി വേണേല്‍ നീ അവളെ കൊണ്ട് പൊയ്ക്കോ” എന്ന് പറയുന്നിടത്ത് വില്ലന്റെ മുഖത്ത് കാണുന്നത് തന്റെ ആഗ്രഹം നേടിയെടുത്ത വിജയിയുടെ ഭാവമാണ്. നായകന്‍ അവളെ കൊണ്ടുപോയാലും ശരി ഇല്ലേലും ശരി, വില്ലന് നായകന്‍റെ കയ്യില്‍ നിന്നും രണ്ടു പൊട്ടിയാലും ശരി ഇല്ലേലും ശരി അവിടെ വില്ലന്‍ തന്റെ കാര്യം സാധിച്ചു കഴിഞ്ഞു. മാനക്കേട് ഭയന്ന് വില്ലനെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നായകനോ നായികയ്ക്കോ കഴിയാതെ വരുമ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ വില്ലന്റെ മുന്നില്‍ പരാജയെപ്പെടുകയാണ് ചെയ്യുന്നത്.
@Babu Alex
//ചില ആള്‍ക്കാര് പാണ്ടി ലോറി ഇടിച്ചു ആശുപത്രിയില്‍ വലിച്ചു വലിച്ചു കിടക്കുകയാണന്നു വിചാരിക്കുക. രക്തം വേണം. പക്ഷെ അവര് ബ്ലഡ് ബാങ്കില്‍ നിന്നൊന്നും കണ്ണുമടച്ചു സാധനം സ്വീകരിക്കില്ല //
//പ്രായത്തില് മുതിര്‍ന്നവരെ പേര് വിളിക്കാതെ ചേട്ടന്‍ എന്ന് ഒക്കെ ചേര്‍ത്ത് വിളിക്കുന്നത് ഗുരുത്വം ആയി കരുതുന്ന കേരളസംസ്ഥാനത്തിന്റെ ഒരു ഭാഗത്താണേ ഈയുള്ളവന്റെ കൂര//
മോവീരഗയില്‍ ആദ്യമായി ബാബു അലക്സിന്റെ കിടിലന്‍ കമന്റുകള്‍ക്കു മുകില്‍ വര്‍ണ്ണന്റെ വക ആയിരം സലാം. ഇമ്മാതിരി ഓരോ അവിഞ്ഞ നിരീക്ഷണങ്ങള്‍ക്ക് ഇത് പോലെ എണ്ണയില്‍ ചുട്ട മറുപടി തന്നെയാണ് കൊടുക്കേണ്ടത്. അത് ഏതായാലും കലക്കി അച്ചായാ. അംബിക ചേച്ചിയുടെ വാക്കുകള്‍ കടമെടുക്കുന്നു. i never thought that there could be something common where we could agree with!
@chandy
//പ്രായത്തില്‍ മുതിര്‍ന്നവരെ ചേട്ടാ ചേച്ചി എന്ന് വിളിക്കുന്ന മലയാളി തന്നെ പോടാ പോടീ എന്നും വിളിക്കും.അതിനു യഥാര്‍ത്ഥ ബഹുമാനവുമായി ബന്ധമൊന്നുമില്ല//
ഇവിടെ കേരളത്തില്‍ പ്രായത്തിനു മുതിരന്നവരെ അല്ലെങ്കില്‍ ബഹുമാനിയ്ക്കെണ്ടാവരെ പോടാ പോടീ എന്ന് വിളിയ്ക്കുന്നത് മര്യാദ കേടു ആയിട്ടാണ് ഞങ്ങള്‍ കാണുന്നത്. അത് പോലെ ചേട്ടാ, ചേച്ചി എന്ന് വിളിയ്ക്കുന്നത് ഒരു അസുഖം ആയിട്ടും കാണുന്നില്ല. എന്ന് വെച്ച് സര്‍, മേഡം എന്നൊക്കെ വിളിയ്ക്കെണ്ടാവരെ കേറി ചേട്ടാ, ചേച്ചി എന്നൊക്കെ വിളിച്ചാല്‍ ചിലപ്പോ മോന്തയുടെ personality പോയി എന്ന് വരും. ഇത് ഇവിടത്തെ കാര്യം. ചന്ദ്രനിലെ കാര്യം എങ്ങനെ ആണെന്ന് അറിയില്ല കേട്ടോ. ചേട്ടന് അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തന്നോളൂ.
//പ്രായത്തില്‍ മുതിര്‍ന്നവരെ ചേട്ടാ ചേച്ചി എന്ന് വിളിക്കുന്ന മലയാളി തന്നെ പോടാ പോടീ എന്നും വിളിക്കും//
എല്ലാ മലയാളികളും അങ്ങനെയല്ല. പക്ഷെ ചിലര്‍ക്ക് അത്തരത്തില്‍ ഒരു രോഗം ഉണ്ട്. അങ്ങനെ ഉള്ളവര്‍ക്കുള്ള മരുന്നായി ഈ പടത്തിന്റെ അവസാനം ലാലേട്ടന്‍ തിലകന്‍ ചെട്ടനിട്ടു കൊടുക്കുന്ന ആ സാധനം നാല് നേരം രണ്ടു ഔണ്‍സ് എന്നാ അളവില്‍ കൊടുത്താല്‍ മതി. പ്രതീക്ഷിയ്ക്കുന്നതിലും വേഗം രോഗമുക്തി നേടും. ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ. (മരുന്ന് പറഞ്ഞു തന്നെ എന്റെ മേല്‍ തന്നെ വേണ്ട, ഈയുള്ളവന്‍ ഒരു പാവം മര്യാദക്കാരന്‍ ആണേ)
//ഉത്തരം തരാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം വാലും തലയുമില്ലാത്ത ചോദ്യം ആക്കാനാണ് എളുപ്പം. //
തലയും വാലും ഉടലും എല്ലാം ഉള്ള നല്ല വെടിപ്പായ ഉത്തരം ബാബുജി താങ്കള്‍ക്കു തന്നതാണല്ലോ. മതിയായില്ല എന്നുണ്ടോ? ”ഉത്തരം തരാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം” എന്നാ പ്രയോഗം ആണോ ഇവിടെ ചേരുന്നത്. “ഉത്തരം അര്‍ഹിയ്ക്കാത്ത ചോദ്യം” എന്ന് പറയുന്നതല്ലേ കുറച്ചു കൂടി ഉചിതം?
@ Mukhilvarnan
നിങ്ങള്‍ എഴുതിയ വാക്കുകള്‍ നിങ്ങളുടെ സംസ്കാരം വെളിവാക്കുന്നു…”മോന്തയുടെ ഷേപ്പ് മാറ്റുക”, “ലാലേട്ടന്‍ തിലകന്‍ ചേട്ടന് കൊടുക്കുന്ന മരുന്ന്”, ഒരു പരിചയവുമില്ലാത്ത എന്നെ ചേട്ടന്‍ എന്ന് വിളിക്കുകയും അതെ നിമിഷം ശാരീരികമായി ഉപദ്രവം നേരിടേണ്ടി വരും എന്ന ധനി ഉള്ള വാചകങ്ങളും. ഇതിനെല്ലാം പുറമേ വിനയം ഭാവിച്ചുള്ള ചില വിശേഷണങ്ങളും – “ഈയുള്ളവന്‍” എന്ന വിനയം നിറഞ്ഞ പ്രയോഗം നല്ല ഉദാഹരണം.
പദ്മരാജന്‍ കഥാപാത്രങ്ങള്‍ക്ക് കൊടുത്ത backstory കൂടുതല്‍ ആലോചിക്കേണ്ട വിഷയം തന്നെയാണ്. അത് നിങ്ങള്‍ക്കും മറ്റു പലര്‍ക്കും ആലോചിക്കാനുള്ള വിഷയം ആയിരിക്കില്ല. പക്ഷെ അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ല എന്ന് വാദിക്കുന്നത് സഹിഷ്ണുതയുടെ ലക്ഷണവുമല്ല.
@chandy
//ഒരു പരിചയവുമില്ലാത്ത എന്നെ ചേട്ടന്‍ എന്ന് വിളിക്കുകയും//
ഒരു പരിചയവും ഇല്ല എന്ന് ആര് പറഞ്ഞു? പരിചയം ഉണ്ടാവണമെങ്കില്‍ നേരിട്ട് കാണണം എന്നുണ്ടോ? ഇവിടെ മൂവീരാഗയില്‍ സംവധിച്ചുള്ള പരിചയം ഒക്കെ പോരെ? ഇങ്ങനെയൊക്കെ അല്ലെ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്നത്? ഇനി ചേട്ടന്‍ എന്ന് വിളിയ്ക്കുന്നത് സംസ്ക്കാര ശൂന്യത ആയി താങ്കള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ സ്നേഹത്തോടെ “ചാണ്ടി കുഞ്ഞേ” എന്ന് വിളിച്ചോട്ടെ?
//”മോന്തയുടെ ഷേപ്പ് മാറ്റുക”, “ലാലേട്ടന്‍ തിലകന്‍ ചേട്ടന് കൊടുക്കുന്ന മരുന്ന്”//
ഇത് രണ്ടും ഇഷ്ടപ്പെട്ടിലെങ്കില്‍ ഞാന്‍ ഇതാ പിന്‍വലിചിരിയ്ക്കുന്നു.”മോന്തയുടെ ഷേപ്പ് മാറ്റുക” എന്നത് മാറ്റി “മുഖത്തിന് രൂപഭേദം സംഭവിയ്ക്കുക” എന്നും “ലാലേട്ടന്‍ തിലകന്‍ ചേട്ടന് കൊടുക്കുന്ന മരുന്ന്” എന്നത് മാറ്റി “ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ജനിപ്പിയ്ക്കുന്ന ചെറു പ്രഹരങ്ങള്‍” എന്നും തിരുത്തി വായിയ്ക്കാന്‍ അപേക്ഷ.
//പദ്മരാജന്‍ കഥാപാത്രങ്ങള്‍ക്ക് കൊടുത്ത backstory കൂടുതല്‍ ആലോചിക്കേണ്ട വിഷയം തന്നെയാണ്. അത് നിങ്ങള്‍ക്കും മറ്റു പലര്‍ക്കും ആലോചിക്കാനുള്ള വിഷയം ആയിരിക്കില്ല.//
ആലോചിച്ചോളൂ. വേണ്ട എന്ന് ആരും പറഞ്ഞില്ലല്ലോ. ആലോചിച്ചു ആലോചിച്ചു മനസ്സില്‍ ഉരുത്തിരിയുന്ന ഭാവനാ വിലാസങ്ങള്‍ ഇവിടെ കോരിയിടുമ്പോള്‍ അത് വായിയ്ക്കുന്ന ചിലര്‍ തങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും എടുത്തിട്ട് എന്ന് വരും. അപ്പോഴും കാണണം ഈ പറഞ്ഞ “സഹിഷ്ണുത”.
//പദ്മരാജന്‍ കഥാപാത്രങ്ങള്‍ക്ക് കൊടുത്ത backstory കൂടുതല്‍ ആലോചിക്കേണ്ട വിഷയം തന്നെയാണ്.//
ഓഹോ അങ്ങനെയാണോ? എങ്കില്‍ ചാണ്ടി സാര്‍ അവിടെ അങ്ങനെ ഇരുന്നു ആലോചിച്ചോളൂ. ഞാന്‍ ഇവിടെ ഇങ്ങനെ കിടന്നു ആലോചിയ്ക്കാം. ങ്ഹാ പിന്നെ ഒരു കാര്യം. ആലോചനയ്ക്കിടയില്‍ ശല്യപ്പെടുത്തരുത്. GOOD NIGHT (കടപ്പാട്: മായന്‍ കുട്ടി ഇന്‍ ഗോഡ് ഫാദര്‍)
@ മുകില്‍വര്‍ണ്ണന്‍, February 24, 2012 • 7:47 pm
//………………നായകന്‍ അവളെ കൊണ്ടുപോയാലും ശരി ഇല്ലേലും ശരി, വില്ലന് നായകന്‍റെ കയ്യില്‍ നിന്നും രണ്ടു പൊട്ടിയാലും ശരി ഇല്ലേലും ശരി അവിടെ വില്ലന്‍ തന്റെ കാര്യം സാധിച്ചു കഴിഞ്ഞു. മാനക്കേട് ഭയന്ന് വില്ലനെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നായകനോ നായികയ്ക്കോ കഴിയാതെ വരുമ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ വില്ലന്റെ മുന്നില്‍ പരാജയെപ്പെടുകയാണ് ചെയ്യുന്നത്…… //
അമ്പട…. ! ….. മുകിലാ, നീങ്ക എങ്കയോ പോയിട്ടെന്‍ നന്പാ… ഇതിപ്പോ രാമന്റെ ദുഖം പോലെയാവണമായിരുന്നു അല്ലെ സോളമന്റെ പ്രവൃത്തി. രാമന്‍ രാവണനെ കൊന്ന് സീതയെ കൊണ്ടുവന്നു പിന്നെ തീയിലിട്ടു (അഗ്നിശുദ്ധി എന്നൊക്കെ അതിനെ പറയുന്നു). അതുപോലെയോക്കെയൊരു anticlimax ട്വിസ്റ്റ് ഉണ്ടാവണ്ടിയിരുന്നു എന്നൊക്കെയാണ് താങ്കള്‍ പറഞ്ഞു വരുന്നത്. ഈ കണക്കിന് താങ്കള്‍ കുറച്ചു കൂടി കടന്നു ചിന്തിക്കുമല്ലോ മുകിലാ,……… ബലാല്‍സംഗം ചെയ്യപ്പെട്ട സോഫിയയുടെ ഉദരത്തില്‍ പൈലോക്കാരന്റെ എത്ര തുള്ളി രേതസ്സ് ഇറ്റു വീണു, ഇനി അവള്‍ പൈലോക്കാരന്റെ ഗര്‍ഭം ധരിക്കുമോ അതോ സോളമന്‍ പിറ്റേ ദിവസം അവളെ ഒരു ഗൈനോക്കോളജിസ്ടിന്റെ അടുത്ത് കൊണ്ട് പോയി അവളുടെ uterus D & C ചെയ്യിക്കുമോ എന്നൊന്നും ചിന്തിച്ചു ഇവിടെ ചോദിച്ചു കളയല്ലേ മുകിലാ, ഈ സിനിമയെ സംബദ്ധിച്ചിടത്തോളം ഞങ്ങള്‍ക്കത് താങ്ങാനുള്ള കരുത്തില്ല.
@ Chandy
//പദ്മരാജന്‍ കഥാപാത്രങ്ങള്‍ക്ക് കൊടുത്ത backstory കൂടുതല്‍ ആലോചിക്കേണ്ട വിഷയം തന്നെയാണ്. അത് നിങ്ങള്‍ക്കും മറ്റു പലര്‍ക്കും ആലോചിക്കാനുള്ള വിഷയം ആയിരിക്കില്ല. പക്ഷെ അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ല എന്ന് വാദിക്കുന്നത് സഹിഷ്ണുതയുടെ ലക്ഷണവുമല്ല. //
ആലോചിച്ചു കണ്ടുപിടിച്ചിട്ട് ഇവിടെ വന്നു ഞങ്ങളെയൊക്കെ ബോധവല്‍ക്കരിക്കാന്‍ തല്പര്യപ്പെടനമെന്നു താങ്കളോട് അപേക്ഷിക്കുന്നു!
(ഭാഷ ശരിയായോ ആവൊ. സഹിഷ്ണുത ബഹുമാനം എന്നിവ സമം ചേര്‍ത്തിട്ടുണ്ട്. വിനയം അല്പം മാത്രം. ചേട്ടാ, സര്‍ എന്നെ പടങ്ങള്‍ ഉപയോഗിചിട്ടെ ഇല്ല! )
സിനിമയിലുള്ള ക്ലൈമാക്സ് തന്നെയാണ് നല്ലത്. എങ്ങനെയൊക്കെയാ ആള്‍ക്കാരെ സംതൃപ്തിപെടുത്തുക?
@ Jay
കുറച്ചു കൂടി പോയില്ലേ?
@ Muhammed Shabeer, February 28, 2012 • 12:58 pm
remedial action എന്ന രീതിയില്‍ കുറച്ചു ഡോസ്സു കൂട്ടി പറഞ്ഞത് തന്നെയാണ്
മുകിലന്‍ പീരങ്കി പടയുമായി ചാടി വീഴുമെന്നും അറിയാം. ഒരു യുദ്ധ കാഹളം കേള്‍ക്കുന്നുണ്ട്, മുകിലനാണോ എന്ന് സംശയം, ഒന്ന് നോക്കട്ടെ …..
@Jay
ഞാന്‍ പറയുന്നത് ഒന്ന് താങ്കള്‍ മനസ്സിലാക്കുന്നത് വേറെ ഒന്ന്. ഇത്ര കാട് കയറേണ്ട ആവശ്യം ഒന്നും ഇല്ല. ഈ കഥയില്‍ വില്ലന്‍ ജയിയ്ക്കുന്നു എന്നത് മാത്രമാണ് ഞാന്‍ പറഞ്ഞ കല്ലുകടി. ഒന്നുകില്‍ നായകന് വില്ലന്റെ കയ്യില്‍ നിന്നും തന്ത്രപരമായി നായികെയെ രക്ഷിയ്ക്കാന്‍ കഴിയണം. അല്ലെങ്കില്‍ തെറ്റ് ചെയ്ത വില്ലനെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ കഴിയണം (അത് ഒരു പക്ഷെ ബുദ്ധിമുട്ട് ആയിരിയ്ക്കും). ഇത് രണ്ടും അല്ലെങ്കില്‍ ആക്രമിയ്ക്കാന്‍ വരുന്ന വില്ലനെ വേറെ ഒരു വഴിയുമില്ലാതെ സ്വയ രക്ഷയ്ക്ക് വേണ്ടി കൊന്നു നായിക ജയിലില്‍ പോവുകയും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒന്നിയ്ക്കുകയും ചെയ്യുന്ന ഒരു ക്ലിമാക്സും നന്നായിരുന്നേനെ. ഇത് ഒന്നും പോരെങ്കില്‍ അല്ലെങ്കില്‍ ആ കര്‍മ്മം നായികയുടെ അമ്മ നിര്‍വഹിച്ചാലും മതി എന്നിട്ട് മകളെ അന്തസ്സായി കൈ പിടിച്ചു കൊടുത്തിട്ട് സമാധാനത്തോടെ ജയിലില്‍ പോകാം.(അങ്ങനെ ഒരു സാഹചര്യത്തിലും സ്വന്തം അമ്മയുടെ എതിര്‍പ്പുകള്‍ അവഗണിച്ചു നായകന് നായികയെ സ്വന്തംമാക്കാമല്ലോ)ഇത് എന്റെ മാത്രം അഭിപ്രായമാണ്. താങ്കള്‍ക്കു യോജിയ്കാം അല്ലെങ്കില്‍ യോജിയ്ക്കാതിരിയ്ക്കാം.
@Muhammed Shabeer
//സിനിമയിലുള്ള ക്ലൈമാക്സ് തന്നെയാണ് നല്ലത്. എങ്ങനെയൊക്കെയാ ആള്‍ക്കാരെ സംതൃപ്തിപെടുത്തുക?//
ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തികച്ചും വ്യക്തിപരം അല്ലെ ഇക്കാ? എനിയ്ക്ക് സംതൃപ്തി തോന്നാത്ത ക്ളിമാക്സിനെ പറ്റി എന്റെ അഭിപ്രായങ്ങള്‍ എനിയ്യ്ക് പറയാമല്ലോ? എന്നെ സംബന്ധിച്ചിടത്തോളം മലയാള സിനിമ കണ്ട ഏറ്റവും മോശം ക്ലൈമാക്സുകളില്‍ ഒന്നാണ് ഈ പടതിന്റെത്.
N B ഇക്കാ എന്ന് വിളിയ്ക്കുന്നത് സംസ്കാര ശൂന്യത ആയി താങ്കള്‍ക്കു തോന്നില്ല എന്ന് വിശ്വസിയ്ക്കുന്നു. ചേട്ടാ എന്നാ വാക് മനപൂരവം ഒഴിവാക്കുന്നതാണ്. കാരണം അറിയാമല്ലോ?
മുകില്‍വര്‍ണ്ണന്‍
എനിക്ക് ഇഷ്ട്ടപെട്ട ഒരു ക്ലൈമാക്സ് തന്നെ ആണ് ഇത്. എന്നെ ആദ്യമായി ആണ് ഒരാള്‍ ഇക്ക എന്ന് അഭിസംബോധനം ചെയ്യുന്നത്. വളരെ ഇഷ്ട്ടമായി ചേട്ടാ
മുകില്‍വര്ണന്‍,
താങ്കളുടെ നിരീക്ഷണം ശെരിയാണെന്ന് തോന്നുന്നില്ല. ഒരു വീട്ടിലെ രണ്ടു സ്ത്രീകളില്‍,ഒരാളെ മാനസികമായും (ഭാര്യ) അടുത്തയാളെ ശാരീരികമായും കീഴ്പ്പെടുത്തിയ വില്ലന്‍. അയാളെ അവരുടെ മുന്നില്‍ വച്ച് തന്നെ ശാരീരികമായി (കായികമായി) പരാജയപ്പെടുത്തി തന്നെ മാനസ്സാ വരിക്കാന്‍ തയാറായ സ്ത്രീയെ മറ്റേ സ്ത്രീയുടെ (സോഫിയ യുടെ അമ്മ) പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയോടെ സ്വന്തമാക്കുന്ന നായകന്‍ തന്നെ അല്ലെ ഇവിടെ അവസാന വിജയി ??????? എല്ലാവരും സോളമന്റെയും സോഫിയുടെയും ഇനിയുള്ള ജീവിതതെപ്പട്ടി ചിന്തിക്കുന്നു. അവര്‍ക്ക് എന്തൊക്കെ നഷ്ട്ടപ്പെട്ടു, നേടി എന്നെല്ലാം ആലോചിക്കുന്നു. അതിനു പകരം, പൌലോക്കാരന് ഇനി എന്ത് സംഭവിക്കും എന്ന് ആലോചിക്കാം. സോഫിയുടെ അമ്മ അയാളുടെ ഭാര്യ ആയി തുടരാന്‍ സമ്മതിക്കുമോ ? അഥവാ അവര്‍ അങ്ങനെ തുടര്‍ന്നാല്‍ തന്നെ ആ വീട്ടില്‍ ഇനി പൌലോക്കാരന് എന്ത് സ്ഥാനം ? പൌലോക്കാരന്‍ വിജയം എന്ന് വിചാരിച്ചത് അല്ല യഥാര്‍ത്ഥ വിജയം. അയാള്‍ സോഫിക്ക് മേല്‍ നേടിയത് കായികമായ വിജയം ആണ്. പക്ഷെ അവളെ സ്നേഹിക്കുന്നത് അവള്‍ സ്വന്തമാക്കപ്പെടാന്‍ ആഗ്രഹിക്കുന്നത് വേറെ ഒരാളെ. അയാള്‍ അവസാനം അവളുടെ മുന്നില്‍ വച്ച് തന്നെ പൌലോക്കാരനെ കായികമായി തോല്പ്പിക്കുംപോള്‍,”നീ ആണാണെങ്കില്‍ ആണുങ്ങളോട് കളിക്കെട,സ്ത്രീകളോടല്ല അഭ്യാസം” എന്ന് പ്രഖ്യപിക്കപ്പെടുകയല്ലേ. അതായത്, അവളുടെ പുരുഷന്‍ പൌലോക്കാരനെ കായികമായി തോല്പ്പിച്ചവാന്‍ ആണ്. അങ്ങനെ എല്ലാ ആംഗിള്‍ വച്ച് നോക്കിയാലും (പണ്ടൊക്കെ കയ്യൂക്കുള്ളവന് ആണല്ലോ പെണ്ണ്. ഇപ്പോള്‍ കയ്യൂക്കിനു പകരം സംസ്കര സമ്പന്നതയും ഒരു പ്രധാന ഘടകം. ഇത് രണ്ടിലും പൌലോക്കാരന്‍ തകര്‍ന്നു തരിപ്പണം ആയി) ഇവിടെ പൌലോക്കാരന്‍ ഒരു തികഞ്ഞ പരാജയം ആണ്. so, its solaman who is the clear winner.
@Bmb
//പൌലോക്കാരന് ഇനി എന്ത് സംഭവിക്കും എന്ന് ആലോചിക്കാം. സോഫിയുടെ അമ്മ അയാളുടെ ഭാര്യ ആയി തുടരാന്‍ സമ്മതിക്കുമോ ? അഥവാ അവര്‍ അങ്ങനെ തുടര്‍ന്നാല്‍ തന്നെ ആ വീട്ടില്‍ ഇനി പൌലോക്കാരന് എന്ത് സ്ഥാനം ?//
സോഫിയയുടെ അമ്മയ്ക്ക് അയാളുടെ ഭാര്യ ആയി തുടരാന്‍ സമ്മതം ഇല്ലായിരുന്നുവല്ലോ. എന്നിട്ടും ഗതികേട് കൊണ്ട് അയാളുടെ മുരുക്ക് മുഷ്ടിയ്ക്ക് മുന്നില്‍ അവര്‍ അങ്ങനെ തന്നെ തുടര്‍ന്ന് കൊണ്ടിരുന്നു. ആ ഒരു അവസ്ഥയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടാക്കാന്‍ സോളോമോന്‍ എന്നല്ല സാക്ഷാല്‍ ദൈവം തമ്പുരാന് പോലും കഴിയില്ല. അല്ലെങ്കില്‍ പൌലോക്കാരന്‍ മരിയ്ക്കണം.
//അയാള്‍ സോഫിക്ക് മേല്‍ നേടിയത് കായികമായ വിജയം ആണ്.//
അതായിരുന്നു അയാളുടെ ആവശ്യവും. അല്ലാതെ അവളുടെ മനസ്സില്‍ ഒരു സ്ഥാനം നേടണം എന്നൊന്നും അയാള്‍ സ്വപ്നത്തില്‍ പോലും ആഗ്രഹിച്ചുണ്ടാവില്ല. എല്ലാ എതിര്‍പ്പുകളെയും തോല്‍പ്പിച്ച് അയാള്‍ തന്റെ വൃത്തി കെട്ട ലക്‌ഷ്യം നിറവേറ്റി.
//അയാള്‍ അവസാനം അവളുടെ മുന്നില്‍ വച്ച് തന്നെ പൌലോക്കാരനെ കായികമായി തോല്പ്പിക്കുംപോള്‍,”നീ ആണാണെങ്കില്‍ ആണുങ്ങളോട് കളിക്കെട,സ്ത്രീകളോടല്ല അഭ്യാസം” എന്ന് പ്രഖ്യപിക്കപ്പെടുകയല്ലേ. അതായത്, അവളുടെ പുരുഷന്‍ പൌലോക്കാരനെ കായികമായി തോല്പ്പിച്ചവാന്‍ ആണ്.//
പക്ഷെ ഇവിടെ പൌലോക്കാരന്‍ പൂര്‍ണ്ണമായും തോല്പ്പിയ്ക്കപ്പെടനം എങ്കില്‍ “താന്‍ തോറ്റു പോയി” എന്നാ തോന്നല്‍ അയാളുടെ മനസ്സില്‍ ഉണ്ടാവണം. പൌലോക്കാരന്റെ ആണ്ഗിളില്‍ നിന്നും നമ്മള്‍ ചിന്തിച്ചാല്‍ ഇവിടെ അങ്ങനെ ഒന്ന് അയാളുടെ മനസ്സില്‍ ഉണ്ടാവും എന്ന് തോന്നുന്നില്ല. രണ്ടു തല്ലു കൊണ്ടാല്‍ എന്താ പ്രശ്നം? തന്റെ ആഗ്രഹം അയാള്‍ നേടിയെടുത്തു. സ്വന്തം ഭാര്യ ഇനിയും അയാളുടെ കാല്‍ക്കീഴില്‍ തന്നെ. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ (കുറെ വര്‍ഷങ്ങള്‍ക്കു മുനപാനേ കണ്ടത്) സോഫിയയ്ക്ക് സംഭവിച്ച ദുരന്തം അവളുടെ സഹോദരി (പൌലോക്കാരന്റെ മകള്‍) അവസാനം വരെ അറിയുന്നുമില്ല. അവള്‍ അത് അറിയരുത് എന്ന് അവള്‍ അമ്മയോട് പറയുന്നുമുണ്ട്. (ഒരു അമ്മയ്ക്ക് മകളോട് പറയാന്‍ കൊള്ളാത്ത കാര്യം ആണല്ലോ അത്). അപ്പോള്‍ പിന്നെ സ്വന്തം മകളുടെ മുന്നിലും പൌലോക്കാരന്‍ കുറ്റക്കാരന്‍ ആവുന്നില്ല. ഇനിയിപ്പോ സ്വന്തം ചേച്ചിയെ അപ്പന്‍ മാനഭാങ്ങപ്പെടുത്തി എന്ന് അറിഞ്ഞാല്‍ തന്നെ ആ പാവത്തിന് എന്ത് ചെയ്യാനാവും? അവള്‍ക്കും അപ്പനെ പേടിച്ചു ശിഷ്ടകാലം കഴിയാം. അവള്‍ക്കു കൂട്ട് ദുര്‍ബലയായ അമ്മ മാത്രം. ഞാന്‍ പറഞ്ഞ മറ്റു ക്ലൈമാക്സ് suggestions എല്ലാം തിരിച്ചെടുക്കാംആയിരുന്നു . അവസാനം ആ രണ്ടു പാവം ജന്മങ്ങളെ കൂടി സോളമന് രക്ഷിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും മതിയായിരുന്നു.
@ Bmb
You said it well…
@~ Jay ~
അവസാനം പിടി വിട്ടുപോയി അല്ലേ? താങ്കളെ കുറ്റപ്പെടുത്താന്‍ ആവില്ല , ക്ഷമക്കും ഇല്ലേ ഒരു ലിമിറ്റ്
@
\\ഒന്നുകില്‍ നായകന് വില്ലന്റെ കയ്യില്‍ നിന്നും തന്ത്രപരമായി നായികെയെ രക്ഷിയ്ക്കാന്‍ കഴിയണം. അല്ലെങ്കില്‍ തെറ്റ് ചെയ്ത വില്ലനെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ കഴിയണം (അത് ഒരു പക്ഷെ ബുദ്ധിമുട്ട് ആയിരിയ്ക്കും). ഇത് രണ്ടും അല്ലെങ്കില്‍ ആക്രമിയ്ക്കാന്‍ വരുന്ന വില്ലനെ വേറെ ഒരു വഴിയുമില്ലാതെ സ്വയ രക്ഷയ്ക്ക് വേണ്ടി കൊന്നു നായിക ജയിലില്‍ പോവുകയും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒന്നിയ്ക്കുകയും ചെയ്യുന്ന ഒരു ക്ലിമാക്സും നന്നായിരുന്നേനെ. ഇത് ഒന്നും പോരെങ്കില്‍ അല്ലെങ്കില്‍ ആ കര്‍മ്മം നായികയുടെ അമ്മ നിര്‍വഹിച്ചാലും മതി എന്നിട്ട് മകളെ അന്തസ്സായി കൈ പിടിച്ചു കൊടുത്തിട്ട് സമാധാനത്തോടെ ജയിലില്‍ പോകാം//
എന്റെ ദൈവമേ എന്റെ ദൈവമേ , എന്തിനു നീ എന്നെ കൈ വിട്ടു എന്ന് വിലപിച്ചു കൊണ്ട് മൂവിരാഗ വായനക്കാര്‍ ജീവന്‍ വെടിയുന്നു .
എന്റെ വക ഒന്ന് രണ്ടു suggestions കൂടി ഉണ്ട് . ഒരു പ്രതികാരം എന്ന നിലയില്‍ പൈലോക്കാരന്റെ സ്വന്തം രക്തത്തില്‍ പിറന്ന മകളെ സോളമനെ കൊണ്ട് തിരിച്ചു ബലാല്‍സംഗം ചെയ്യിച്ചാലോ ? അങ്ങിനെ വരുമ്പോ വില്ലന്‍ ഊ .. സോറി , തോറ്റില്ലേ? അതുമല്ലെങ്കില്‍ ചില രാജ്യങ്ങളിലെ പോലെ തെറ്റ് ചെയ്ത അവയവം അങ്ങ് ഛെദിച്ചു കളഞ്ഞാലോ? ആ.. അല്ലങ്കില്‍ ഒരു വഴിയുണ്ട് , ഇലക്കും മുള്ളിനും കേടില്ല . ബലാല്‍സംഗം ഒക്കെ നടത്തി വിജയശ്രീലാളിതനായി പൈലോക്കാരന്‍ പിറ്റേ ദിവസം റെയില്‍വേ പണിക്കു പോവുമ്പോ വഞ്ചിനാട് ഇടിച്ചു ചാവുന്നു . നീതി നടപ്പാവുന്നു . വെറുതെ നായികയെയോ അമ്മയെയോ കാമുകനെയോ ഒന്നും ഗോതമ്പുണ്ട തീറ്റിക്കാതെ കാര്യം സാധിക്കാം.
@ജയ്
താങ്കള്‍ പറഞ്ഞത് ഒട്ടും കൂടിപോയിട്ടില്ല. ഈ വക അവതാരങ്ങള്‍ക്കു നല്ല ഡോസില്‍ തന്നെ മറുപടി കൊടുക്കണം. എന്ത് പറഞ്ഞാല്‍ അദ്ദേഹം നിര്‍ത്തില്ല
എന്നത് കൊണ്ട് നമ്മള്‍ തന്നെ നിര്‍ത്തുക. അത്രേ ഉള്ളു..
@ബാബു അലക്സ്
//ബലാല്‍സംഗം ഒക്കെ നടത്തി വിജയശ്രീലാളിതനായി പൈലോക്കാരന്‍ പിറ്റേ ദിവസം റെയില്‍വേ പണിക്കു പോവുമ്പോ വഞ്ചിനാട് ഇടിച്ചു ചാവുന്നു//..
അത് തകര്‍ത്തു കേട്ടോ. ശരിക്കും ചിരിപിച്ചു. ഇത്തരം ക്ലൈമാക്സുകള്‍ ഒക്കെ ഈ പദ്മരാജന് പരീക്ഷിക്കമായിരുനില്ലേ. കെ മധുവിന്റെയോ ജോഷിയുടെയോ പോലും പ്രതിഭ ഇല്ലാത്ത ഇയാള്‍ക്ക് അല്ലെങ്കിലും നല്ല പ്രേഷകന് രുചിക്കുന്ന രീതിയില്‍ ഉള്ള ക്ലൈമാക്സ് ഒരുക്കാനുള്ള കഴിവോന്നുമില്ല. ഈ പടം ശരിക്കും ചെയ്യേണ്ടിയിരുന്നത് ഇവരില്‍ ഒരാള്‍ ആയിരുന്നു..നമ്മുടെ നഷ്ട്ടം. എന്താ ചെയ്യാ..
മുകില്‍ വര്‍ണ്ണന്‍
എന്തോ താങ്കളുടെ കാഴ്ചപ്പാടില്‍ ഒരുത്തന്‍ മറ്റൊരുത്തനെ ജയിക്കുന്നത് ശാരീരികം മാത്രം ആയിരിക്കാം. എന്നാല്‍ അതിലുപരിയായി മാനസികം ആയി ജയിക്കുക എന്നൊരു സാദ്യത ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ എന്നറിയില്ല, ഇപ്പോഴിറങ്ങുന്ന സിനിമകള്‍ ഒന്നും നമുക്ക് ചിന്തിക്കാന്‍ അവസരം നല്‍കുന്നില്ല. കാഴ്ച കൊണ്ട് ഭ്രമിപ്പിക്കലല്ലേ ഇപ്പോള്‍, കാഴ്ചക്കാരന്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ എന്നെ നമ്മുടെ താരങ്ങള്‍ നന്നായേനെ..
@ chandy
താങ്കളുടെ പ്രശ്നം എനിക്ക് മനസ്സിലാകും മൂവിരാഗയിലുല്ലവര്‍ക്കൊന്നും മാനസികമായി താങ്കളുടെ അത്ര ഉയരാന്‍ സാദിക്കുന്നില്ലല്ലോ എന്ന വിഷമമാണ് താങ്കള്‍ക്ക്, പോട്ടെ എന്നെങ്കിലും ഇവരൊക്കെ മാനസിക പക്വത നേടും അന്ന് താങ്കള്‍ പറയുന്നതെന്തും അവര്‍ അന്ഗീകരിക്കും എന്ന് വിശ്വസിക്കാം. അല്ലാതെന്തു പറയാന്‍ അപ്പൊ കണ്ടു പിടുത്തം മറക്കണ്ടാ! ഓ എന്തൊക്കെ തരം ആളുകളാണല്ലേ.
@ babu alex
നീങ്ക ബഹുള ബുദ്ധി മന്ദ :
എങ്കെയോ പോയിട്ടാര്‍ ……..
@ Babu Alex
ഹ ഹ , പദ്മരാജന്‍ പോലും സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല മുന്തിരി തോപ്പുകളില്‍ ഇത്രയധികം ക്ലൈമാക്സ് സാദ്ധ്യതകള്‍.
@Babu Alex:
തകര്‍ത്തു ബാബുജി.
@ARYA:
//എന്തോ താങ്കളുടെ കാഴ്ചപ്പാടില്‍ ഒരുത്തന്‍ മറ്റൊരുത്തനെ ജയിക്കുന്നത് ശാരീരികം മാത്രം ആയിരിക്കാം. എന്നാല്‍ അതിലുപരിയായി മാനസികം ആയി ജയിക്കുക എന്നൊരു സാദ്യത ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ എന്നറിയില്ല// – Well said
സംഭവിച് കഴിഞ്ഞ ഒരു സൃഷ്ടിയെ കുറിച്ച് ഇത്രയും വാദ പ്രധിവാദം വേണോ. എല്ലാവരും അംഗീകരിച്ചു വിജയിച്ച ഒരു ക്ലൈമാക്സ് ആണ് മുന്തിരിതോപിന്ടെത്. സ്വന്തം സിനിമയുടെ ക്ലൈമാക്സ് എങ്ങനെ വേണമെന്നത് സൃഷ്ടാവിന്റെ അവകാശം ആണ്. അത് ഇഷ്ടപെടില്ലെങ്കില്‍ നമുക്ക് വിയോജികാം. മലയാള സിനിമ കണ്ട മോശം ക്ലൈമാക്സില്‍ ഒന്നാണ് ഇതെന്നോകെ പറഞ്ഞാല്‍ അവിശ്വസനീയം. പദ്മരാജന്റെ കയ്യില്‍ ഈ ചിത്രം പൂര്‍ണമാണ്. മനോഹരവും. soloman എല്ലാതരത്തിലും പൈലോകാരനെ തോല്പിചിടുണ്ടാവം എന്ന് ചിന്തിച്ചു കൂടെ സോഫിയയുടെ അമ്മയെയും സഹോദരിയെയും ഒന്നും പൂര്‍ണമായും ഉപെഷിച്ചല്ലലോ solamon പോയത് . ആര്‍കും വേണ്ടാതെ പൈലോകാരന്‍ ഒറ്റപെട്ടു നരകിച്ചു മരിചിരികും. അല്ലാതെ കാടു കയറി ചിന്തിച്ചു മലയാളം കണ്ട നല്ലൊരു ചിത്രത്തെ degrade ചെയ്യണോ ?
@ മുകില്‍
//എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ (കുറെ വര്‍ഷങ്ങള്‍ക്കു മുനപാനേ കണ്ടത്) സോഫിയയ്ക്ക് സംഭവിച്ച ദുരന്തം അവളുടെ സഹോദരി (പൌലോക്കാരന്റെ മകള്‍) അവസാനം വരെ അറിയുന്നുമില്ല. അവള്‍ അത് അറിയരുത് എന്ന് അവള്‍ അമ്മയോട് പറയുന്നുമുണ്ട്. (ഒരു അമ്മയ്ക്ക് മകളോട് പറയാന്‍ കൊള്ളാത്ത കാര്യം ആണല്ലോ അത്). അപ്പോള്‍ പിന്നെ സ്വന്തം മകളുടെ മുന്നിലും പൌലോക്കാരന്‍ കുറ്റക്കാരന്‍ ആവുന്നില്ല//
സോളമന്‍ സോഫിയയെ കൊണ്ട് പോകുന്ന സമയത്ത് എലിസബെത്ത് വീട്ടില്‍ തന്നെയുണ്ടയിരുന്നല്ലോ. ഇനിയിപ്പോള്‍ അമ്മ പറഞ്ഞില്ലെങ്കില്‍ പോലും ആ ബഹളം മുഴുവന്‍ കണ്ടും കേട്ടും നിന്നയാള്‍ അപ്പനെ സോളമന്‍ വെറുതെ ഒരു രസത്തിനു എടുത്തിട്ട് ചതച്ചതാണെന്നു ചിന്തിക്കുമോ? എന്തെകിലും പോക്കണകേട് കാണിച്ചിട്ടാവാം എന്നല്ലേ ചിന്തിക്കുക? ആര് പറഞ്ഞില്ലെങ്കിലും ഈ വിവരം എലിസബെതിനോട് ആന്റണി പറയാതിരിക്കുമോ, എലിസബത്ത് ആന്റണിയോട് ചോദിക്കതിരിക്കുമോ?
അങ്ങനെയെങ്കില്‍ മകളുടെ മുന്നില്‍ കുറ്റക്കാരന്‍ ആയി മാറുമോ?
//പക്ഷെ ഇവിടെ പൌലോക്കാരന്‍ പൂര്‍ണ്ണമായും തോല്പ്പിയ്ക്കപ്പെടനം എങ്കില്‍ “താന്‍ തോറ്റു പോയി” എന്നാ തോന്നല്‍ അയാളുടെ മനസ്സില്‍ ഉണ്ടാവണം. പൌലോക്കാരന്റെ ആണ്ഗിളില്‍ നിന്നും നമ്മള്‍ ചിന്തിച്ചാല്‍ ഇവിടെ അങ്ങനെ ഒന്ന് അയാളുടെ മനസ്സില്‍ ഉണ്ടാവും എന്ന് തോന്നുന്നില്ല. രണ്ടു തല്ലു കൊണ്ടാല്‍ എന്താ പ്രശ്നം? തന്റെ ആഗ്രഹം അയാള്‍ നേടിയെടുത്തു. സ്വന്തം ഭാര്യ ഇനിയും അയാളുടെ കാല്‍ക്കീഴില്‍ തന്നെ.// ശരിയാണ് യോജിക്കുന്നു. പൈലോയെ സംബധിച്ചിടത്തോളം കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയാണ്.അയാളുടെ ചിന്തകള്‍ മാറ്റാന്‍ സോളമന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നുമില്ല.
//അവസാനം ആ രണ്ടു പാവം ജന്മങ്ങളെ കൂടി സോളമന് രക്ഷിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും മതിയായിരുന്നു. //
യേത്.? പെണ്ണിനേയും കെട്ടണം അവളുടെ അമ്മയ്ക്കും അനിയത്തിക്കും ചെലവിനു കൊടുക്കുകയും വേണമെന്ന്. എന്റെ മുകിലാ, താങ്കള്‍ ഇത്രയും വിശാല ഹൃദയന്‍ ആണെന്ന് ഞാന്‍ അറിഞ്ഞില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ നല്ല കൊറേ പ്രോപോസലുകള്‍ കൊണ്ട് വന്നേനെ. വൈകി പോയി മുകിലാ
@ ബാബുവേട്ടന്‍
താങ്കളുടെ ക്ലൈമാക്സ് കേട്ട് ചിരിച്ചു മറിഞ്ഞു സര്‍
കൂട്ടുകാരെ, എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പടമാണ് ഇത്. റിവ്യൂ രണ്ടും നന്നായിട്ടുണ്ട് കേട്ടോ. അഭിനന്ദനങ്ങള്‍ Mr മാത്തുക്കുട്ടി & അംബിക. പടത്തിന്റെ ക്ലൈമാക്സിന്റെ കാര്യത്തില്‍ ശ്രീ മുകില്‍വര്‍ണ്ണന്‍ പ്രസ്താവിച്ച ചില കാര്യങ്ങളോട് പൂര്‍ണ്ണമായും വിയോജിയ്ക്കാന്‍ കഴിയുന്നില്ല. ഒരു ചര്‍ച്ച ആവ്മ്പോള്‍ വിരുദ്ധ അഭിപ്രായങ്ങള്‍ വന്നെന്നിരിയ്ക്കും. അങ്ങനെ അഭിപ്രായം പറയുന്നവരെ കൂട്ടത്തോടെ തെറി വിളിച്ചു തരാം താണ പരിഹാസങ്ങള്‍ തൊടുത്തു വിടുമ്പോള്‍ ചര്‍ച്ചയുടെ സൌഹര്ധപരമായ അന്തരീക്ഷം അല്ലെ ഇല്ലാതാവുന്നത്?
@ARYA
//എന്തോ താങ്കളുടെ കാഴ്ചപ്പാടില്‍ ഒരുത്തന്‍ മറ്റൊരുത്തനെ ജയിക്കുന്നത് ശാരീരികം മാത്രം ആയിരിക്കാം. എന്നാല്‍ അതിലുപരിയായി മാനസികം ആയി ജയിക്കുക എന്നൊരു സാദ്യത ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ എന്നറിയില്ല,//
എന്റെ പ്രിയ സുഹൃത്തിന്റെ അഭിപ്രായത്തില്‍ ഈ പടത്തില്‍ ശ്രീ പൈലോക്കാരന്‍ നേടിയത് വെറും ശാരീരികമായ വിജയവും എന്നാല്‍ സോളമന്‍ പൈലോക്കാരന് മേല്‍ നേടിയത് മാനസികമായ വിജയവും ആണ്. പക്ഷെ കുറേക്കൂടി ആഴ്ന്നിറങ്ങി വിശകലനം ചെയ്‌താല്‍ ഇവിടെ സോളമന്‍ പൂര്‍ണ്ണമായും മാനസിക വിജയം നേടിയോ എന്നത് സംശയിയ്ക്കേണ്ട കാര്യം തന്നെയാണ്. പൈലോക്കാരന്റെ കണ്ണുകളിലൂടെ ഈ വിഷയത്തെ നോക്കി കാണുമ്പോള്‍ അയാള്‍ക്ക് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. സോഫിയയെ സോളമന്‍ കൊണ്ട് പോയതില്‍ അയാള്‍ മാനസികമായി ദുഖിയ്ക്കുകയില്ല.
@മാത്തുക്കുട്ടി
സോഫിയയുടെ അമ്മയെയും അനുജത്തിയും രക്ഷിയ്ക്കുക എന്ന് പറയുമ്പോള്‍ “അവര്‍ക്ക് ചെലവിനു കൊടുക്കുക” എന്നാണു താങ്കള്‍ക്കു തോന്നിയതെങ്കില്‍ എന്റെ പ്രിയ സുഹൃത്ത് ഈ മനോഹര പ്രണയ കഥയെ കുറച്ചു കൂടി ഗാഡമായി വിശകലനം ചെയ്യണം എന്നാണു എനിയ്ക്ക് പറയാനുള്ളത്. സോഫിയയുടെ അനുജത്തിയെ ജീവന് തുല്യം സ്നേഹിയ്ക്കുന്ന, താന്‍ എന്ത് പറഞ്ഞാലും അനുസരിയ്കുന്ന അനുജന്റെ കയ്യില്‍ അവളുടെ ജീവിതം സുരക്ഷിതം ആവുകയില്ലേ?
//എലിസബെതിനോട് ആന്റണി പറയാതിരിക്കുമോ, എലിസബത്ത് ആന്റണിയോട് ചോദിക്കതിരിക്കുമോ?//
//അങ്ങനെയെങ്കില്‍ മകളുടെ മുന്നില്‍ കുറ്റക്കാരന്‍ ആയി മാറുമോ?//
അങ്ങനെ മകളുടെ മുന്നില്‍ കുറ്റക്കാരന്‍ ആയതു കൊണ്ട് എന്ത് പ്രയോജനം? മകള്‍ അയാളെ വെറുക്കുമായിരിയ്ക്കും. അല്ലാതെ അപ്പന്റെ കാല്‍ക്കീഴില്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ക്കാകുമോ? അവളെ രക്ഷപ്പെടുത്താന്‍ പാവം ആന്റണിയ്ക്ക് കഴിയുമോ?
@ബാബു അലക്സ്
താങ്കളുടെ നര്‍മ്മ ഭാവനയ്ക്ക് ഒരുപാട് ലൈക്കുകളും കയ്യടികളും ലഭിച്ച സ്ഥിതിയ്ക്ക് ഞാനും ഒരു കൊച്ചു സംശയം ചോദിച്ചോട്ടെ. തമാശ ആയിട്ട് എടുത്താല്‍ മതി കേട്ടോ. ഈ കഥ നടക്കുന്നത് മൈസൂരിലോ മറ്റോ ആണല്ലോ. അവിടെ ജീവിയ്ക്കുന്ന പൈലോക്കാരന്‍ എങ്ങനെയാണാവോ വഞ്ചിനാട് ഇടിച്ചു മരിയ്ക്കുന്നത്?
@കുമാരേട്ടന്‍
അത് തന്നെ കാര്യം.
\\ഈ കഥ നടക്കുന്നത് മൈസൂരിലോ മറ്റോ ആണല്ലോ. അവിടെ ജീവിയ്ക്കുന്ന പൈലോക്കാരന്‍ എങ്ങനെയാണാവോ വഞ്ചിനാട് ഇടിച്ചു മരിയ്ക്കുന്നത്?//
ആരെങ്കിലും ഇത് ശ്രദ്ധിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു . അറിഞ്ഞോണ്ട് തന്നെ ഇട്ടതാ. ” വഞ്ചിനാട് ” എന്ന് പറയുമ്പോ കിട്ടുന്ന ഒരു ഒഴുക്ക് ” കര്‍ണാടക എക്സ്പ്രസ്സ് ” എന്ന് പറഞ്ഞാ കിട്ടുമോ
@ കുമാരേട്ടന്‍
//സോഫിയയുടെ അമ്മയെയും അനുജത്തിയും രക്ഷിയ്ക്കുക എന്ന് പറയുമ്പോള്‍ “അവര്‍ക്ക് ചെലവിനു കൊടുക്കുക” എന്നാണു താങ്കള്‍ക്കു തോന്നിയതെങ്കില്‍ എന്റെ പ്രിയ സുഹൃത്ത് ഈ മനോഹര പ്രണയ കഥയെ കുറച്ചു കൂടി ഗാഡമായി വിശകലനം ചെയ്യണം എന്നാണു എനിയ്ക്ക് പറയാനുള്ളത്. സോഫിയയുടെ അനുജത്തിയെ ജീവന് തുല്യം സ്നേഹിയ്ക്കുന്ന, താന്‍ എന്ത് പറഞ്ഞാലും അനുസരിയ്കുന്ന അനുജന്റെ കയ്യില്‍ അവളുടെ ജീവിതം സുരക്ഷിതം ആവുകയില്ലേ?//
കുമാരേട്ടാ, കുറച്ചു ഗാഡമായി വിലയിരുത്തിയാല്‍ സോളമന്‍ അവരെയും കൂടി രക്ഷിക്കുന്ന ഒരു ക്ലൈമാക്സ് എങ്ങനെ ഇരിക്കും. കുറച്ചു ‘ഗാഡമായി’ ചിന്തിച്ചാണ് ഈ ക്ലൈമാക്സ് ഒരുക്കുന്നത്. കുമാരേട്ടന്‍ വായിച്ചാലും. ആശീര്‍വദിച്ചാലും.,
സോളമന്‍ പൈലോയെ തൂക്കിയെറിയുന്നു. പൈലോ കത്തിയുമായി അടുത്തുള്ള കുറ്റിക്കാട്ടില്‍ പോയി വീഴുന്നു. അവിടെ നിന്നും സോഫിയയുമായി ടാങ്കര്‍ ലോറിയിലേക്ക് കയറുമ്പോള്‍ അറിയാതെ സോളമന് 1526 ലെ ഒന്നാം പാനിപട്ട് യുദ്ധത്തില്‍ മരിച്ച ഇബ്രാഹിം ലോഥിയുടെ അനാഥമായ കുടുംബത്തെ പറ്റി ഓര്‍മ വരുന്നു. ആ ഉള്‍വിളിയില്‍ ചുമ്മാ പുറകിലേക്ക് തിരിഞ്ഞു നോക്കിയ സോളമന്‍ കാണുന്നത്, കരഞ്ഞു കൊണ്ട് കുറ്റിക്കാട്ടില്‍ നിന്നും പൈലോയെ താങ്ങിയെടുക്കാന്‍ ശ്രമിക്കുന്ന, ‘ഞങ്ങളെ രക്ഷിക്കണേ, ഞങ്ങളെയും കൂടി രക്ഷിക്കണേ’ എന്ന ഭാവം മുഖത്ത് മിന്നി മറയുന്ന എലിസബെതിനെയും അമ്മയെയും ആണ്. പിന്നൊന്നും നോക്കിയില്ല. ആദ്യത്തെ മല്‍പ്പിടിത്തത്തില്‍ തന്നെ അല്പം അവശനായി കത്തിയും പിടിച്ചു വേച്ചു വേച്ചു നില്‍ക്കുന്ന നരാധമനായ പൈലോയെ അയാള്‍ ചന്നം പിന്നം ചവിട്ടി മെതിച്ചു വീണ്ടും കുറ്റിക്കാട്ടിലേക്ക് തൂക്കിയെറിയുന്നു.
സോളമന്‍: “അമ്മേ, അനിയത്തീ..ഈ അവിവേകിയോടു പൊറുക്കണം. ധൃതിയില്‍ ഞാന്‍ നിങ്ങളെ രക്ഷിക്കുന്ന കാര്യം ഓര്‍ത്തില്ല..(വിതുമ്പുന്നു..). മാത്രമല്ല ടാങ്കര്‍ ലോറിയില്‍ നാലു പേര്‍ക്ക് ഇരിക്കാനുള്ള ഇടയുമില്ല (പിന്നെയും വിതുമ്പുന്നു..) എങ്കിലും നിങ്ങളെയും ഞാന്‍ രക്ഷിച്ചു കൊണ്ട് മുന്തിരി തോട്ടത്തിലേക്ക് കൊണ്ട് പോവും. അവിടെ ടയിലി രാവിലെ എഴുന്നേറ്റു മാതള നാരകം പഴുത്തോ എന്ന് നമ്മള്‍. ഐ മീന്‍ സോഫിയയും എലിസബത്തും സോഫിയെടെ അമ്മച്ചിയും ചെന്ന് നോക്കും..വരൂ നമുക്ക് രക്ഷപെടാം…”
സോഫിയയുടെ അമ്മച്ചി: ” മോനെ അത്..”
സോളമന്‍: ” മനസിലായി.മുന്തിരിയുടെ കാര്യമല്ലേ? അതും നോക്കാം. ഇപ്പോള്‍ എല്ലാം വിവരിക്കാന്‍ സമയം ഇല്ല. അയാള്‍ എഴുന്നേറ്റു വരുന്നതിനു മുന്‍പ് എനിക്ക് നിങ്ങളെ രക്ഷിച്ചേ പറ്റൂ. വരുവിന്‍., ലോറിയില്‍ എറുവിന്‍”
(സോളമന്‍ ഓരോരുത്തരെയായി വണ്ടിയില്‍ കയറ്റി പാഞ്ഞു പോകുമ്പോള്‍ സൈഡ് മിററിലൂടെ പൈലോയെ കാണുന്നു. തല അല്പം പുറത്തേക്കിട്ടു സോളമന്‍ അയാളെ കൊഞ്ഞനം കുത്തി കാണിച്ചു വേഗത്തില്‍ വണ്ടി ഓടിച്ചു മൈസൂര്‍ ഭാഗത്തേക്ക് പോകുന്നു)
അത് വരെ ഇതെല്ലാം കണ്ടു ചിരിച്ചു കൊണ്ട് നിന്ന സോളമന്റെ അമ്മയുടെ മുഖം അതോടെ മ്ലാനമാകുന്നു. (അതെന്തിനെന്നു കാണികള്‍ ചിന്തിക്കണം. മകന്‍ പോയ ദുഖമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വലിയ ടിസ്കഷന്‍ ഇതേ പറ്റി ഉണ്ടാവണം)
പൈലോ കുറ്റിക്കാട്ടില്‍ നിന്നും കത്തിയുമായി വീണ്ടും വേച്ചു വേച്ചു പുറത്തേക്കു വരുന്നു. ആരോടെന്നില്ലാതെ ഉറക്കെ വിളിച്ചു പറയുന്നു ” കൊണ്ട് പോടാ നാണമില്ലാത്തവനേ, എല്ലാത്തിനെയും. (പൈലോ ജീവിതത്തില്‍ ആദ്യമായി വിതുമ്പുന്നു)” പടം തീരുന്നു. ഇവിടെ പൈലോ ശാരീരികമായും മാനസികമായും തോറ്റു പോവുകയാണ് കുമാരേട്ടാ.മാത്രവുമല്ല രക്ഷിച്ചു എന്ന് കരുതി സോളമന്‍ പിന്നീടു അവര്‍ക്ക് ചിലവിനു കൊടുക്കുന്നില്ല.( അതെ പറ്റി ഒരു രണ്ടാം ഭാഗം വരുന്നുണ്ട്.. വെയിറ്റ്)
ആരൊക്കെ എന്തോക്കെപരഞ്ഞാലും ഈ സിനിമ ഇതുപോലെ എടുതതുകൊണ്ടാണ് നിങ്ങളൊക്കെ ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. നിങ്ങളൊക്കെ പറയുന്നത് പോലെ സിനിമയുടെ ക്ലൈമാക്സ് ,കഥപാത്രങ്ങള്‍ ,സീനുകള്‍ ഇവയൊക്കെ എടുതിരിനെകകില്‍ ഇ സിനിമ മലയാളത്തിലെ മികച്ച സിനിമകളില്‍ ഒനാകുമായിരുനില്ല അത് നിങ്ങള്‍ ഓര്‍മിക്കണം, പദ്മരാജന്‍ ഈസ് ലെജെന്റ്റ്റ്.
മരണത്തെക്കാള്‍ വലിയ ശിക്ഷകള്‍ ഉണ്ടെന്ന് അറിയുക, ചിലപ്പോളെങ്കിലും മരണം ആണ് ഏറ്റവും ചെറിയ ശിക്ഷ എന്നതും.
@മാത്തുക്കുട്ടി
ഒരു variety ക്ക് വേണ്ടി നമുക്ക് വക്കച്ചനെ പൈലോക്കാരനെ കൊണ്ട് കെട്ടിച്ചാലോ
story is simply superb. ini ennanu oru munthiri valli koodi pookuka. arenkulum onnu parayooooo..?
@mathachaa….
new story OK namukk shoot thudangam.santhosh panditne kondu direction cheyyikkam.
@മാത്തുക്കുട്ടി
അങ്ങ് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പടം. അങ്ങ് വളരെ മനോഹരമായി ആസ്വാദനം എഴുതിയ ഒരു പടം. മനസ്സില്‍ അങ്ങ് ദൈവങ്ങള്‍ക്കൊപ്പം ആരാധിയ്ക്കുന്ന ഇഷ്ട സംവിധായകന്റെ പടം. അങ്ങനെയുള്ള ഒരു പടത്തെ പറ്റി എങ്ങു നിന്നോ വന്ന ഒന്ന് രണ്ടു പേര്‍ അങ്ങയുടെ മനസ്സില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ പങ്കു വെച്ചപ്പോള്‍ ഉണ്ടായ മാനസിക വ്യഥയും രോഷവും അങ്ങ് എഴുതി കൂട്ടിയ വരികള്‍ക്കിടയില്‍ നിന്നും ഈയുള്ളവന് വായിച്ചെടുക്കാം. അങ്ങയുടെ മനസ്സ് വേദനിപ്പിച്ചതിന് മാപ്പ് ചോദിയ്ക്കുന്നു. സഹജീവികള്‍ക്ക് സന്തോഷം പകരുവാന്‍ വേണ്ടി പോലും സ്വന്തം മന സാക്ഷിയ്ക്ക് വിരുദ്ധമായി അഭിപ്രായ പ്രകടങ്ങള്‍ നടത്താന്‍ കഴിയാത്ത ഈ അവിവേകിയോടു പൊറുക്കാന്‍ അങ്ങ് സന്മനസ്സു കാണിയ്ക്കണം. ഈ എളിയവന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഏതു ലെവലില്‍ വരെയുള്ള അങ്ങയുടെ ചീത്ത വിളികള്‍ കേള്‍ക്കാനും അടിയന്‍ തയ്യാറാണ്. ഇഷ്ടപ്പെടാതത്തിനു കാരണം എന്തെന്ന് ചോദിച്ചു അടിയന്‍ അങ്ങയെ ഒരിയ്ക്കലും വേദനിപ്പിയ്ക്കില്ല. കാരണം അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള അങ്ങയുടെ ബുദ്ധിമുട്ടും അടിയന്‍ മനസ്സിലാക്കുന്നു. അത് കൊണ്ട് ഉപന്യാസം പോലെ ഖണ്ഡികകള്‍ എഴുതിക്കൂട്ടി ഈ എളിയവനു വേണ്ടി അങ്ങ് കഷ്ടപ്പെടേണ്ട കാര്യമില്ല എന്ന് വിനയപൂര്‍വ്വം അറിയിയ്ക്കുന്നു. മറിച്ചു നര്‍മ്മത്തില്‍ പൊതിഞ്ഞ പരിഹാസ ശരങ്ങള്‍ ഈയുള്ളവന് നേരെ തൊടുത്തു വിടുമ്പോള്‍ അങ്ങയുടെ കമന്റുകള്‍ക്കു ലഭിയ്ക്കാന്‍ പോകുന്ന ലൈക്കുകളുടെയും “ബലേ ഭേഷ്” പ്രശംസകളുടെയും എണ്ണം എടുക്കുകയാണെങ്കില്‍ I have no objection to say that “YOU HAVE DONE A WONDERFUL JOB —– CONGRATS !!!!!!!!!”
മുകിൽവർണന്റെ അതേ ശൈലിയിലാണല്ലോ കുമാരേട്ടന്റെ കമന്റുകൾ. മുകിൽവർണനെ ഇപ്പോൾ കാണാനുമില്ല. കുമാരേട്ടന്റെ കമന്റുകൾ പലതും കണ്ടിട്ട് അതു താനല്ലയോ ഇത് എന്ന് (മുകിൽ)വർണ്യത്തിലാശങ്ക
@ കുമാരേട്ടന്‍
//അങ്ങ് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പടം.
ഞാന്‍ ഒരുപാടു ഇഷ്ടപ്പെടുന്ന പടം. അത് ശരിയാണ്. വ്യക്തിപരമായി സോളമന്‍ എന്ന മനുഷ്യന്‍റെ പല മാനരിസങ്ങങ്ങള്‍ എനിക്കുള്ളത് കൊണ്ടാവാം.
//അങ്ങ് വളരെ മനോഹരമായി ആസ്വാദനം എഴുതിയ ഒരു പടം//
താങ്കള്‍ക്ക് അങ്ങനെ തോന്നിയതില്‍ സന്തോഷം. തരക്കേടില്ലായിരുന്നു എന്ന് മാത്രമേ ഞാന്‍ കരുതിയിരുന്നുള്ളൂ.
//മനസ്സില്‍ അങ്ങ് ദൈവങ്ങള്‍ക്കൊപ്പം ആരാധിയ്ക്കുന്ന ഇഷ്ട സംവിധായകന്റെ പടം//
ഏത് ദൈവങ്ങള്‍? ആരെയും ഒരുപാടു അരാധിക്കാറില്ല സര്‍. അങ്ങനെ ഒരു സ്വഭാവം എനിക്കില്ലതായിപ്പോയി.
//അങ്ങയുടെ മനസ്സില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ പങ്കു വെച്ചപ്പോള്‍ ഉണ്ടായ മാനസിക വ്യഥയും രോഷവും അങ്ങ് എഴുതി കൂട്ടിയ വരികള്‍ക്കിടയില്‍ നിന്നും ഈയുള്ളവന് വായിച്ചെടുക്കാം. അങ്ങയുടെ മനസ്സ് വേദനിപ്പിച്ചതിന് മാപ്പ് ചോദിയ്ക്കുന്നു//
അങ്ങ് കരുതുന്നതുപോലെ മാത്തുക്കുട്ടി ചില പോലീസുകാരുടെ അത്രയും തൊട്ടാവാടി ഒന്നും അല്ല. അത് കൊണ്ട് തന്നെ വ്യഥ ഒന്നും തോന്നിയില്ല. രോഷം ഒരു പക്ഷെ അല്പം വന്നു കാണും, മനുഷ്യനല്ലേ,,
//സഹജീവികള്‍ക്ക് സന്തോഷം പകരുവാന്‍ വേണ്ടി പോലും സ്വന്തം മന സാക്ഷിയ്ക്ക് വിരുദ്ധമായി അഭിപ്രായ പ്രകടങ്ങള്‍ നടത്താന്‍ കഴിയാത്ത ഈ അവിവേകിയോടു പൊറുക്കാന്‍ അങ്ങ് സന്മനസ്സു കാണിയ്ക്കണം//
മനസാക്ഷിക്ക് വിരുദ്ധമായി സംസാരിക്കാന്‍ കഴിയാത്ത താങ്കള്‍ അവിവേകിയല്ല. മറിച്ച് വിവേകിയാണ്. പൊറുക്കാന്‍ കഴിയാത്ത തെറ്റുകള്‍ താങ്കള്‍ ചെയ്തു എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല, അത് കൊണ്ട് എന്റെ സന്മനസ് കാത്തു നില്‍ക്കേണ്ട ആവശ്യമോ ഗതികേടോ താങ്കള്‍ക്ക് വരുന്നില്ല.
//ഈ എളിയവന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഏതു ലെവലില്‍ വരെയുള്ള അങ്ങയുടെ ചീത്ത വിളികള്‍ കേള്‍ക്കാനും അടിയന്‍ തയ്യാറാണ്//
താങ്കള്‍ അഭിപ്രായം പറയുമ്പോള്‍ അത് വല്യംബ്രനായ മാത്തുക്കുട്ടിക്കും കൂടി യെഥപ്പെടണം എന്ന് താങ്കള്‍ക്ക് എന്തോ വാശി ഉള്ളത് പോലെ തോന്നുന്നു. ഞാന്‍ ചീത്തയോ തെറിയോ ഒക്കെ വിളിക്കും എന്ന് താങ്കള്‍ എങ്ങനെ ഒരു അനുമാനതിലെത്തി? ഞാന്‍ ആരെയും മൂവി രാഗയില്‍ അങ്ങനെ സംബോധന ചെയ്തതായി ഓര്‍ക്കുന്നില്ല.
//ഇഷ്ടപ്പെടാതത്തിനു കാരണം എന്തെന്ന് ചോദിച്ചു അടിയന്‍ അങ്ങയെ ഒരിയ്ക്കലും വേദനിപ്പിയ്ക്കില്ല. കാരണം അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള അങ്ങയുടെ ബുദ്ധിമുട്ടും അടിയന്‍ മനസ്സിലാക്കുന്നു. അത് കൊണ്ട് ഉപന്യാസം പോലെ ഖണ്ഡികകള്‍ എഴുതിക്കൂട്ടി ഈ എളിയവനു വേണ്ടി അങ്ങ് കഷ്ടപ്പെടേണ്ട കാര്യമില്ല എന്ന് വിനയപൂര്‍വ്വം അറിയിയ്ക്കുന്നു//
എന്റെ ബുദ്ധിമുട്ടുകള്‍ ആലോചിച്ചു കുമാരേട്ടന്‍ വെറുതെ ഉറക്കം കളയണ്ട. ചോദിക്കാനുള്ളത് ചോദിക്കൂ. സമയം അനുവദിക്കുമ്പോള്‍ മറുപടി പറയ്യാന്‍ ശ്രമിക്കാം. ഖണ്ഡിക അല്ലാത്ത ലൈന്‍ ടു ലൈന്‍ ഉത്തരം താങ്കള്‍ ആസ്വദിച്ച് എന്ന് കരുതട്ടെ. താങ്കള്‍ക്ക് വിനയം അല്പം കൂടിപ്പോയോ എന്ന് അല്പം സംശയം ഉണ്ട്. എനിവേ, വിനയം നല്ലതാണു. അതുള്ളവരെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാനും ഒരു വിനയനാണ്.
//മറിച്ചു നര്‍മ്മത്തില്‍ പൊതിഞ്ഞ പരിഹാസ ശരങ്ങള്‍ ഈയുള്ളവന് നേരെ തൊടുത്തു വിടുമ്പോള്‍ അങ്ങയുടെ കമന്റുകള്‍ക്കു ലഭിയ്ക്കാന്‍ പോകുന്ന ലൈക്കുകളുടെയും “ബലേ ഭേഷ്” പ്രശംസകളുടെയും എണ്ണം എടുക്കുകയാണെങ്കില്‍ //
ഞാന്‍ പരിഹസിച്ചില്ല എന്ന് കരുതട്ടെ. ലൈക്കുകളുടെ എണ്ണം നോക്കി ഒരാളെ വിലയിരുതണ്ട കുമാരേട്ടാ. ഇതൊക്കെ ഇപ്പോഴല്ലേ വന്നത്. പോക്കിരി രാജയും,ഹാപ്പി ഹസ്ബണ്ട്സും ആണോ നല്ല പടങ്ങള്‍? എന്ന് ഞാനേതായാലും വിശ്വസിക്കുന്നില്ല. അത് കൊണ്ട് ലൈക്കുകളുടെ കര്യതിനൊക്കെ അത്രയും പ്രാധാന്യം കൊടുത്താല്‍ പോരെ?
ഞാന്‍ എഴുതിയ വാക്കുകള്‍ ഏതെങ്കിലും താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ താങ്കളും ക്ഷമിക്കുക. എനിക്കിങ്ങനെയോക്കെയെ അറിയൂ.
@ Venu, March 14, 2012 • 8:45 pm
കുമാരേട്ടനെയും മുകിലനെയും വിട്ടേക്കൂ…….. നമ്മുടെ ഉണ്ണിക്കണ്ണന്‍ എവിടെ എന്നാണു എന്റെ ചോദ്യം ?
@ Kumarettan
//എന്റെ പ്രിയ സുഹൃത്തിന്റെ അഭിപ്രായത്തില്‍ ഈ പടത്തില്‍ ശ്രീ പൈലോക്കാരന്‍ നേടിയത് വെറും ശാരീരികമായ വിജയവും എന്നാല്‍ സോളമന്‍ പൈലോക്കാരന് മേല്‍ നേടിയത് മാനസികമായ വിജയവും ആണ്. പക്ഷെ കുറേക്കൂടി ആഴ്ന്നിറങ്ങി വിശകലനം ചെയ്‌താല്‍ ഇവിടെ സോളമന്‍ പൂര്‍ണ്ണമായും മാനസിക വിജയം നേടിയോ എന്നത് സംശയിയ്ക്കേണ്ട കാര്യം തന്നെയാണ്. പൈലോക്കാരന്റെ കണ്ണുകളിലൂടെ ഈ വിഷയത്തെ നോക്കി കാണുമ്പോള്‍ അയാള്‍ക്ക് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. സോഫിയയെ സോളമന്‍ കൊണ്ട് പോയതില്‍ അയാള്‍ മാനസികമായി ദുഖിയ്ക്കുകയില്ല.//
കുമാരേട്ടാ, (ശ്രീകൃഷ്ണ പരുന്തു എന്നാ സിനിമയും അതിലെ ഗാനവുമാണ് എനിക്കിപ്പോ ഓര്മ വരുന്നത്!
താങ്കള്‍ പൈലോക്കാരന്റെ കണ്ണിലൂടെ കാര്യങ്ങള്‍ നോക്കിക്ക്ണന്‍ ശ്രമിച്ചു പക്ഷെ വിജയിച്ചില്ല എന്ന് തോന്നുന്നു. പൈലോക്കാരന്‍ വിചാരിച്ചത് അയാള്‍ അവളെ അപമാനിച്ച സ്ഥിതിക്ക് ഇനിയവള്‍ക്ക് ഒരു ജീവിതം കിട്ടില്ലെന്നും സോളമന്‍ അവളെ ഇനി വിവാഹം കഴിക്കില്ലെന്നും അതിനാല്‍ ഇനിയുള്ള കാലം അവള്‍ അയാളുടെ ചൊല്‍പ്പടിക്ക് നില്‍ക്കും എന്നൊക്കെ ആയിക്കൂടെ? കുറഞ്ഞ പക്ഷം സോഫിയ പോയി ആത്മഹത്യാ ചെയ്തേക്കും എന്നെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരിക്കും. അയാളുടെ ആ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സോളമന്‍ അവളെ കൊണ്ടുപോകുമ്പോള്‍ പൈലോക്കാരന് കിട്ടുന്ന തിരിച്ചടിയല്ലേ അത്? ജീവിതത്തില്‍ നമുക്ക് അടിച്ചടിച്ച് നില്ക്കാന്‍ മഹാ വിജയങ്ങളൊന്നും വേണ്ട കുമാരേട്ടാ, ചെറിയ ചെറിയ ചില ജയങ്ങലായാലും മതി.
ഈ climax ഇല ഒരു bonus കൂടി നമുക്ക് കിട്ടിയില്ലേ? തൂവന തുമ്പികള്‍ കണ്ടിട്ട് അതില്‍ സന്ദേശം ഇല്ലെന്നു കരഞ്ഞവര്‍ക്ക് പദ്മരാജന്‍ ഇതിലൊരു സന്ദേശം കൊടുത്തില്ലേ? ശരീരതെക്കളും മനസ്സിന്റെ പരിശുദ്ധിയാണ് കാര്യം, പരാക്രമം സ്ത്രീകലോടല്ല വേണ്ടൂ, love never dies, എത്ര സന്ദേശങ്ങളാണ് നമുക്ക് ഒറ്റയടിക്ക് കിട്ടിയത്! നമുക്ക് സന്ദേശങ്ങള്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ മാത്രമേ നിര്‍ബന്ധമുള്ളൂ, അത് ജീവിതത്തില്‍ പകര്തനമെന്ന നിര്‍ബന്ധ ബുധിയോന്നുമില്ല!!!
പദ്മരാജനെ കുറിച്ചുള്ള ചര്‍ച്ച സിനിമകുള്ളില്‍ ഒതുകുന്നതിനോട് എന്തോ ഒരു കുറ്റബോധം തോനുന്നു ..ഒരു സിനിമാകരന്‍ എന്നുള്ളതിലുപരി മികച്ച ഒരു സാഹിത്യ കാരന്‍ എന്ന പട്ടം അല്ലെ പദ്മരാജന് ചേരുക..പക്ഷെ അദ്ദേഹത്തിന്ടെ സിനിമകള്‍ സാഹിത്യത്തെ വിഴുങ്ങിയതായി പലപ്പോഴും തോനിയിടുണ്ട് ..മുവിരഗയും നമ്മളും ആ വഴിക്ക് പോകേണ്ടതുണ്ടോ ? അദ്ദേഹത്തിന്ടെ പുസ്തകങ്ങലെകൂടി ഈ ചര്‍ച്ചയിലും ആസ്വാദനത്തിലും ഉള്‍പെടുത്തിയാല്‍ മാത്രമേ ഈ ഉദ്യമത്തിന് ഒരു പൂര്‍ണത ഉണ്ടാകു എന്ന് തോനുന്നു .സിനിമാകലെകള്‍ മുകളില്‍ നില്കുന്നു അദ്ദേഹത്തിന്ടെ എഴുത്ത് പുര എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാ ഇവിടെ വരെ , നക്ഷത്രങ്ങളെ കാവല്‍ മുതലായ master പീസ് workukalum ഞാന്‍ വായിച്ചതും വായികതതുമായ ഒടനവധി ചെറുകഥകളും കൂടിച്ചേര്‍ന ഒരു വലിയ പദ സംബതിന്ടെ ഉടമ ആണ് പദ്മരാജന്‍ ..അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്ടെ സമ്പൂര്ണ കൃതികള്‍ വാങ്ങുക എന്നുള്ളതാണ് ഒരു ലക്‌ഷ്യം ..M ടി യുടെ ചിത്രങ്ങളെ കുറിച്ചുള്ള ആസ്വാദനം ആയിരുന്നെങ്കില്‍ സിനിമകളെ കാളുപരി അദ്ദേഹത്തിന്ടെ പുസ്തകങ്ങള്‍ ചര്‍ച്ച വിഷയം ആയിരുന്നേനെ ..പക്ഷെ പദ്മരാജന്റെ കാര്യത്തില്‍ അത് സംഭാവികുന്നില്ല. ഇവിടെ മാത്രം അല്ല എവിടെയും. പദ്മരാജനെ പൂര്‍ണമായും വയിചിടുല്ലവരന് ഇവിടെ പലരും അവര്ക് ഒരുപാടുണ്ടാവും പറയാന്‍ എന്ന് കരുതുന്നു. അതിനുള്ള അവസരം കൂടി മുവിരാഗ തരും എന്ന് വിശ്വസികട്ടെ..
@ Sujith,
Movieraga is dedicated for movies from what I understand. So there is nothin wrong in discussing only Padmarajan movies and not books HERE.
@മാത്തുക്കുട്ടി
//തരക്കേടില്ലായിരുന്നു എന്ന് മാത്രമേ ഞാന്‍ കരുതിയിരുന്നുള്ളൂ.//
അത് അങ്ങയുടെ വലിയ മനസ്സ്.:)
//ഏത് ദൈവങ്ങള്‍? ആരെയും ഒരുപാടു അരാധിക്കാറില്ല സര്‍. അങ്ങനെ ഒരു സ്വഭാവം എനിക്കില്ലതായിപ്പോയി.//
അങ്ങയുടെ പല കമന്റുകളും വായിച്ചപ്പോള്‍ ഈ എളിയവനു അങ്ങനെ തോന്നിപ്പോയതാണ്. തെറ്റാണെങ്കില്‍ ക്ഷമിയ്ക്കണം.
//അങ്ങ് കരുതുന്നതുപോലെ മാത്തുക്കുട്ടി ചില പോലീസുകാരുടെ അത്രയും തൊട്ടാവാടി ഒന്നും അല്ല. അത് കൊണ്ട് തന്നെ വ്യഥ ഒന്നും തോന്നിയില്ല. രോഷം ഒരു പക്ഷെ അല്പം വന്നു കാണും, മനുഷ്യനല്ലേ,,//
രോഷം ഒരിയ്ക്കലും നല്ലതല്ല. അത് മനുഷ്യനെ നാശത്തിലേയ്ക്ക് നയിയ്ക്കും. രോഷത്തെ നിയന്ത്രിയ്ക്കാന്‍ കഴിയുന്നവന് ജീവിതത്തില്‍ വിജയം ഉണ്ടാവും.
//താങ്കള്‍ക്ക് വിനയം അല്പം കൂടിപ്പോയോ എന്ന് അല്പം സംശയം ഉണ്ട്. //
മോവീരാഗ എന്നാ മഹാസമുദ്രത്തിന്റെ കരയില്‍ പകച്ചു നില്‍ക്കുന്ന ഒരു കുട്ടിയാണ് ഈയുള്ളവന്‍. എന്നാല്‍ അങ്ങുന്നു ഉള്‍പ്പെടെ പലരും ആ സാഗരത്തില്‍ നീരാടി കളിയ്ക്കുന്നവരും. അതുകൊണ്ടാണ് കമന്റുകളില്‍ പരമാവധി വിനയം നിലനിര്‍ത്താന്‍ അടിയന്‍ ശ്രമിയ്ക്കുന്നത്. “ഇന്നലെ വന്നവന്‍ തലയില്‍ കയറി ഇരുന്നു” എന്ന് ആരും കുറ്റം പറയരുതല്ലോ.
//എനിവേ, വിനയം നല്ലതാണു. അതുള്ളവരെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാനും ഒരു വിനയനാണ്.//
എനിയ്ക്ക് വിനയം ഉള്ളവരെയും ഇഷ്ടമാണ്, അങ്ങയെ പോലെ ഒരല്പം രോഷം ഉള്ളവരെയും ഇഷ്ടമാണ്.
//ഞാന്‍ എഴുതിയ വാക്കുകള്‍ ഏതെങ്കിലും താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ താങ്കളും ക്ഷമിക്കുക.//
അയ്യോ അങ്ങ് ഈ എളിയവനോട് ക്ഷമ ചോദിയ്ക്കകയോ? അതിനു മാത്രമുള്ള വലിപ്പമൊന്നും ഈയുള്ളവന് ഇല്ലേ.
@ambika
//താങ്കള്‍ പൈലോക്കാരന്റെ കണ്ണിലൂടെ കാര്യങ്ങള്‍ നോക്കിക്ക്ണന്‍ ശ്രമിച്ചു പക്ഷെ വിജയിച്ചില്ല എന്ന് തോന്നുന്നു.//
അടിയന്‍ സംസാരിച്ചത് ഈ സിനിമയിലെ കഥാപാത്രങ്ങളുടെ വിജയ പരാജയങ്ങളെ കുറിച്ചാണ്. അല്ലാതെ ഇവിടെ കമന്റ് എഴുതി ആരെയെങ്കിലും തോല്പിയ്ക്കണം എന്നൊന്നും സ്വപ്നേപി കരുതിയിട്ടില്ല.
//പൈലോക്കാരന്‍ വിചാരിച്ചത് അയാള്‍ അവളെ അപമാനിച്ച സ്ഥിതിക്ക് ഇനിയവള്‍ക്ക് ഒരു ജീവിതം കിട്ടില്ലെന്നും സോളമന്‍ അവളെ ഇനി വിവാഹം കഴിക്കില്ലെന്നും അതിനാല്‍ ഇനിയുള്ള കാലം അവള്‍ അയാളുടെ ചൊല്‍പ്പടിക്ക് നില്‍ക്കും എന്നൊക്കെ ആയിക്കൂടെ?//
ഒരു സമാധാനത്തിനു വേണ്ടി വേണമെങ്കില്‍ അങ്ങനെ ചിന്തിയ്ക്കാം. പക്ഷെ ഈയുള്ളവന്റെ ചെറിയ ബുദ്ധിയില്‍ അയാള്‍ ഒരിയ്കലും അങ്ങനെ ആഗ്രഹിയ്ക്കില്ല എന്നാണു മനസ്സിലാക്കുന്നത്. കാരണം അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടിയില്ലെങ്കില്‍ അത് ദോഷകരമായി ബാധിയ്ക്കുന്നത് അയാളുടെ സ്വന്തം മകളെയാണ് (നാട്ടു നടപ്പ് അനുസരിച്ച് ചേച്ചിയുടെ ചീത്തപ്പേര് അനിയത്തിയെ ബാധിയ്ക്കുമല്ലോ). അവള്‍ ആത്മഹത്യ ചെയ്താലും അത് തന്നെ അവസ്ഥ. പിന്നെ സംഭവം പുറം ലോകം അറിഞ്ഞാല്‍ മാത്രമേ അവള്‍ക്കു ദോഷം വരികയുള്ളൂ. അത് സംഭാവിയ്ക്കുന്നുമില്ലല്ലോ. സോളമന്‍ അവളെ കൊണ്ട് പോയതില്‍ അയാള്‍ ദുഖിയ്ക്കുകയില്ല. പക്ഷെ തന്റെ ആഗ്രഹം നിരവേട്ടിയത്തിനു ശേഷമേ സോളമന്‍ അവളെ കൊണ്ട് പോകാവൂ എന്ന് ആയിരുന്നിരിയ്ക്കണം അയാള്‍ ആഗ്രഹിച്ചത്. അല്ലാതെ ജീവിതകാലം മുഴുക്കെ തെന്റെ ചൊല്പ്പടിയ്ക്ക് അവള്‍ നില്‍ക്കണം എന്നൊന്നും അയാള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ല.
@ Kumarettan
അങ്ങയുടെ യഥാര്‍ത്ഥ നാമധേയം വിനയ കുമാരേട്ടന്‍ എന്നോ മറ്റോ ആണോ? അതോ എളിമ കുമാരേട്ടന്‍ എന്നോ?
അല്ല അംബിക, അടിയൻ എന്നാണ്.
ഇന്നാണ് ഞാന്‍ ‘നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍’ കാണുന്നത്.രണ്ടു രംഗങ്ങള്‍ മനസ്സില്‍ നിന്നും മായുന്നില്ല.
ശലമോന്റെ song of songs വായിച്ചിട്ടുണ്ടോ?
ന്ഗൂഹും
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത വരി എന്താനെന്നറിയോ?
ഇല്ല!
അല്ലെങ്കി വേണ്ട, പോയി ബൈബിള്‍ എടുത്തു വെച്ച് നോക്ക്.
(പോയി ബൈബിള്‍ എടുത്തു മറിച്ചു നോക്കുന്നു)
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും!
രണ്ടാമത്തേത്……….
ക്ലോക്കിലെ സൂചി രാത്രിയിലോട്ടു കറങ്ങുന്നു…
“അങ്ങേരിനിയും വന്നിട്ടില്ല, വരാതിരുന്നാല്‍ മതിയായിരുന്നു… എലിസബത്ത് ഒന്നും അറിഞ്ഞിട്ടില്ല. അവളറിയരുത്”
“അത്രേയുള്ളമ്മച്ചീ”
” ഭ്രാന്ത് കയറിയ ഒരു മൃഗം ആക്രമിക്കാന്‍ വന്നു എന്ന് കൂട്ടിയാല്‍ മതി”
“അത്രേയുള്ളമ്മച്ചീ”
“ഒന്നും സംഭവിച്ചിട്ടില്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല”
” ഒന്നും നഷ്‌ടപ്പെട്ടെന്നു വിചാരിക്കാന്‍ എനിക്ക് മനസ് വരുന്നില്ല, എനിക്കെന്റെ അമ്മച്ചി അമ്മച്ചില്ലാതെയായി, അനിയത്തി അനിയത്തിയല്ലാതെയായി. എനിക്ക് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന എന്റെ അമ്മച്ചിയും എന്റെ അനിയത്തിയുമാണ്”..
ഈ രംഗങ്ങള്‍ മനസ്സില്‍ നിന്നും മായുന്നില്ല……..